കുഞ്ഞനന്തൻ ഒരു കണ്ണീരോർമ, കണ്ണീർ തോർന്നിട്ട് ഇന്നാണ് പ്രതികരിക്കാനായത്! ചാമക്കാലയുടെ കുറിപ്പ് വൈറൽ
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതിയും സിപിഎം നേതാവുമായ പികെ കുഞ്ഞനന്തൻ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയും അടക്കമുളളവർ കുഞ്ഞനന്തന്റെ മരണത്തിൽ അനുശോചനം അറിയിച്ച് രംഗത്ത് വന്നു.
പിന്നാലെ മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയും കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. ജയിലിൽ നിന്നിറങ്ങിയാലുടൻ പാർട്ടിക്കുവേണ്ടി 101 വെട്ടിനുള്ള ചങ്കുറപ്പാണ് ഈ പിന്തുണ കൊടി സുനിയടക്കമുള്ള സഖാക്കൾക്ക് നൽകുന്നത് എന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
കുഞ്ഞനന്തൻ, ഒരു കണ്ണീരോർമ
'' കുഞ്ഞനന്തൻ, ഒരു കണ്ണീരോർമ. രണ്ടു ദിവസമായി ഫേസ്ബുക്ക് തുറന്നാൽ കണ്ണീർവാർത്തെ അടയ്ക്കാനാവൂ എന്ന നിലയായിരുന്നു. കണ്ണീർ തോർന്നിട്ട് ഇന്നാണ് പ്രതികരിക്കാനാവുന്നത്. 'ഭരണകൂട ഭീകരതയുടെ ഇരയായി' ധീര രക്തസാക്ഷിത്വം വരിച്ച സഖാവ് കുഞ്ഞനന്തനെക്കുറിച്ചുള്ള മന്ത്രിമാരുടെ കുറിപ്പുകളാണ് എൻ്റെ കണ്ണുകളെ ഈറനണിയിച്ചത്. 51 വെട്ടിന് ഒരു കുലംകുത്തിയെ ഇല്ലാതാക്കുക വഴി പാർട്ടി ആശയങ്ങൾക്ക് ഉറപ്പേകിയ കമ്യൂണിസ്റ്റാണ് കുഞ്ഞനന്തനെന്ന് അരക്കിട്ടുറപ്പിച്ചു മുഖ്യമന്ത്രി മുതൽ മണിയാശാൻ വരെ.
കുഞ്ഞനനന്തനു വേണ്ടി കണ്ണീർപ്പുഴ
കോവിഡ് പിടിച്ച് ചികിൽസ കിട്ടാതെ വിദേശത്ത് മരിക്കുന്ന നൂറുകണക്കിന് മലയാളികളെക്കുറിച്ച് വേദനയില്ലാത്ത മുഖ്യമന്ത്രി. കോവിഡ് പിടിക്കുന്ന ആരോഗ്യ പ്രവർത്തകരെക്കുറിച്ച് ആശങ്കയില്ലാത്ത ആരോഗ്യ മന്ത്രി. ഓഖിയെടുത്ത മൽസ്യത്തൊഴിലാളികളെക്കുറിച്ച് ഒറ്റയക്ഷരം പറയാത്ത മേഴ്സിക്കുട്ടിയമ്മ മന്ത്രി. ഡാം തുറന്ന് ഒഴുക്കിവിട്ട മനുഷ്യരെക്കുറിച്ച് ഒരു വേദനയുമില്ലാത്ത വൺ ടു ത്രീ മണിയാശാൻ. കുഞ്ഞനനന്തനു വേണ്ടി കണ്ണീർപ്പുഴയൊഴുക്കുകയായിരുന്നു.
രമയെന്ന വിധവയെ അറിയുകയേയില്ല
രമയെന്ന വിധവയെ ശൈലജ മന്ത്രിയും മേഴ്സിക്കുട്ടി മന്ത്രിയും അറിയുകയേയില്ല. കരുതലിൻ്റെ ആൾരൂപമായ ശൈലജ ടീച്ചറിന് കുഞ്ഞനന്തനോടുള്ള കരുതൽ എടുത്തു പറയേണ്ടതാണ്. പക്ഷേ കുഞ്ഞനന്തൻ്റെ കാര്യത്തിലും സിപിഎമ്മിന് കൂട്ടുത്തരവാദിത്തമില്ല. കെ.ടി.ജലീൽ, തോമസ് ഐസക്, ജി സുധാകരൻ, എ.സി മൊയ്തീൻ, സി.രവീന്ദ്രനാഥ് എന്നിവർക്ക് കുഞ്ഞനന്തനെയോർത്ത് വേദനയില്ല!ടിപിയെ കൊന്നത് കോൺഗ്രസാണെന്ന് വരെ ഒരിക്കൽ പറഞ്ഞ ജലീൽ മന്ത്രിയുടെ മൗനമാണ് ശ്രദ്ധേയം.
കുഞ്ഞനന്തൻ വാഴ്ത്തൽ
കൊടി സുനി, കിർമാണി മനോജ്, ട്രൗസർ മനോജ് തുടങ്ങി കുഞ്ഞനന്തൻ്റെ പിൻഗാമി സഖാക്കളെല്ലാം മന്ത്രിസഭയുടെ കുഞ്ഞനന്തൻ വാഴ്ത്തലിൽ പുളകിതരായിരിക്കുകയാണ്. കുഞ്ഞനന്തൻ സ്തുതിയിലൂടെ തങ്ങൾ ചെയ്തത് എത്രയോ ധീരോദാത്തമായ പ്രവർത്തിയാണെന്ന് പാർട്ടി ഒരിക്കൽ കൂടി അംഗീകരിക്കുകയാണെന്ന് ആ സഖാക്കൾ തിരിച്ചറിഞ്ഞിരിക്കുന്നു.
101 വെട്ടിനുള്ള ചങ്കുറപ്പ്
ജയിലിൽ നിന്നിറങ്ങിയാലുടൻ പാർട്ടിക്കുവേണ്ടി 101 വെട്ടിനുള്ള ചങ്കുറപ്പാണ് ഈ പിന്തുണ കൊടിയടക്കമുള്ള സഖാക്കൾക്ക് നൽകുന്നത്. പാർട്ടി ഗൂണ്ടകൾക്ക് മാത്രമല്ല കേരളത്തിലെ ജയിലുകളിൽ കഴിയുന്ന ഓരോ ക്രിമിനലുകൾക്കും ആത്മവിശ്വാസം പകരുന്നതാണ് പിണറായി മന്ത്രി സഭയുടെ പിന്തുണ. ഊരിപ്പിടിച്ച വാളുമായി സഖാവ് പിണറായി അടുത്ത തിരഞ്ഞെടുപ്പങ്കത്തിനിറങ്ങുമ്പോളും സഖാവ് കുഞ്ഞനന്തൻ്റെ രക്തസാക്ഷിത്വം അദ്ദേഹത്തിന് കരുത്താവട്ടെ....''
ഫേസ്ബുക്ക് പോസ്റ്റ്
ജ്യോതികുമാർ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം