കടിച്ച് തൂങ്ങാനില്ല, കോൺഗ്രസ് നേതൃത്വത്തോട് തുറന്ന പോരിന് കെ മുരളീധരൻ, അതൃപ്തി പുകഞ്ഞ് പ്രതികരണം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും തയ്യാറെടുക്കുന്ന കോണ്‍ഗ്രസിനെ വെട്ടിലാക്കി പാര്‍ട്ടിക്കുളളിലെ പരസ്യ പോര്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നുളള ബെന്നി ബെഹനാന്റെ രാജിയും പിന്നാലെ കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നുളള കെ മുരളീധരന്റെ രാജിയും കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ഒരാള്‍ക്ക് ഒരു പദവി എന്ന നയം വെച്ചുളള രാജിയാണ് എന്ന് പറയുന്നുണ്ടെങ്കിലും കെപിസിസി പുനസംഘടന അടക്കമുളള വിഷയങ്ങളിലെ അതൃപ്തിയാണ് കോണ്‍ഗ്രസില്‍ പുകയുന്നത്. രാജിക്ക് പിന്നാലെ കെ മുരളീധരന് ഈ അതൃപ്തി പരസ്യമാക്കിയതോടെ കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണ്. വിശദാംശങ്ങള്‍..
നാടകീയമായി രാജി
പുതിയ യുഡിഎഫ് കണ്‍വീനറെ തിരഞ്ഞെടുക്കാന്‍ പോലും കാത്ത് നില്‍ക്കാതെ ആണ് ഉമ്മന്‍ ചാണ്ടിയുടെ വലംകൈ ആയി അറിയപ്പെടുന്ന എ ഗ്രൂപ്പിലെ ബെന്നി ബെഹനാന് നാടകീയമായി രാജിവെച്ച് ഒഴിഞ്ഞത്. ഇത് യുഡിഎഫില്‍ ലീഗ് അടക്കമുളള ഘടകകക്ഷികളേയും അസ്വസ്ഥരാക്കിയിട്ടുണ്ട്. ബെന്നിക്ക് തൊട്ട് പിറകേ മറ്റൊരു എംപിയായ കെ മുരളീധരനും രാജി പ്രഖ്യാപനം നടത്തി.
പാർട്ടിയിൽ പരിഗണനയില്ല
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് കെപിസിസി പ്രചാരണ സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് കെ മുരളീധരന് എത്തുന്നത്. വടകരയില്‍ പി ജയരാജനെ നേരിടുക എന്ന വെല്ലുവിളി ഏറ്റെടുത്ത കെ മുരളീധരന് പാര്‍ട്ടിക്ക് വലിയ വിജയവും സമ്മാനിച്ചു. എന്നാല്‍ ആ നിലയ്ക്കുളള ഒരു പരിഗണന പാര്‍ട്ടിയില്‍ തനിക്ക് കിട്ടുന്നില്ല എന്ന പരാതി കെ മുരളീധരനുണ്ട്.
അതൃപ്തിയും പരസ്യമാക്കി
രാജിക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ വിഴുപ്പലക്കാനില്ല എന്ന് പറഞ്ഞതിനൊപ്പം തന്നെ തന്റെ അതൃപ്തിയും മുരളീധരന് പരസ്യമാക്കിയിരിക്കുകയാണ്. മാധ്യമങ്ങള്‍ വഴിയാണ് പാര്‍ട്ടിയിലെ പല കാര്യങ്ങളും അറിയുന്നത് എന്നാണ് മുരളീധരന് കുറ്റപ്പെടുത്തി. കെപിസിസി ഭാരവാഹിപ്പട്ടികയില്‍ തന്റെ അഭിപ്രായങ്ങള്‍ക്ക് പരിഗണന ലഭിക്കാത്തതിലുളള അതൃപ്തിയും മുരളീധരന് പരസ്യമാക്കിയിരിക്കുകയാണ്.
ഓടി നടക്കാനുളള സമയമില്ല
''നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും വളരെ തിരക്ക് വരുന്ന പദവിയാണ് കെപിസിസി പ്രചാരണ സമിതി അധ്യക്ഷന്റേത്. തനിക്ക് പാര്‍ലമെന്റ് സമ്മേളനത്തിലും പങ്കെടുക്കണം. സംസ്ഥാനം മുഴുവന്‍ ഓടി നടക്കാനുളള സമയമില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും തന്റെ പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലും വട്ടിയൂര്‍ക്കാവിലും മാത്രമേ പ്രചാരണത്തിന് പോകുന്നുളളൂ'' എന്ന് മുരളീധരൻ വ്യക്തമാക്കി.
