സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു
കൊച്ചി: നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍റെ മൊഴിയെടുത്ത ശേഷം കസ്റ്റംസ് വിട്ടയച്ചു. ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ടാണ് അയപ്പനെ ചോദ്യം ചെയ്തത്. കൊച്ചിയിലെ കസ്റ്റംസ് പ്രൈവൻറ്റീവ് ഓഫീസിൽ വെച്ച് നടന്ന ചോദ്യം ചെയ്യാല്‍ ഒമ്പത് മണിക്കൂറിലേറെ നീണ്ടു. സ്വപ്ന സുരേഷ് നല്‍കിയ മൊഴിയുടെ ഭാഗമായുള്ള വിശദാംശങ്ങള്‍ തേടിയാണ് അയ്യപ്പനെ കസ്റ്റംസ് വിളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അയ്യപ്പനില്‍ നിന്നും തുടര്‍ മൊഴികള്‍ എടുക്കേണ്ടതില്ലെന്നും കസ്റ്റംസ് അറിയിച്ചു.
മുമ്പ് രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും അയ്യപ്പന്‍ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നില്ല. നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാൽ തൽക്കാലത്തേക്ക് ഒഴിവാക്കണമെന്നുള്‍പ്പേടയുള്ള കാരണങ്ങള്‍ പറഞ്ഞായിരുന്നു അദ്ദേഹം ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞു മാറാനായി ശ്രമിച്ചത്. അയപ്പന് നോട്ടീസ് നല്‍കിയ സംഭവം ചോദ്യം ചെയ്ത് നിയമസഭ സെക്രട്ടറി കസ്റ്റംസിന് നോട്ടീസ് നല്‍കിയത് ഇതിനിടെ വിവാദമാവുകയും ചെയ്തിരുന്നു.
വിഷയത്തില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പടേയുള്ളവര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. സ്പീക്കറുടെ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറിക്ക് നിയമപരിരക്ഷയുണ്ടെന്ന നിയമസഭാ സെക്രട്ടറിയുടെ വാദങ്ങൾ കസ്റ്റംസ് തള്ളി, തുടര്‍ന്ന് കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല നിയമസഭ ചട്ടമെന്ന വിമര്‍ശനങ്ങളോടെ കസ്റ്റംസ് നിയമസഭാ സെക്രട്ടറിക്ക് മറുപടിയും നല്‍കിയിരുന്നു.
സുരക്ഷാ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍; ആശയക്കുഴപ്പത്തിലായി യുകെയില്‍ നിന്നും ദില്ലിയിലെത്തിയ യാത്രക്കാര്‍