'സര്‍ക്കാര്‍ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്, നാപ്പിനയ്ക്കാണ് നിങ്ങളുടെ 6 ദിവസത്തെ ശമ്പളം'
തിരുവനന്തപുരം; സ്പ്രിംക്ലർ വിവാദത്തിൽ സർക്കാരിന് അനുകൂലമായിരുന്നു ഇന്നത്തെ ഹൈക്കോടതിയുടെ വിധി. കരാർ കർശന ഉപാധികളോടെ തുടരാമെന്നും ഇതിനകം ശേഖരിക്കുകയും വിശകലനം ചെയ്തതുമായ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഡേറ്റകളുടെ രഹസ്യാത്മകത ഉറപ്പാക്കിയ ശേഷം മാത്രമേ സ്പ്രിംക്ലറിന് കൈമാറാൻ പാടുള്ളൂവെന്നും കോടതി സർക്കാരിനോട് വ്യക്തമാക്കി.
അതേസമയം ഹൈക്കോടതി ഉത്തരവിൽ പ്രതികരിക്കുകയാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല.സര്‍ക്കാര്‍ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്, നിങ്ങളുടെ അടുത്തമാസത്തെ 6 ദിവസത്തെ ശമ്പളം സ്പ്രിംക്ലറിൽ സർക്കാരിന് വേണ്ടി ഹാജരായ നാപ്പിനൈയ്ക്ക് കുടിയുള്ളതാണെന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം
മൂക്കത്ത് വിരൽ വെയ്ക്കുന്നു
വേലപ്പന്‍നായരും നാപ്പിനൈയും പിന്നെ സ്പ്രിങ്ളറും....മടിയില്‍ തീരെ കനമില്ലാത്തതുകൊണ്ട് അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറിന് വേണ്ടി വാദിക്കാന്‍ പിണറായി സര്‍ക്കാര്‍ മുംബൈയില്‍ നിന്ന് അതിഥി അഭിഭാഷകയെ ഇറക്കി.മലയാളി പ്രളയത്തിൽ മുങ്ങിത്താഴുമ്പോൾ 1.10 ലക്ഷം രൂപ ശമ്പളം കൊടുത്ത് നിയമിച്ച ലെയ്സണ്‍ ഓഫീസര്‍ അഡ്വ. എ.വേലപ്പന്‍നായരും അഡ്വക്കറ്റ് ജനറലും നൂറിലേറെ സര്‍ക്കാര്‍ അഭിഭാഷകരും എന്നാപ്പിന്നെ എന്തിനാണെന്ന് നാപ്പിനൈയെ കണ്ട ജനം മൂക്കത്ത് വിരല്‍ വയ്ക്കുന്നു....
സർക്കാർ ജീവനക്കാരുടെ ശമ്പളം
സര്‍ക്കാര്‍ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്, നിങ്ങളുടെ അടുത്തമാസത്തെ 6 ദിവസത്തെ ശമ്പളം നാപ്പിനൈയ്ക്ക് കുടിയുള്ളതാണ്. 7500 രൂപ വാങ്ങുന്ന പഞ്ചായത്ത് മെംബറുടെ ശമ്പളത്തിന്‍റെ 30 ശതമാനവും.ഐടി വകുപ്പിനോ സെക്രട്ടറിക്കോ ഒരു തെറ്റും പറ്റിയിട്ടില്ല എന്ന് ഉത്തമ ബോധ്യമുള്ളപ്പോള്‍ എന്തിനാണ് സര്‍ ഇത്തരമൊരു ഇറക്കുമതി ?സ്പ്രിങ്ക്ളറിനു വേണ്ടി അഭിഭാഷകര്‍ ഹാജരാകാതിരുന്നതും നാപ്പിനൈ അവര്‍ക്ക് വേണ്ടിക്കൂടിയാണ് എന്നതു കൊണ്ടല്ലേ ?
