ചെന്നിത്തല തലയിൽ മുണ്ടിട്ട് എവിടെയും പോവാറില്ല, ജലീലിന് ചൊറിച്ചിലിനുളള മരുന്ന് നൽകണമെന്ന് ചാമക്കാല
കോഴിക്കോട്: മന്ത്രി കെടി ജലീലിന് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല രംഗത്ത്. പ്രതിപക്ഷ നേതാവിന് എതിരെ കെടി ജലീൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായാണ് ജ്യോതികുമാർ ചാമക്കാലയുടെ പ്രതികരണം.
ജ്യോതികുമാർ ചാമക്കാലയുടെ ഫേസ്ബുക്ക് കുറിപ്പ്: '' പിണറായി വിജയൻ എൻ.കെ പ്രേമചന്ദ്രനെ വിളിച്ച പേരിന് ഏറ്റവും യോഗ്യൻ താനാണെന്ന് തെളിയിച്ചിരിക്കുകയാണ് കെ.ടി ജലീൽ.. തിരഞ്ഞെടുപ്പ് തോൽവി ഉറപ്പായപ്പോൾ പ്രതിപക്ഷ നേതാവിൻ്റെ മക്കളെപ്പോലും പുലഭ്യം പറയുന്നു കേരളത്തിൻ്റെ "ഉന്നതവിദ്യാഭ്യാസ മന്ത്രി ". പ്രതിപക്ഷ നേതാവിൻ്റെ മക്കൾ ഡോക്ടറും ഇന്ത്യൻ റവന്യു സർവീസുകാരനും ആയതാണ് ഉന്നത വിദ്യാഭ്യാസത്തിൻ്റെ ചുമതലക്കാരന് സഹിക്കാനാവാത്തത്..!

അദ്ദേഹത്തിൻ്റെ കണക്കിൽ നേതാക്കളുടെ മക്കൾ ബിരുദമെടുക്കേണ്ടത് ലഹരി കടത്തിലോ ഡാറ്റ മോഷണത്തിലോ ഒക്കെയാണ്.. ജലീൽ മന്ത്രീ, സ്വപ്ന സുരേഷിൻ്റെ ഈന്തപ്പഴത്തിൻ്റെയും പിണറായി വിജയൻ്റെ പാൽപ്പായസത്തിൻ്റെയും ബലത്തിലാണ് തിളയ്ക്കുന്നതെങ്കിൽ അതു വേണ്ട എന്നാണ് പറയാനുള്ളത്.... രമേശ് ചെന്നിത്തല തലയിൽ മുണ്ടിട്ട് എവിടെയും പോവാറില്ല.... ജനങ്ങൾ അദ്ദേഹത്തെ തലയിലേറ്റുന്നത് കേരളം കാണുകയാണ്.... അതിൽ അസ്വസ്ഥപ്പെട്ടിട്ട് കാര്യമില്ല. NB : ചൊറിച്ചിലിനുള്ള നല്ല മരുന്നെന്തെങ്കിലും എത്തിച്ചു കൊടുത്ത് മന്ത്രിയെ ആരെങ്കിലും സഹായിക്കേണ്ടതാണ്..''
മന്ത്രി കെടി ജലീൽ രമേശ് ചെന്നിത്തലയ്ക്ക് എതിരെ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: '' സ്വന്തം മകന് IAS കിട്ടാൻ നടത്തിയ വഴിവിട്ട കളികൾ, ഊക്കൻ തള്ള് തള്ളിയിട്ടും കിട്ടാതായപ്പോൾ IRS ൽ തൃപ്തിയടഞ്ഞ കഥ, മറ്റൊരു മകന് അമൃത മെഡിക്കൽ കോളേജിൽ PG ക്ക് ഫീസ് കൊടുക്കാൻ ബാർ മുതലാളിമാരിൽ നിന്ന് ഒരു കോടി കൈക്കൂലി വാങ്ങിയ കേസിൽ കുടുങ്ങിക്കിടക്കുന്ന അനുഭവം, കോൺഗ്രസ്സിലെ സംഘി ഗ്രൂപ്പിൻ്റെ തലൈവർ, അങ്ങിനെ ഒരുപാട് വിശേഷണങ്ങൾക്കർഹനാണ് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല. തവനൂരിൽ മാറ്റത്തിൻ്റെ കാറ്റ് വീശുന്നുണ്ടെങ്കിൽ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക്?''












Click it and Unblock the Notifications