'ഒരു കുറിപ്പടിക്ക് 3 ലിറ്റര്‍ മദ്യം, സഖാവ് പിണറായി ഒരു തവണ പറഞ്ഞാല്‍ അത് ആയിരം തവണ പറഞ്ഞമാതിരി'
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ കുറിപ്പടി പ്രകാരം മദ്യം നല്‍കാമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരിവിറക്കിയതോടെ സംസ്ഥാന വ്യാപകമായി കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ (കെജിഎംഒഎ) നേതൃത്വത്തിൽ ഡോക്ടര്‍മാര്‍ കരിദിനം ആചരിക്കുകയാണ് ഇന്ന്. പ്രധിഷേധ സൂചകമായി കറുത്ത ബാഡ്ഡ് ധരിച്ചാണ് ഡോക്ടര്‍മാര്‍ ഇന്ന് ജോലിയില്‍ പ്രവേശിച്ചത്.
തീരുമാനത്തില്‍ പ്രതിപക്ഷ നേതാക്കളും സംസ്ഥാന സര്‍ക്കാറിനെതിരെ വലിയ വിമര്‍ശനമാണ് നടത്തുന്നത്. ഒരു കുടുംബം പോലും മദ്യം വിതയ്ക്കുന്ന ദുരിതത്തില്‍ നിന്ന് മോചനം നേടരുതെന്ന് എന്ന സഖാവ് പിണറായിക്ക് നിര്‍ബന്ധമുണ്ടെന്നാണ് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിക്കുന്നത്. മദ്യപാനികളുടെ അവകാശസംരക്ഷണത്തിനായി അഹോരാത്രം പോരാടിയ നേതാവായാകും ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തുകയെന്നും ചാമക്കാല വിമര്‍ശിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...
മൂന്ന് ലീറ്റര്‍ എന്ന അളവില്‍
ദുരവസ്ഥ.... വർത്തമാനകാലവായന.....
ഡോക്ടറുടെ കുറിപ്പുമായി വരുന്ന എല്ലാവര്‍ക്കും ഈ കോവിഡ് കാലത്ത് ഒരാഴ്ച മൂന്ന് ലീറ്റര്‍ എന്ന അളവില്‍ മദ്യം വിതരണം ചെയ്യാന്‍ ഉത്തരവാകുന്നു.
രാജശാസനയാണ്...തിരുവായ്ക്ക് എതിര്‍വായില്ല
മദ്യാസക്തിക്ക് മദ്യമോ ചികില്‍സ ?എന്ന ശാസ്ത്രീയ ചോദ്യമൊന്നും പാടില്ല.....
കേരളത്തില്‍ ശാസ്ത്രം
സഖാവ് പിണറായി പറയുന്നതാണ് കേരളത്തില്‍ ശാസ്ത്രം. ഒരു കുറിപ്പടിക്ക് മുന്ന് ലീറ്റര്‍ മദ്യം എന്ന് പറയുമ്പോള്‍ ഒരു ദിവസം ഏഴ് പെഗ്ഗിലധികം വച്ച് അതായത് ദിനംപ്രതി 430 മി.ലിറ്റർ ഉറപ്പാക്കുന്നുണ്ട് ഈ 'മദ്യാനുകൂലി' (കടപ്പാട് : ചാനൽ ചർച്ച ). മദ്യം കുറിയ്ക്കലല്ല തങ്ങളുടെ ജോലിയെന്ന് കാണിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കരിങ്കൊടി ഉയര്‍ത്തുന്നു
ഒറ്റക്കെട്ടായി പറയുന്നു
മദ്യാസക്തിക്ക് മദ്യമല്ല മരുന്ന് എന്ന് ഇന്ത്യന്‍മെഡിക്കല്‍ അസോസിയേഷന്‍ ഒറ്റക്കെട്ടായി പറയുന്നു. കുറിപ്പിനു വരുന്ന മദ്യപാനിയെ പേടിച്ച് ജോലിയെടുക്കാന്‍ വയ്യെന്ന് വനിതാഡോക്ടര്‍മാര്‍ ആശങ്കയറിയിക്കുന്നു. പക്ഷേ സഖാവ് പിണറായി ഒരു തവണ പറഞ്ഞാല്‍ അത് ആയിരം തവണ പറഞ്ഞമാതിരി. സര്‍വജ്ഞപീഠം കയറിയ തങ്ങളുടെ പൊന്നുനേതാവിനെ ചോദ്യം ചെയ്യാന്‍ ഏത് ഡോക്ടറുണ്ടെടാ എന്ന് സൈബര്‍ കമ്മി കുഞ്ഞുങ്ങള്‍ അട്ടഹസിക്കുന്നു. വിജയേട്ടന്‍ സൂപ്പറാന്ന് കയ്യടിക്കു
മദ്യപന്‍മാര്‍ തന്നെ പറയട്ടെ
ദിവസവും ഏഴിലധികം പെഗ് കൊടുക്കുന്നത് മദ്യാസക്തി കുറയ്ക്കാനോ അതോ മദ്യാസക്തി നിലനിര്‍ത്താനോ എന്ന് മദ്യപന്‍മാര്‍ തന്നെ പറയട്ടെ. ഒരു കുടുംബം പോലും മദ്യം വിതയ്ക്കുന്ന ദുരിതത്തില്‍ നിന്ന് മോചനം നേടരുതെന്ന് എന്ന സഖാവ് പിണറായിക്ക് നിര്‍ബന്ധമുണ്ട്. ഒരു സ്ത്രീയുടെ പോലും കണ്ണീര്‍ തോരരുത് എന്ന് അദ്ദേഹം ഉറപ്പിക്കും.
ചരിത്രം അടയാളപ്പെടുത്തുക
മദ്യപാനികളുടെ അവകാശസംരക്ഷണത്തിനായി അഹോരാത്രം പോരാടിയ നേതാവായാകും ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തുക. മദ്യനിരോധനത്തിന് ശ്രമിച്ച യുഡിഎഫ് നേതാക്കളെയൊന്നടങ്കം ബാര്‍കോഴ നാടകം അരങ്ങേറ്റി അധികാരം പിടിച്ച രാഷ്ട്രീയ ചാണക്യന്‍. അദ്ദേഹത്തെയാണ് ലോകാരോഗ്യ സംഘടനയുടെ യുടെ മദ്യാസക്തി ചികില്‍സക്കുള്ള പ്രോട്ടോക്കോള്‍ പഠിപ്പിക്കാന്‍ കേരളത്തിലെ ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത് !
മലയാളിക്ക് അഭിമാനിക്കാം
"ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെ ആചാരമാകാം.... നാളത്തെ ശാസ്ത്രമതാകാം". പിണറായിയുടെ വിഡ്ഢിത്തങ്ങൾ കേരളത്തിൻ്റെ ശാസ്ത്രമാവുകയാണ്. ആശാൻ്റെ വാക്കുകൾ അന്വർഥമാകുന്നതോർത്ത് മലയാളിക്ക് അഭിമാനിക്കാം !
മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം വെട്ടിക്കുറച്ച് രാജസ്ഥാന്‍; ജീവനക്കാര്‍ക്കും ബാധകം
അഹങ്കാരം വെടിഞ്ഞ് ട്രംപും; അമേരിക്കയില്‍ വലിയ വേദനകള്‍ ഉണ്ടാകാന്‍ പോവുന്നു, മരണം 2 ലക്ഷം കടന്നേക്കും