സന്ദേശം സിനിമയിലെ സഖാവിൻ്റെ ഡയലോഗ് ഓർമയില്ലേ..? പിണാറായിയെ പരിഹസിച്ച് ചാമക്കാല
തിരുവനന്തപുരം: സ്പ്രിങ്ങളറുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. സ്പ്രിങ്ങളറുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്നും നേരത്തെ ഒഴിഞ്ഞു മാറിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലത്തെ പത്രസമ്മേളനത്തില്‍ ഒരോ ആരോപണങ്ങള്‍ക്കും മറുപടി നല്‍കിയിരുന്നു.
എന്നാല്‍ ഇതിന് ശേഷവും വിഷയത്തില്‍ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് ആരോപണം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. മലയാളി ബൂർഷ്വയായാലും തൊഴിലാളിയാക്കാം എന്ന് പാർട്ടി രേഖയിൽ എവിടെയും കാണുന്നില്ലെന്നാണ് കോണ്‍ഗ്രസ് വക്താവ് ഫേസ്ബുക്കില്‍ കുറിക്കുന്നുന്നത്. "നിഷ്പക്ഷ" മാധ്യമങ്ങളിൽ ചിലർ സർക്കാർ പരസ്യങ്ങൾ സ്വപ്നം കണ്ട് ഉറങ്ങുകയാണ്. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കോൺഗ്രസ് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...
മിണ്ടരുത്
സ്പ്രിങ്ളറിനെക്കുറിച്ച് മിണ്ടരുത്.
അന്താരാഷ്ട്ര കുത്തകകൾക്ക് തലയെണ്ണി വിൽക്കാൻ പോവുകയാണ്. സന്ദേശം സിനിമയിലെ സഖാവിൻ്റെ ഡയലോഗ് ഓർമയില്ലേ..? കവലകൾ തോറും അമേരിക്കൻ കുത്തക കമ്പനികളുടെയും സാമ്രാജ്യത്വ ശക്തികളുടെയും കടന്നുവരവിനെതിരെ ഘോരഘോരം പ്രസംഗിച്ച സഖാക്കളെ സൈബർ കുട്ടി സഖാക്കൾക്ക് ഓർമയുണ്ടാവില്ല.
കുത്തകകളുടെ അടിമ
അവർ ജനിച്ചപ്പോഴേക്കും കുത്തകകളുടെ അടിമകളായി പാർട്ടി മാറിയിരുന്നു. സ്പ്രിങ്ളർ എന്നൊരു ബൂർഷ്വ രാജ്യ കമ്പനിക്ക് മലയാളിയുടെ തലയെണ്ണി വിറ്റു സഖാവ് പിണറായിയുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് സർക്കാർ. ഡേറ്റ (വിവരങ്ങൾ ) ആണ് ആധുനിക ലോകത്തെ സ്വർണഖനി എന്ന് ഏത് കൊച്ചു കുട്ടിക്കും അറിയാം.
സ്റ്റഡി ക്ലാസെടുക്കാം
മലയാളി ഉള്ളതുകൊണ്ടാണ് സ്പ്രിങ്ളറിനെ കൂടെ കൂട്ടിയതെന്ന് സഖാക്കൾ. മലയാളി ബൂർഷ്വയായാലും തൊഴിലാളിയാക്കാം എന്ന് പാർട്ടി രേഖയിൽ എവിടെയും കാണുന്നില്ല. ബൂർഷ്വ മലയാളിക്ക് സാദാ മലയാളി ചുമയ്ക്കുന്നതും തുമ്മുന്നതും അടക്കമുള്ള വിവരങ്ങൾ ചോർത്തിക്കൊടുത്തത് സഖാവ് പിണറായിയുടെ നേതൃത്വത്തിൽ നടന്ന പുത്തൻ വിപ്ലവമാണെന്ന് കമ്മി കുഞ്ഞുങ്ങൾക്ക് സ്റ്റഡി ക്ലാസെടുക്കാം....
ഒരുതരം വിറയലാണ്
പാർട്ടി ബുദ്ധിജീവികളായ ഐസക് ആദിയായവർക്ക് സ്പ്രിങ്ളർ എന്ന് കേൾക്കുമ്പോൾ ഒരുതരം വിറയലാണ്. കടിച്ചാൽ പൊട്ടാത്ത സാമ്രാജ്യത്വ മൂലധന പരിപ്രേക്ഷ്യങ്ങളുമായി ടെലിവിഷൻ ചർച്ചയിൽ നിറഞ്ഞ് നിൽക്കുന്ന എം.ബി രാജേഷ് ആദിയായ ചർച്ചാ സിംഹങ്ങൾ മടയിലൊളിച്ചു.
പാർട്ടി നിർദേശം
സ്പ്രിങ്ളറിനെക്കുറിച്ച് മിണ്ടരുത് എന്നാണത്രെ പാർട്ടി നിർദേശം (പോളണ്ടിനെക്കുറിച്ചും ). ഇടത് ബുദ്ധിജീവി, മാധ്യമ പ്രവർത്തകരെയൊന്നും കാണാനില്ല. യുഡിഎഫ് സർക്കാരിൻ്റെ കാലത്തായിരുന്നു ഈ ഇടപാടെങ്കിൽ നടക്കാമായിരുന്ന ടെലിവിഷൻ ഡിബേറ്റുകളുടെ എണ്ണവും സ്വഭാവവും സങ്കൽപ്പിച്ചു നോക്കൂ....
