രാഹുൽ ഗാന്ധിയെ കോപ്പിയടിക്കാൻ ശ്രമിച്ചതാണെന്ന് അറിയാം, പിണറായിയെ പരിഹസിച്ച് ചാമക്കാല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. നവകേരളം യുവകേരളം എന്ന പേരില്‍ മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളുമായി നടത്തുന്ന സംവാദ പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കെന്ന വാര്‍ത്തയോടാണ് ചാമക്കാലയുടെ പ്രതികരണം.
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വെച്ച് നടത്തിയ പരിപാടിയില്‍ ആണ് മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം മാധ്യമങ്ങളോട് പുറത്തിറങ്ങാന്‍ നിര്‍ദേശിച്ചത്. നേരത്തെ സമയം കഴിഞ്ഞും ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥിയോട് മുഖ്യമന്ത്രി ദേഷ്യപ്പെട്ടതും വിവാദമായിരുന്നു. ഫേസ്ബുക്കിലാണ് ചാമക്കാലയുടെ പ്രതികരണം.
ജ്യോതികുമാർ ചാമക്കാലയുടെ ഫേസ്ബുക്ക് കുറിപ്പ്: '' പറ്റാത്ത പണിക്ക് പോവരുത് മുഖ്യമന്ത്രീ.. കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയും വിദ്യാർഥികളുമായുളള ചോദ്യോത്തര വേള റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോട് "കടക്ക് പുറത്ത് " എന്ന് പറഞ്ഞിരിക്കുന്നു! മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടനെ മാധ്യമങ്ങൾ പുറത്തിറങ്ങണമെന്നാണ് നിർദേശം.. ദോഷം പറയരുതല്ലോ, ഒരിടത്ത് കുട്ടികളുമായുള്ള മുഖ്യമന്ത്രിയുടെ "സംവാദം" നാടുമുഴുവൻ കാണിച്ചവരാണ് ഈ മാധ്യമക്കാർ.
ഒരു കുട്ടിയുടെ നേരെയുള്ള മുഖ്യമന്ത്രിയുടെ ആക്രോശം കണ്ട് കേരളത്തിലെ മുഴുവൻ കുട്ടികളും മൂത്രമൊഴിച്ചു പോയി! കണ്ണൂരിൽ നിയമനം,തൊഴിൽ എന്നൊന്നും ഒറ്റയക്ഷരം മിണ്ടരുതെന്ന് പറഞ്ഞു പഠിപ്പിച്ചാണ് കുട്ടികളെ ഹാളിൽ കയറ്റിയത്. മുഖ്യമന്ത്രിയുടെ പി.ആർ ടീമിനോട് പറയാനുള്ളത്. ഇത്തരം ഫ്ലെക്സിബിൾ പരിപാടികളൊന്നും പിണറായി വിജയനെക്കൊണ്ട് പറ്റില്ല. രാഹുൽ ഗാന്ധിയുടെ സംവാദ പരിപാടികളെ കോപ്പിയടിക്കാൻ ശ്രമിച്ചതാണെന്ന് അറിയാം. പക്ഷേ ഷാരൂഖ് ഖാൻ്റെ നൃത്തം ടി.ജി രവി ചെയ്യണമെന്ന് പറഞ്ഞാൽ നടക്കുമോ ഉപദേശകരേ?''
Recommended Video