വടകരയിൽ മത്സരിക്കാൻ ചില സഖാക്കൾ പോലും ആവശ്യപ്പെട്ടു; നിശബ്ദ വോട്ടിൽ പ്രതീക്ഷയുണ്ടെന്ന് മുരളീധരൻ
കോഴിക്കോട്: വടകരയിൽ പി ജയരാജനെതിരെ അപ്രതീക്ഷിതമായാണ് കോൺഗ്രസ് കെ മുരളീധരനെ ഇറക്കിയത്. കെപിസിസി പ്രസിഡന്റായ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുന്നില്ലെന്ന് നിലപാട് എടുത്തതോടെയാണ് വടകരയിൽ പി ജയരാജനെ നേരിടാൻ ശക്തമായ എതിരാളിക്കായി കോൺഗ്രസ് അന്വേഷണം തുടങ്ങിയത്. അന്വേഷണം എത്തിനിന്നത് കെ മുരളീധരനിലായിരുന്നു.
കൂറുമാറ്റക്കാർക്ക് സീറ്റ് നൽകി ബിജെപിയുടെ നന്ദി പ്രകടനം; കർണാടകയിൽ പ്ലാൻ ബിയുമായി ബിജെപി
വടകരയിൽ മത്സരിക്കാൻ ഇടതുപക്ഷ സഹയാത്രികരായ സഖാക്കൾ പോലും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് മുരളീധരൻ പറയുന്നു. ഇത്തരത്തിലുള്ള നിശബ്ദ വോട്ടിൽ പ്രതീക്ഷയുണ്ടെന്നും കോഴിക്കോട് പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ കെ മുരളീധരൻ വ്യക്തമാക്കി.
ചിത്രം മാറി
വട്ടിയൂർക്കാവ് എംഎൽഎ ആയ വി മുരളീധരനെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുകയായിരുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ പിന്നിലായിപ്പോയ കോൺഗ്രസിന് മുരളീധരനിലൂടെ തിരഞ്ഞെടുപ്പ് പോരാട്ടത്തിലൂടെ ശക്തമായി തിരിച്ചെത്താനായി.
ശക്തനായ സ്ഥാനാർത്ഥി വേണം
യുവ നേതാവായ വിദ്യാ ബാലകൃഷ്ണന്റെ പേരടക്കം വടകരയിൽ ഉയർന്ന് കേട്ടെങ്കിലും ശക്തനായ സ്ഥാനാർത്ഥി വേണമെന്ന് പ്രാദേശിക നേതൃത്വം നിലപാടെടുക്കുകയായിരുന്നു. മുല്ലപ്പള്ളിയെ മത്സരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ജയരാജനെതിരെ നിർത്താൻ മുരളീധരൻ തന്നെയാണ് അനുയോജ്യനെന്ന നിലപാടിൽ നേതൃത്വം എത്തിച്ചേരുകയായിരുന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായ പ്രതിച്ഛായയാണ് മുല്ലപ്പള്ളിയെ സ്വീകാര്യനാക്കുന്ന മറ്റൊരു ഘടകം.
ബിജെപി വേണ്ട
ബിജെപിക്ക് കേരളത്തിൽ സ്പേസ് ഉണ്ടാകരുതെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്. പക്ഷെ മുഖ്യമന്ത്രിയടക്കം മറിച്ചാണ് ചിന്തിക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്നാണ് മുഖ്യമന്ത്രി സൂചിപ്പിച്ചത്. ബിജെപിക്ക് പിന്തുണ നൽകുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് മുരളീധരൻ ആരോപിക്കുന്നു.
മാ-ബി കൂട്ട്
കോ-ലി-ബിക്ക് പകരം മാബി അതായത് മാർക്സിസ്റ്റ്-ബിജെപി കൂട്ടുകെട്ടാണെന്ന് പറയേണ്ടി വരുമെന്നും മുരളീധരൻ പറഞ്ഞു. വടകരയിൽ വിജയിക്കാമെന്ന് പൂർണ ആത്മവിശ്വാസമുണ്ട്. മണ്ഡലത്തിൽ തനിക്ക് മികച്ച് പിന്തുണയാണുള്ളത്. കെകെ രമ ഉന്നയിക്കുന്ന വിഷയങ്ങളോട് പൂർണ യോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
പരാജയം മണത്തപ്പോൾ
പരാജയം മണത്തപ്പോൾ സിപിഎം ജയിക്കാനായി നടത്തുന്ന തരംതാണ പ്രചാരണമാണ് കോ-ലീ-ബി സഖ്യമെന്ന് മുരളീധരൻ ആരോപിക്കുന്നു. വട്ടിയൂർക്കാവിലെ പരാജയത്തിന് ശേഷം തന്നെ വ്യക്തിപരമായി ദ്രോഹിക്കാനും കേസ് നൽകാനുമെല്ലാം ശ്രമിച്ചയാളാണ് കുമ്മനം രാജശേഖരൻ. അങ്ങനെയൊരാളെ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനായി താൻ തിരുവനന്തപുരത്ത് നിന്നും വടകരയിലേക്ക് വണ്ടി കയറുമോയെന്നും മുരളീധരൻ ചോദിച്ചു.
പ്രചാരണം തുടങ്ങി
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം വടകര മണ്ഡലത്തിയ മുരളീധരന് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയിരുന്നത്. തുടർന്ന് നഗരത്തിൽ റോഡ് ഷോയും നടന്നു. ടി പി ചന്ദ്രശേഖരന്റെ വീട്ടിൽ നിന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വി മുരളീധരൻ തുടക്കം കുറിച്ചത്. ടിപി സ്മൃതികുടീരത്തിൽ അഭിവാദ്യം അർപ്പിക്കുകയും ചെയ്തു.
പരസ്യ പ്രചാരണത്തിന് ഇറങ്ങും
വടകരയിൽ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് ആർഎംപി നേതാവ് കെ കെ രമ നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്തുണ മാത്രമല്ല മുരളീധരന്റെ വിജയത്തിനായി പരസ്യപ്രചാരണത്തിന് ഇറങ്ങുമെന്നും കെ കെ രമ വ്യക്തമാക്കിയിട്ടുണ്ട്. മുരളീധരനും പി ജയരാജനും നേർക്കുനേർ പോരാട്ടത്തിനിറങ്ങുന്നതോടെ കേരളത്തിൽ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമായി വടകര മാറി.