'രണ്ടര ലക്ഷം ക്വാറന്റൈന് കേന്ദ്രങ്ങള്‍ ആവിയായിപ്പോയോ'? സിപിഎം നേതാക്കളെ 'റോസ്റ്റ്' ചെയ്ത് ചാമക്കാല
കോഴിക്കോട്: വാളയാറില്‍ സമരത്തിന് പോയ 5 കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ക്വാറന്റൈനിലായിരിക്കുകയാണ്. പാസ്സിലാതെ ആളുകളെ അതിര്‍ത്തി കടത്തി വിട്ട് കേരളത്തില്‍ സാമൂഹ്യ വ്യാപനം ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിനെന്ന് സിപിഎം നേതാക്കള്‍ ആരോപിക്കുന്നു.
സിപിഎം നേതാക്കള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ഒരുക്കിയെന്ന് പിണറായി പറഞ്ഞ രണ്ടര ലക്ഷം ക്വാറന്റൈന് കേന്ദ്രങ്ങള്‍ ആവിയായിപ്പോയോ എന്ന് ചാമക്കാല ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം വായിക്കാം:
മനുഷ്യരാണ്.. മരണദൂതരല്ല
മലയാളിയാണ്, മനുഷ്യരാണ്.. മരണദൂതരല്ല.. എം.ബി രാജേഷും പി രാജീവും. ഏറെക്കാലം കേരളത്തെ പ്രതിനിധാനം ചെയ്ത് പാര്‍ലമെന്റില്‍ ഇരുന്നവരാണ്. പി,രാജീവ് രണ്ട് തവണ ജനവിധി തേടിയെങ്കിലും വിജയിച്ചിട്ടില്ല. എം.ബി.രാജേഷിനെ പാലക്കാട്ടെ ജനങ്ങള്‍ ക്യൂ നിന്ന് വോട്ടു ചെയ്ത് രണ്ടു തവണ വിജയിപ്പിച്ചതാണ്. രണ്ടു പേരും ഇടതുപക്ഷ ബുദ്ധിജീവിപ്പട്ടം ചാര്‍ത്തിക്കിട്ടിയവര്‍. ഇവര്‍ രണ്ടു പേരും പറയുന്നു അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികള്‍ ഇവിടെ കോവിഡ് പരത്താന്‍ വരുന്നവരാണെന്ന്; അവരെ പിന്തുണയ്ക്കുന്ന പ്രതിപക്ഷവും മരണ ദൂതന്മാരാണെന്ന്.
പശ്ചിമബംഗാളിലെ സിപിഎം
"ഇവിടെ എങ്ങനെയും രോഗം പരത്തണം, ആളുകള്‍ മരിക്കണം"... വാളയാര്‍ ചെക്പോസ്റ്റില്‍ ഒരു ദിവസം മുഴുവന്‍ കുടുങ്ങി, കുടിക്കാന്‍ ഒരു തുള്ളി വെള്ളമോ പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും സൗകര്യമോ കിട്ടാതെ വലഞ്ഞ മലയാളികളെക്കുറിച്ചാണ് സഖാവ് രാജേഷ് ഈ പറയുന്നത്. അദ്ദേഹം പശ്ചിമബംഗാളില്‍ സിപിഎം സര്‍ക്കാരിനോട് സഹകരിക്കുന്നത് എങ്ങനെയെന്ന് പറയുന്നുണ്ട്. വല്ലപ്പോഴുമെങ്കിലും സ്വന്തം പാര്‍ട്ടിയുടെ ട്വിറ്റര്‍ പേജൊക്കെ ഒന്ന് നോക്കുന്നത് നന്നാവും രാജേഷ്.
ഇതാണോ 'വൈരുധ്യാത്മക ഭൗതികവാദം'?
ഈ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുള്ള ചിത്രം ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ ബംഗാളികളെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ബംഗാള്‍ ഘടകം നടത്തുന്ന സമരമാണ്. ബംഗാളിക്ക് നാട്ടില്‍ പോവണം, മലയാളി ഹോട്സ്പോട്ടില് കിടന്ന് മരിക്കണം. ഇതാണോ ഈ പറയുന്ന 'വൈരുധ്യാത്മക ഭൗതികവാദം'? ബംഗാളില്‍ അങ്ങോട്ട് ചെന്ന് പ്രതിപക്ഷം പിന്തുണ അറിയിച്ചത്രെ.ഇവിടെ ഇതരസംസ്ഥാന തൊഴിലാളികളുടെ യാത്രയ്ക്ക് സഹായിക്കാന്‍ വന്ന പ്രതിപക്ഷത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തതതെന്ന് നാട്ടുകാര്‍ കണ്ടതാണല്ലോ.
