'പിണറായി വിജയൻ്റെ തറവാട്ടിൽ നിന്നെടുത്ത പണം കൊണ്ടല്ല ഇതെല്ലാം ഉണ്ടാക്കിയത്', തുറന്നടിച്ച് ചാമക്കാല!
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ ഉണ്ടായ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് നീട്ടിക്കൊണ്ട് പോകുന്നതിനെതിരെയുളള ഹൈക്കോടതി വിമര്‍ശനത്തിന് പിറകെ ഭരണപക്ഷത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. എന്തു തോന്ന്യാസവും കാണിച്ചിട്ട് ഭരണത്തിൻ്റെ തണലിൽ രക്ഷപെടാമെന്ന് കരുതിയവർക്കുള്ള കരണത്തടിയാണ് കോടതി നൽകിയത് എന്ന് ചാമക്കാല പ്രതികരിച്ചു.
ജ്യോതികുമാർ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ്: '' നിയമസഭയിൽ പ്രതിപക്ഷം തോറ്റെന്നാണ് അന്തം സഖാക്കൾ അലമുറയിടുന്നത്. പാർട്ടി രീതിയനുസരിച്ച് നിയമസഭയിൽ ജയിച്ചെന്ന വിലയിരുത്തലുണ്ടാകണമെങ്കിൽ ഏറ്റവും കുറഞ്ഞത് സ്പീക്കറുടെ കസേര എടുത്തെറിയണം... കംപ്യൂട്ടർ തല്ലിത്തകർക്കണം.. മൈക്ക് പിടിച്ചൊടിക്കണം. വനിതാ വാച്ച് ആൻഡ് വാർഡിനെ കയ്യേറ്റം ചെയ്യണം. ഇതൊക്കെയാണ് സിപിഎം ശൈലിയിൽ നിയമസഭയിലെ ജയം.

പൊതുമുതൽ പരമാവധി നശിപ്പിക്കണം. ജനാധിപത്യത്തിൻ്റെ ശ്രീകോവിലിനെ അപമാനിക്കണം. ഏതായാലും അന്നത്തെ പ്രകടനത്തെ എഴുതിത്തള്ളാനുള്ള ശ്രമത്തിൽ ഹൈക്കോടതി ഇടപെട്ടിരിക്കുന്നു. ശ്രീരാമകൃഷ്ണൻ്റെയും ഇ.പി ജയരാജൻ്റെയും നേതൃത്വത്തിൽ നിയമസഭ കുട്ടിച്ചോറാക്കിയ കേസിൽ വേഗത്തിൽ നടപടികളിലേക്ക് കടക്കണമെന്ന് കീഴ്ക്കോടതിക്ക് നിർദ്ദേശം നൽകിയിരിക്കുന്നു.
എന്തു തോന്ന്യാസവും കാണിച്ചിട്ട് ഭരണത്തിൻ്റെ തണലിൽ രക്ഷപെടാമെന്ന് കരുതിയവർക്കുള്ള കരണത്തടിയാണ് കോടതി നൽകിയത്. വരട്ടെ, കേസ് വരട്ടെ.
കേരളനിയമസഭയിൽ യഥാർഥത്തിൽ തോറ്റതാരെന്ന് നീതിപീഠം പറയട്ടെ. നിയമസഭ തല്ലിത്തകർക്കുകയും സെക്രട്ടറിയറ്റിന് തീയിടുകയും ചെയ്യാൻ പിണറായി വിജയൻ്റെ തറവാട്ടിൽ നിന്നെടുത്ത പണം കൊണ്ടല്ല ഇതെല്ലാം ഉണ്ടാക്കിയതെന്ന് ഓർമിക്കുന്നത് നന്ന്..''
2015ലാണ് കെഎം മാണിയുടെ ബജറ്റവതരണം തടയാന്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ശ്രമിച്ചത് കയ്യാങ്കളിയിലേക്ക് മാറിയത്. ഇപി ജയരാജന്‍, കെടി ജലീല്‍ അടക്കമുളളവര്‍ ഈ കേസില്‍ പ്രതികളാണ്. ഈ കേസ് അവസാനിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കേസ് നീട്ടിക്കൊണ്ട് പോകുന്നത് ഉചിതമല്ലെന്നും സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ രണ്ട് മാസത്തിനകം തീര്‍പ്പുണ്ടാക്കണം എന്നുമാണ് ഹൈക്കോടതി നിര്‍ദേശം.












Click it and Unblock the Notifications