താന്‍ തന്റെ മാതൃകയാണ് കാണിച്ചത്
അത്തരമൊരു സാഹചര്യത്തില്‍ ഈ പദവി ആലങ്കാരികമായി കൊണ്ട് നടക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് താന്‍ രാജിക്കത്ത് കൊടുത്തത് എന്നും കെ മുരളീധരന് പറഞ്ഞു. കെ സുധാകരന് അടക്കമുളളവര്‍ സ്വയം തീരുമാനിക്കേണ്ടതാണ്. താന്‍ തന്റെ മാതൃകയാണ് കാണിച്ചത് എന്നും അത് പിന്തുടരണമോ എന്ന് മറ്റുളളവർക്ക് തീരുമാനിക്കാം മുരളീധരന് കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.
നേതാക്കന്മാര്ക്ക് യാതൊരു പഞ്ഞവും ഇല്ല
യുഡിഎഫ് കണ്‍വീനര്‍ കൂടി രാജി നല്‍കിയതില്‍ പാര്‍ട്ടിക്ക് പ്രതിസന്ധിയൊന്നുമില്ല. തങ്ങളില്ലെങ്കിലും വേറെ ആളുകളുണ്ട്. എന്തായാലും യുഡിഎഫ് ജയിക്കും എന്ന കാര്യത്തില്‍ സംശയമില്ല. തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം ദില്ലിയിലെ കാര്യങ്ങള്‍ നോക്കാനാണ്. കോണ്‍ഗ്രസില്‍ നേതാക്കന്മാര്ക്ക് യാതൊരു പഞ്ഞവും ഇല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
പ്രവര്‍ത്തനങ്ങളില്‍ തനിക്ക് തൃപ്തിയില്ല
ഒരു മുരളീധരന് പോയാല്‍ ഒരായിരം മുരളീധരന്മാര് വരും. രാജി യുഡിഎഫിന്റെ കെട്ടുറപ്പിനെയോ വിജയസാധ്യതയോ ബാധിക്കില്ല. പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് തൃപ്തിയില്ലെന്നും കെ മുരളീധരന് പറഞ്ഞു. അത് ഒരു വിഴുപ്പലക്കിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. വിഴുപ്പലക്കലിന്റെ കാലം അവസാനിച്ചു. പാര്‍ട്ടി ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പല വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്നതൊന്നും ചെയ്യില്ല.
പാര്‍ട്ടി പുനസംഘടനയില്‍ അഭിപ്രായ വ്യത്യാസം
അതുകൊണ്ടാണ് പാര്‍ട്ടി പുനസംഘടനയില്‍ അടക്കമുളള അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടും തുറന്ന് പറയാത്തത്. പരസ്യവിവാദത്തിലേക്ക് താനില്ല. പ്രചാരണ സമിതി ചെയര്മാന് അത്രയും വലിയ പോസ്റ്റൊന്നും അല്ല. പക്ഷേ ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ച ഒരു കാര്യമാണ്. അത് ഭംഗിയായി നിര്‍വഹിച്ചു. അക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷയോട് നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ മറുപടി ഒന്നും പറഞ്ഞില്ലെന്നും മുരളീധരൻ പറഞ്ഞു.
കൂടിയാലോചനകള്‍ നടക്കുന്നില്ല
ബെന്നി ഒഴിഞ്ഞതോടെയാണ് താന്‍ മാത്രം തുടരേണ്ട എന്ന് തീരുമാനിച്ചത് എന്നും മുരളീധരന് പറഞ്ഞു. കാര്യമായ കൂടിയാലോചനകള്‍ ഒന്നും പാര്‍ട്ടിയില്‍ നടക്കുന്നില്ലെന്ന് കെ മുരളീധരന് വിമര്‍ശനം ഉന്നയിച്ചു. മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. വാര്‍ത്തകള്‍ വായിച്ച് വിവരങ്ങള്‍ അറിയുന്നുണ്ട്. കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ലീഗിന് അതൃപ്തിയുണ്ടോ എന്നതിനെ കുറിച്ച് അറിയില്ലെന്നും മുരളീധരന് പറഞ്ഞു.
Recommended Video