'കോഴക്കാരെ മുന്നണിയിലേക്ക് കൊണ്ടുവരുന്നത് വിചിത്രം തന്നെ';മുഖ്യമന്ത്രിക്കെതിരെ തിരിച്ചടിച്ച് ചാമക്കാല
തിരുവനന്തപുരം; യുഡിഎഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു.യുഡിഎഫിന്റെ നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണോയെന്ന സംശയമാണ് ഉയരുന്നതെന്നും ഒരു കക്ഷിയുടെ നേതൃത്വത്തില്‍ ആര് വേണം എന്ന് മറ്റൊരു കക്ഷി നിര്‍ദേശം വെക്കുന്നത് രാഷ്ട്രീയത്തില്‍ വിചിത്രമായ അനുഭവമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. എന്നാൽ പിണറായി വിജയന് അതേ നാണയത്തിൽ മറുപടി നൽകുകയാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. ഫേസ്ബുക്കിലൂടെയാണ് ചാമക്കാലയുടെ പ്രതികരണം. പോസ്റ്റിന്‌റെ പൂർണരൂപം വായിക്കാം

കോഴമാണി എന്ന് വിളിച്ചവർ
ഒരു മുന്നണിയിലേക്ക് 'അഴിമതിക്കാരെയും കോഴക്കാരെയും' കൊണ്ടുവരണമെന്ന് ഒരു രാഷ്ട്രീയ കക്ഷി നിർദേശം വയ്ക്കുന്നത് രാഷ്ട്രീയത്തിൽ വിചിത്രമായ അനുഭവമാണ്.
എൽഡിഎഫിൽ അത്തരം ജനാധിപത്യത്തെ പരിഹസിക്കുന്ന നിലപാടുകൾ എടുത്തത് പിണറായി വിജയൻ്റെ സി പി എമ്മാണ്.
കോഴ മാണി എന്ന് സിപിഎം തന്നെ വിളിച്ച കെ.എം മാണിയുടെ മകൻ്റെ പാർട്ടി മധ്യകേരളത്തിൽ ഇടതു മുന്നണിയുടെ നേതൃത്വം ഏറ്റെടുത്ത മട്ടാണ്.

കേരള കോൺഗ്രസ് മാണി മാറിയോ ?
ക്രൈസ്തവ സമുദായമാകെ ഞങ്ങളുടെ കുത്തകയാണെന്ന് പ്രചരിപ്പിക്കുന്ന ജോസ് കെ മാണിയും കൂട്ടരും കാനം രാജേന്ദ്രനെയും സിപിഎമ്മിനെയും അപ്രസക്തരാക്കി.
കമ്യൂണിസ്റ്റ് പാർട്ടിയുടെ സീറ്റുകൾ പിടിച്ചെടുക്കാനും മുന്നണിയെ വരുതിയിൽ നിർത്താനുമുള്ള കേന്ദ്രമായി കേരള കോൺഗ്രസ് മാണി മാറിയോ ?
സിപിഎം ദേശീയ നേതൃത്വത്തിൻ്റെ എതിർപ്പിനെ മറികടന്നാണ് ജോസ് കെ മാണിയെ കൂടെക്കൂട്ടാൻ കേരള പാർട്ടി തീരുമാനിച്ചത്.

എസ്ഡിപിഐയുടെ വോട്ട് വാങ്ങി
നാലു വോട്ടിനു വേണ്ടി ആരുമായും കൈകോർക്കാൻ പിണറായി വിജയനും സിപിഎമ്മും തയാറാകുമെന്ന് ഈ തിരഞ്ഞെടുപ്പിന് മുന്നേ ഉറപ്പായിരുന്നു.
മലബാറിലെയടക്കം പല പഞ്ചായത്തുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചത് SDPI യുടെ വോട്ട് വാങ്ങിയാണ്.

ജനത്തിന് സത്യമറിയാം
ഈ ദുർഗന്ധപൂരിതമായ കഥകൾ എത്ര മുടിവച്ചാലും ജനത്തിന് സത്യമറിയാം.
മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മാളത്തിലൊളിച്ചതും കഞ്ചാവു കേസിൽ മകൻ അകത്തായതോടെ കോടിയേരി കളമൊഴിഞ്ഞതും അരിവാൾ ചുറ്റിക നക്ഷത്രം ഒഴിവാക്കിയതും പലയിടത്തും ഇടതുമുന്നണി സ്ഥാനാർഥികളെ തുണച്ചു എന്നത് മറക്കുന്നില്ല.
Recommended Video

എൽഡിഎഫിൽ നിന്ന് പ്രതീക്ഷിച്ചില്ല
സി.എം രവീന്ദ്രനും എം. ശിവശങ്കറും, സ്വപ്ന സുരേഷുമടക്കം മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖർ കേന്ദ്ര അന്വേഷണ ഏജൻസികളുടെ വലയിലോ ജയിലിലോ ആണെന്നതിൽ പാർട്ടിക്ക് ലജ്ജയില്ല എന്നത് പ്രത്യേകം മനസിലാക്കുന്നു.
കള്ളക്കടത്തും ലഹരിയിടപാടും അഴിമതിയും മാത്രം കൈമുതലായുള്ള എൽഡിഎഫിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല എന്നത് ജനം തിരിച്ചറിയും....












Click it and Unblock the Notifications