കരുണാകരന്റെ കുടുംബത്തിന് മാർക്കിടാൻ ശശി തരൂർ വളർന്നിട്ടില്ലെന്ന് കെ മുരളീധരൻ, മറുപടി
തിരുവനന്തപുരം: മോദി പ്രശംസയെ തുടർന്നുണ്ടായ വിവാദത്തിൽ ശശി തരൂരിന്റെ വിശദീകരണത്തെ വിമർശിച്ച് കെ മുരളീധരൻ എംപി. തരൂരിനെതിരെ രൂക്ഷമായ വിമർശനമാണ് മുരളീധരൻ ഉന്നയിക്കുന്നത്. കരുണാകരന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് മാർക്കിടാൻ ശശി തരൂർ വളർന്നിട്ടില്ല. മലയാളം പത്രം വായിക്കാത്തതുകൊണ്ടാണ് തന്റെ മടങ്ങിവരവ് ശശി തരൂർ അറിയാതെ പോയതെന്നും കെ മുരളീധരൻ വിമർശിച്ചു.
മോദിയാണ് തുടങ്ങിയത്, ഞങ്ങൾ അവസാനിപ്പിക്കും; വ്യോമാതിർത്തി പൂർണമായും അടയ്ക്കാനൊരുങ്ങി പാകിസ്താൻ
എപ്പോഴും മോദിയെ കുറ്റപ്പെടുത്തുന്നത് ബിജെപിക്ക് നല്ലതല്ല എന്ന മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയെ ശശി തരൂർ പിന്തുണച്ചിരുന്നു. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ പ്രശംസിക്കാൻ മടിക്കേണ്ടെന്നും എപ്പോഴും കടുത്ത ഭാഷയിൽ വിമർശിക്കുന്നത് ക്രിയാത്മകമായ പ്രതിപക്ഷത്തിന് ചേർന്നതല്ലെന്നുമായിരുന്നു ശശി തരൂരിന്റെ നിലപാട്. തരൂരിന്റെ പ്രസ്താവനയ്ക്കെതിരെ കേരളാ നേതാക്കൾ രംഗത്ത് എത്തിയിരുന്നു. കോൺഗ്രസിൽ നിന്നുകൊണ്ട് മോദിയെ സ്തുതിക്കേണ്ടെന്നും ബിജെപിയിൽ ചേർന്നതിന് ശേഷം മോദി സ്തുതി ആകാമെന്നുമാണ് കെ മുരളീധരൻ പ്രതികരിച്ചത്.
തന്നോട് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരണമെന്ന് ആവശ്യപ്പെട്ട ആള്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത് 8വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നാണ് തരൂര്‍ കെ മുരളീധരനെ പരിഹസിച്ചത്. ഇതിന് മറുപടിയായാണ് കെ മുരളീധരൻ വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. പ്രസ്താവനയിലെ തെറ്റ് തരൂർ മനസിലാക്കണം. പാർട്ടി ലേബലിൽ ജയിച്ചെങ്കിൽ പാർട്ടി നയങ്ങളും അനുസരിക്കണം. ഇനിയും മോദി സ്തുതി തുടർന്നാൽ പരസ്യമായി ബഹിഷ്കരിക്കേണ്ടി വരുമെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി. തരൂർ കേരളത്തെ മനസിലാക്കാൻ തുടങ്ങിയിട്ട് 8 വർഷമെ ആയുള്ളു. അതുകൊണ്ടാണ് തന്റെ കോൺഗ്രസ് പാരമ്പര്യം മനസിലാക്കാത്തതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബെന്നി ബെഹന്നാൻ തുടങ്ങിയവരും ശശി തരൂരിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇങ്ങനെയൊരു നിലപാട് എടുക്കാൻ കാരണം എന്താണെന്ന് വിശദമാക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തന്റെ ട്വീറ്റ് വളച്ചൊടിക്കുകയായിരുന്നുവെന്ന് ശശി തരൂർ വ്യക്തമാക്കി.