''സത്യത്തിൽ നിങ്ങൾ ബികോം ഫസ്റ്റ് ക്ലാസാണോ?'' പിണറായി വിജയനെ പരിഹസിച്ച് ജ്യോതികുമാർ ചാമക്കാല!
തിരുവനന്തപുരം: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പരിഹസിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. പ്രതിദിനരോഗികളുടെ എണ്ണം ആയിരം പിന്നിട്ടിട്ടും ഞങ്ങൾ അവരെക്കാൾ മുന്നിലാണ്, ഇവരെക്കാൾ മുന്നിലാണ് എന്നെല്ലാമാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ എഴുതി വായിക്കുന്നത് എന്ന് ചാമക്കാല പരിഹസിച്ചു.
''കേരളം മികച്ചതാണേ എന്ന തള്ള് ഫെബ്രുവരിയിൽ തുടങ്ങിയതാണ്. സ്വർണക്കള്ളക്കടത്ത് ചോദിച്ചാലും കോവിഡിനെ ഞങ്ങൾ പിടിച്ചുകെട്ടിയില്ലേ എന്ന് മുഖ്യമന്ത്രിയും ചാനൽ ചർച്ചാ സംഘവും ആവർത്തിക്കും'' എന്നും ചാമക്കാല തുറന്നടിച്ചു.
മോഹൻലാലിനോട് ചോദിക്കുന്ന ഡയലോഗ്
''സത്യത്തിൽ ബികോം ഫസ്റ്റ് ക്ലാസാണോ? എന്ന തലക്കെട്ടിലാണ് കുറിപ്പ്. ജ്യോതികുമാർ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം: "സത്യത്തിൽ നിങ്ങൾ ബികോം ഫസ്റ്റ്ക്ലാസാണോ? ഇടയ്ക്കിടെ ഇങ്ങനെ പറയുന്നതു കൊണ്ടാണ് ചോദിക്കുന്നത്. ഒരു ആത്മവിശ്വാസക്കുറവ് പോലെ?" സിനിമയിൽ ശോഭനയുടെ കഥാപാത്രം മോഹൻലാലിനോട് ചോദിക്കുന്ന ഈ ഡയലോഗാണ് കേരളത്തിലെ ജനങ്ങൾ മുഖ്യമന്ത്രിയോട് ചോദിക്കുന്നത്.
ശരിക്കും കേരളം മുന്നിലാണോ?
കോവിഡ് പ്രതിരോധത്തിൽ ശരിക്കും കേരളം മുന്നിലാണോ? ആണെങ്കിൽ എല്ലാ ദിവസും വാർത്താസമ്മേളനത്തിൽ ഈ താരതമ്യപ്രഭാഷണം എന്തിന്? ഫെബ്രുവരിയിൽ തുടങ്ങിയതാണ് കേരളം മികച്ചതാണേ എന്ന തള്ള്... സ്വർണക്കള്ളക്കടത്ത് ചോദിച്ചാലും കോവിഡിനെ ഞങ്ങൾ പിടിച്ചുകെട്ടിയില്ലേ എന്ന് മുഖ്യമന്ത്രിയും ചാനൽ ചർച്ചാസംഘവും ആവർത്തിക്കും..
Recommended Video
പ്രതിദിനരോഗികളുടെ എണ്ണം ആയിരം പിന്നിട്ടു
ടെസ്റ്റുകളുടെ എണ്ണം കുറച്ചുവച്ച് രോഗികളുടെ എണ്ണം കുറച്ചുകാണിക്കാനായിരുന്നു ആദ്യശ്രമം. മാധ്യമങ്ങളും വിദഗ്ധരും ആവർത്തിച്ച് ഉന്നയിച്ചിട്ടും ടെസ്റ്റ് കൂട്ടിയില്ല. പക്ഷേ സ്വപ്ന സുരേഷും സംഘവും ടെസ്റ്റുകളുടെ എണ്ണം കുത്തനെ കൂട്ടാൻ "സ്ട്രാറ്റജിസ്റ്റുകളെ" നിർബന്ധിതരാക്കി. ഇപ്പോൾ പ്രതിദിനരോഗികളുടെ എണ്ണം ആയിരം പിന്നിട്ടിട്ടും ഞങ്ങൾ അവരെക്കാൾ മുന്നിലാണ്, ഇവരെക്കാൾ മുന്നിലാണ് എന്നെല്ലാം മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ എഴുതി വായിക്കുന്നു.
ജീവൻവച്ച് പന്താടരുത്
അഭിമാനപുളകിതനാകുന്നു. ജനം ഇതിനെയൊരു മൽസരമായി എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി തിരിച്ചറിയണം. അവർക്ക് മുഖ്യം ജീവൻ്റെ സംരക്ഷണമാണ്. 'കീം' പരീക്ഷ നടത്തിയതു പോലുള്ള മണ്ടൻ തീരുമാനങ്ങളിലൂടെ ജീവൻവച്ച് പന്താടരുത് എന്നതാണ് താങ്കളിൽ നിന്ന് അവർ പ്രതീക്ഷിക്കുന്നത്. പക്ഷേ നിയമസഭയിൽ നേരിടേണ്ടി വരുമായിരുന്ന വൻദുരന്തത്തിൽ നിന്ന് മുഖ്യമന്ത്രിയും സ്പീക്കറെയുമെല്ലാം രക്ഷിച്ചതിന് സർക്കാർ കോവിഡിനോട് നന്ദി പറയുന്നു എന്നൊരു വരി ഇന്നത്തെ വാർത്താക്കുറിപ്പിൽ ചേർക്കാവുന്നതാണ്.
എന്തൊരു കരുതൽ.... എന്തൊരു ജാഗ്രത
60 വയസിന് മുകളിലുള്ള സഭാംഗങ്ങളുടെ സുരക്ഷയെക്കരുതിയുള്ള തീരുമാനമെടുക്കാൻ ചേർന്ന മന്ത്രി സഭായോഗത്തിൽ രണ്ടു പേർ മാത്രമാണ് 60 വയസിൽ താഴെയുണ്ടായിരുന്നത്! എന്തൊരു കരുതൽ.... എന്തൊരു ജാഗ്രത'' എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ ജ്യോതികുമാർ ചാമക്കാലയുടെ പരിഹാസം.