കരിങ്കൊടി, കരിഓയില്‍; ജ്യോതിരാദിത്യ സിന്ധ്യക്ക് നേരെ ഭോപ്പാലില്‍ വന്‍ പ്രതിഷേധം, വഞ്ചകനെന്ന വിളിയും
ഭോപാല്‍: എഐസിസി ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് രാജിവെച്ച് മണിക്കൂറുകള്‍ക്കകം ബിജെപിയില്‍ ചേര്‍ന്ന സംഭവം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരുന്നു സമ്മാനിച്ചത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥുമായി നേരത്തെ ഉണ്ടായിരുന്ന പ്രശ്നങ്ങളായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ പാര്‍ട്ടി വിടലില്‍ കലാശിച്ചത്. സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിട്ടുമുണ്ട്.
Recommended Video
കോണ്‍ഗ്രസ് വിട്ടാല്‍ കേന്ദ്ര മന്ത്രി പദവി, രാജ്യസഭാംഗത്വം തുടങ്ങിയ വാഗ്ദാനങ്ങളാണ് ബിജെപി ജ്യോതിരാദിത്യ സിന്ധ്യക്ക് നല്‍കിയതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ബിജെപിയില്‍ ചേര്‍ന്ന ഉടന്‍ തന്നെ അദ്ദേഹത്തെ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനൊപ്പമെത്തി സിന്ധ്യ കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിക്കുകയും ചെയ്തു. അതേസമയം ഭോപ്പാലില്‍ എത്തിയ സിന്ധ്യക്ക് നേരെ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
കരിങ്കൊടി
ഭോപ്പാല്‍ വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് ജ്യോതിരാദിത്യ സിന്ധ്യക്ക് വലിയ തോതിലുള്ള പ്രതിഷേധം നേരിടേണ്ടി വന്നത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന സിന്ധ്യക്ക് നേരെ പാതയില്‍ കാത്തുനിന്ന ഒരു സംഘം മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി വീശുകയും ചെയ്തു. നഗരത്തിലെ കമല പാര്‍ക്കിന് സമീപത്ത് വെച്ചായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സിന്ധ്യക്കെതിരെ പ്രതിഷേധം നടത്തിയത് പാര്‍ട്ടി നേതാവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പാര്‍ട്ടി പ്രവര്‍ത്തകര്‍
കോണ്‍ഗ്രസിനെ വഞ്ചിച്ച് ബിജെപിയോടൊപ്പം ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യക്ക് നേരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നെന്ന് എംപിസിസി സെക്രട്ടറി അബ്ദുള്‍ നഫീസ് പറഞ്ഞു. " സിന്ധ്യക്ക് നേരെ കരിങ്കൊടി വിശീയതിന് പുറമെ അദ്ദേഹത്തിന്‍റെ വാഹന വ്യൂഹത്തിലെ ഒരു വാഹനത്തിനുമേല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തു'- നഫീസ് അവകാശപ്പെട്ടു.
ചൗഹാനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം
ബിജെപി ദേശീയ വൈസ് പ്രസിഡന്‍റും മുന്‍മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാനുമായി അദ്ദേഹത്തിന്‍റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ജ്യോതിരാദിധ്യ സിന്ധ്യ. കമലപാര്‍ക്കിന് സമീപത്ത് വെച്ച് സിന്ധ്യയുടെ വാഹനം തടയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതായി മധ്യപ്രദേശ് പോലീസും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രതിഷേധക്കാരെ നീക്കം ചെയ്ത് സിന്ധ്യയുടെ വാഹനങ്ങള്‍ക്ക് വഴി ഒരുക്കിയതായും പോലീസ് അറിയിച്ചു
വെല്ലുവിളി
അതേസമയം, 22 എംഎല്‍എമാര്‍ രാജി പ്രഖ്യാപിച്ചതോടോ ന്യൂനപക്ഷമായ സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന വെല്ലുവിളി മുഖ്യമന്ത്രി കമല്‍നാഥ് ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ് ഭവനിലെത്തി ഗവര്‍ണര്‍ ലാല്‍ജി ടണ്ഠനെ സന്ദര്‍ശിച്ച അദ്ദേഹം നിയമസഭയില്‍ വിശ്വാസ വോട്ട് നേരിടാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് അറിയിച്ചു.
സ്പീക്കറുടെ നിലപാട്
മാര്‍ച്ച് 16 ന് നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കും. അപ്പോള്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള തീയതി സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്ന് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ കമല്‍നാഥ് വ്യക്തമാക്കി. രാജി പ്രഖ്യാപിച്ചവര്‍ വെള്ളിയാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് സ്പീക്കര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വിമതര്‍ തയ്യാറായിട്ടില്ല. ഇതോടെ രാജിക്ക് അംഗീകാരം നല്‍കാതെ വിശ്വാസ വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോവാന്‍ കോണ്‍ഗ്രസ് അംഗമായ സ്പീക്കര്‍ ശ്രമിച്ചേക്കും.
സര്‍ക്കാര്‍ നിലനില്‍ക്കും
കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനില്‍ക്കുമെന്ന് തന്നെയാണ് കമല്‍നാഥ് ഇപ്പോഴും അവകാശപ്പെടുന്നത്. സര്‍ക്കാര്‍ പക്ഷത്തെ എംഎല്‍എമാരെ തട്ടിയെടുത്ത് ബിജെപി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് കമല്‍നാഥും കോണ്‍ഗ്രസ് നേതാക്കളും ആരോപിക്കുന്നത്. എംഎല്‍എമാരെ ഭീഷണിപ്പെടുത്തിയാണ് രാജിക്കത്ത് എഴുതിയ വാങ്ങിയതെന്ന് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയിലും കമല്‍നാഥ് പറഞ്ഞിട്ടുണ്ട്
'10 വിമത എംഎല്‍എമാര്‍ വരെ കോണ്‍ഗ്രസിലേക്ക് മടങ്ങിവരും'; പ്രതീക്ഷയര്‍പ്പിച്ച് കമല്‍നാഥും പാര്‍ട്ടിയും
കമല്‍നാഥ് സര്‍ക്കാറിനെ നിലനിര്‍ത്താന്‍ സ്പീക്കറുടെ അവസാന തന്ത്രം; വിപ്പും അയോഗ്യതയും പ്രയോഗിക്കും