പിണറായി ലെനിനിസ്റ്റ് പ്രത്യയശാസ്ത്രം
അമേരിക്കന്‍ കുത്തക കമ്പനിക്കു വേണ്ടി പൊതുഖജനാവില്‍ നിന്ന് പണമെറിഞ്ഞ് കേസ് നടത്തുന്നതിനെയാണ് പിണറായിസ്റ്റ് ലെനിനിസ്റ്റ് പ്രത്യയശാസ്ത്രം എന്ന് പറയുക.ഇനി കോടതി ഉത്തരവിലേക്ക് വരാം. സഖാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ വാദിച്ച ഏതെങ്കിലും വാദം കോടതി ഇന്ന് അംഗീകരിച്ചോ ?ഡേറ്റ സുരക്ഷിതമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടില്ല, അത് ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചു.
സംശയ ലേശമന്യേ കോടതി പറഞ്ഞു
വ്യക്തിയുടെ അനുവാദമില്ലാതെ വിവരം ശേഖരിക്കാമെന്ന പുട്ടസ്വാമി കേസിലെ വിധി ഉയര്‍ത്തിപ്പിടിച്ച് വന്ന സഖാക്കള്‍ ഇന്ന് ഹൈക്കോടതി പറഞ്ഞത് ശ്രദ്ധിച്ച് കേള്‍ക്കണം.ലോകാരോഗ്യസംഘടനയുടെ ഡാഷ് ബോര്‍ഡ് നിര്‍മിച്ചു നല്‍കിയ സ്പ്രിങ്ളറിന്‍റെ മഹത്വം കോടതി പുച്ഛിച്ചുതള്ളി.എന്‍ക്രിപ്റ്റഡ് ഡേറ്റയാണെങ്കിലും വിവരങ്ങളെല്ലാം സ്പ്രിങ്ളറിന് കിട്ടുമെന്ന് സംശയലേശമെന്യേ കോടതി പറഞ്ഞു.
കടുത്ത നടപടിക്ക് തുനിഞ്ഞില്ല
അഞ്ചുലക്ഷം പേരുടെ വിവരങ്ങള്‍ ബിഗ് ഡേറ്റയാണെന്ന വിവരക്കേടിനെ കോടതി പൊളിച്ചുസ്പ്രിങ്ക്ളറിനെ തിരഞ്ഞെടുത്ത രീതിയില്‍ കോടതി അസംതൃപ്തിയും സംശയവും പ്രകടിപ്പിച്ചു.സ്പ്രിങ്ളര്‍ കൂടെയില്ലെങ്കില്‍ കേരളം മുഴുവന്‍ മഹാമാരിയുടെ പിടിയിലമരും എന്ന നാപ്പിനൈയുടെ രോദനത്തില്‍ ഇടക്കാല ഉത്തരവിൽ തല്‍ക്കാലം കടുത്ത നടപടിക്ക് കോടതി തുനിഞ്ഞില്ല.മഹാമാരിയുടെ ഘട്ടത്തില്‍ സര്‍ക്കാരിനെ കൂടുതല്‍ വിഷമവൃത്തത്തിലാക്കേണ്ട എന്നത് ബഹു.കോടതിയുടെ മാന്യത.
ഇനിയും സമ്മതിക്കരുത് ബാലൻ മന്ത്രി
തെറ്റു പറ്റിയെന്ന് ഇനിയും സമ്മതിക്കരുത് ബാലന്‍ മന്ത്രീ, അഹങ്കാരവും പുലയാട്ടും തുടരണം...നിങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സംവാദാത്മക ജനാധിപത്യം ജനം കാണട്ടെ.അക്കമിട്ട് നിരത്തുന്ന സഖാക്കൾ സർക്കാരിൻ്റെ ഏത് നടപടിയാണ് കോടതി ശരിവച്ചതെന്നും നിങ്ങളുടെ ഏതെല്ലാം വാദങ്ങൾ കോടതി അംഗീകരിച്ചെന്നും അക്കമിട്ട് നിരത്തി ജനത്തെ ബോധ്യപ്പെടുത്തണം.പ്രതിക്രിയാവാദമല്ല ജനത്തിന് കേള്‍ക്കേണ്ടത്.പാർട്ടി ഏതെല്ലാം വാഭത്തിൽ തോറ്റു, ജയിച്ചു എന്ന് ലളിതമായി പറയണം....