സഖാവ് രാജേഷിന് സഹിക്കുന്നില്ല
ഖദറും വെളുക്കെച്ചിരിയുമൊന്നും സഖാവ് രാജേഷിന് സഹിക്കുന്നില്ല. ഇതേ ഖദറിട്ട് നന്മയുടെ ചിരിയുമായി ജനത്തിനിടയില്‍ ഇറങ്ങിയ വി.കെശ്രീകണ്ഠനെ പാലക്കാട്ടെ ജനം എങ്ങനെയാണ് ജയിപ്പിച്ചതെന്ന് രാജേഷിനെ ഞാന്‍ വീണ്ടും ഓര്‍മിപ്പിക്കേണ്ടല്ലോ. സഖാവ് പി.രാജീവിന് പിന്നെ ജനങ്ങളുമായുള്ള സംസര്‍ഗം തുലോം കുറവാണ്. പാര്‍ട്ടിയിലെ ബുദ്ധിജീവിയായതുകൊണ്ട് ആഹ്വാനങ്ങള്‍ മതി. അദ്ദേഹം എപ്പോഴും മാതൃകയാക്കുന്നത് അമേരിക്കയാണ്. സാമ്രാജ്യത്വ മൂലധനശക്തി അദ്ദേഹത്തിനൊരു വീക്ക്നെസാണ്.
ക്വാറന്റൈന് കേന്ദ്രങ്ങള്‍ ആവിയായിപ്പോയോ?
അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളി കേരളത്തില്‍ സമൂഹവ്യാപനം ഉറപ്പിക്കാനാണ് വരുന്നതെന്ന് സഖാവ് രാജീവ് ഉറപ്പിക്കുന്നു. അന്യസംസ്ഥാനത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈന് ഒരുക്കാനാണ് സമയം ചോദിച്ചതെന്ന് അദ്ദേഹം വിലപിക്കുന്നു. അങ്ങയുടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തന്നെയല്ലേ സഖാവേ ഒരു മാസം മുന്നേ രണ്ടര ലക്ഷം ആളുകള്‍ക്കുള്ള ക്വാറന്റൈന് ഒരുക്കിക്കഴിഞ്ഞു എന്ന് തള്ളിയത്? രണ്ടര ലക്ഷം ക്വാറന്റൈന് കേന്ദ്രങ്ങള്‍ ആവിയായിപ്പോയോ?
രണ്ടു സഖാക്കളുടെയും ശ്രദ്ധയ്ക്ക്
സ്പ്രിങ്ക്ളര്‍ സഖാവ് ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് ഈ ആളുകളുടെ ക്വാറന്റീന് ഉറപ്പാക്കാന്‍ എന്താണ് തടസം? ഇതിനെല്ലാമാണ് സ്പ്രിങ്ക്ളർ സഖാവിൻ്റെ സഹായം തേടുന്നതെന്നായിരുന്നല്ലോ അന്ന് പറഞ്ഞത്? ഇനി രണ്ടു സഖാക്കളുടെയും ശ്രദ്ധയ്ക്ക് ഒന്നു കൂടി. ഇന്ത്യയിലേക്ക് വരാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന സിവില്‍ ഏവിയേഷന്‍ ഡിജിയുടെ സര്‍ക്കുലറിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതാണ് അത്.
Recommended Video
മലയാളം സംസാരിക്കുന്ന കോവിഡുകളല്ല
"ചികില്‍സയും മുന്‍കരുതലും സ്വീകരിക്കണം എന്നത് ശരി തന്നെ പക്ഷേ അവര്‍ സ്വന്തം രാജ്യത്തേക്ക് വരാന്‍ പാടില്ല എന്ന് പറയുന്നത് അനീതിയാണ്."ഇതു തന്നെയാണ് മറ്റുസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളിക്കും പറയാനുള്ളത്. അവര്‍ ഈ മണ്ണിന്റെ മക്കളാണ്, അല്ലാതെ നിങ്ങള്‍ ആക്ഷേപിക്കും പോലെ മലയാളം സംസാരിക്കുന്ന കോവിഡുകളല്ല. മനുഷ്യത്വം എന്നത് തൊട്ടുതീണ്ടിയിട്ടുണ്ടെങ്കില്‍ അഹങ്കാരം കൊണ്ട് അന്ധത ബാധിച്ചിട്ടില്ലെങ്കില്‍ രാജേഷും രാജീവും ഇതരസംസ്ഥാന മലയാളികളോട് മാപ്പുപറയണം''.