"നിഷ്പക്ഷ" മാധ്യമങ്ങളിൽ ചിലർ
"നിഷ്പക്ഷ" മാധ്യമങ്ങളിൽ ചിലർ സർക്കാർ പരസ്യങ്ങൾ സ്വപ്നം കണ്ട് ഉറങ്ങുകയാണ്. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കോൺഗ്രസ് ഉദ്ദേശിക്കുന്നില്ല. ഈ അവസരവാദത്തിന് അവരുടെ പ്രേക്ഷകരും വായനക്കാരും ഉത്തരം നൽകട്ടെ.- ജ്യോതികുമാര്‍ ചാമക്കാല തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നു.
മുല്ലപ്പള്ളിയും
സ്പ്രിങളുമാറി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഎം പിബി നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജനാധിപത്യ തെരഞ്ഞടുപ്പുകള്‍ അട്ടിമറിക്കുന്നതിനായി ഡാറ്റാ ദുരുപയോഗം ചെയ്ത് വിവാദത്തിലായ ക്രേംബ്രിഡ്ജ് അനലിസ്റ്റിക് എന്ന ബ്രട്ടീഷ് കമ്പനിക്കെതിരെ 2018 മാര്‍ച്ച് 24ന് അതിശക്തമായ നിലപാടെടുക്കുകയും പ്രസ്താവനയിറക്കുകയും ചെയ്ത സിപിഎം പോളിറ്റ് ബ്യൂറോ സ്പ്രിങ്കളര്‍ കമ്പനിയുമായി കേരള സര്‍ക്കാറിന്റെ ഡാറ്റാ കച്ചവടത്തില്‍ എന്തു നിലപാടാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് മുല്ലപ്പള്ളി ചോദിച്ചു.
വിരോധാഭാസം
ക്രേംബ്രിഡ്ജ് അനലിസ്റ്റിക്കുമായി സഹകരിച്ച് പ്രവര്‍ത്തിച്ച ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെയും പിബി അന്ന് നിലാപാടെടുത്തിരുന്നു. സാങ്കേതിക വിദ്യയുടെ കുത്തകയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം. ഡാറ്റാ ചൂഷണത്തിനെതിരെ സിപിഎം ശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തില്‍ നിന്നുള്ള മറ്റു മൂന്ന് പി.ബി അംഗങ്ങളും ആ യോഗത്തില്‍ പങ്കെടുത്തിരുന്നയെന്നത് ചരിത്ര വിരോധാഭാസമാണ്.
പോളിറ്റ് ബ്യൂറോയുടെ ആവശ്യം
പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഡാറ്റാ കച്ചവടത്തിന് വഴിയൊരുക്കി കോവിഡ് രോഗികളുടെയും ലക്ഷകണക്കിന് നീരീക്ഷണത്തിനുള്ളവരുടെയും വിശദവിരങ്ങള്‍ ശേഖരിക്കാന്‍ സ്പ്രിങ്കളര്‍ എന്ന അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്‍കുകയാണ് ചെയ്തത്. ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ എന്നിവ ഡാറ്റാ ദുരുപയോഗം ചെയ്യുന്നതിനെതിരെ കര്‍ശന നിയമനിര്‍മ്മാണം നടത്തണമെന്നാണ് പോളിറ്റ് ബ്യൂറോയുടെ ഒരു ആവശ്യം.
അറിയാന്‍ ആഗ്രഹമുണ്ട്
അത്തരമൊരു നിയമനിര്‍മ്മാണം നടത്താന്‍ കേരള സര്‍ക്കാരിനോട് പോളിറ്റ് ബ്യൂറോ ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കുമോയെന്നറിയാന്‍ ആഗ്രഹമുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ കാലങ്ങളായി ശക്തമായ നിലപടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. സിപിഎമ്മിന്റെ ഇതുവരെയുള്ള എല്ലാ നിലപാടുകളും വെറും വാചോടാപം മാത്രമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് സ്പ്രിംങ്കളര്‍ കമ്പനിയുമായുള്ള കരാർ.
Recommended Video
ശക്തമായ നിലപാട്
ദേശീയ പൗരത്വ രജിസ്റ്ററിന്റെ ഭാഗമായി ഇന്ത്യന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത പാര്‍ട്ടിയാണ് സിപിഎം. കേരളത്തില്‍ സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തന്നെ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങളടങ്ങുന്ന സുപ്രധാന രേഖകള്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നത് അത്യന്തം വിചിത്രമാണെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.
വിമാനം വേണം; പ്രവാസികളുടെ വിഷയത്തില്‍ ഇടപെട്ട് രാഹുല്‍ ഗാന്ധി, കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം
മെയ് 3 വരെ സ്കൂളുകള്‍ തുറക്കില്ല; മദ്യവും സിഗരറ്റും ഇല്ല, തൊഴിലുറപ്പ് തുടങ്ങാം- നിര്‍ദേശം ഇങ്ങനെ