'ലീഡറുടെ മരണശേഷമാണ് വർഗീയശക്തികൾ തലപൊക്കി തുടങ്ങിയത്', കരുണാകരനെക്കുറിച്ച് മുരളീധരൻ
മുന്‍ മുഖ്യമന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെ ഓര്‍മകള്‍ക്ക് ഇന്ന് 10 വയസ്സ് തികയുകയാണ്. കരുണാകരന്റെ ഓർമദിവസത്തിൽ മകൻ കെ മുരളീധരൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. വായിക്കാം: '' അച്ഛന്റെ ഓർമ്മ ദിനമാണിന്ന്. അദ്ദേഹം വിട വാങ്ങിയിട്ട് ഇന്ന് പത്ത് വർഷം തികയുകയാണ്. ശ്രീ. കെ.കരുണാകരന്റെ വിയോഗം കോൺഗ്രസിന് സൃഷ്ടിച്ച നഷ്ടം നികത്താനാകാത്തതാണ്. വ്യക്തിപരമായി അതെന്റെ ജീവിത നഷ്ടമാണ്.
വർഗീയശക്തികളെ വളരാൻ അദ്ദേഹം ഒരിക്കലും അനുവദിച്ചിരുന്നില്ല. കെ.കരുണാകരൻ ജീവിച്ചിരുന്ന കാലത്ത് ബിജെപിക്ക് കേരളത്തിൽ എത്തിനോക്കാൻ പോലും കഴിയാതിരുന്നത് ഇതിന് തെളിവാണ്. ലീഡറുടെ മരണശേഷമാണ് വർഗീയശക്തികൾ തലപൊക്കി തുടങ്ങിയത്.
രാജ്യത്ത് അപകടകരമാംവിധം ബിജെപി വളരുമ്പോൾ കരുണാകരനെപ്പോലുള്ള നേതാക്കളെ ഓർത്തു പോവുകയാണ്. ശക്തമായ നിലപാടുകളാണ് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നത്. ഒരുകാലത്ത് മല്ലീശ്വരന്റെ ഒടിഞ്ഞ വില്ല് പോലെയായ കോൺഗ്രസിനെ അധികാരത്തിലെത്തിച്ചത് കെ.കരുണാകരനാണ്. ആ കരുണാകര ശൈലിയാണ് ഇന്നത്തെ കോൺഗ്രസിന് ആവശ്യം. സാധാരണ കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹം ജീവനുതുല്യം സ്നേഹിച്ചു.. സംരക്ഷിച്ചു..
Recommended Video
അച്ഛന്റെ ഓർമ്മകൾ പോലും വർഗീയതയെ ഭയപ്പെടുത്തും. ജനവിരുദ്ധ ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി പോരാടാനുള്ള പ്രതിജ്ഞയാണ് ഓർമ്മ ദിനത്തിൽ അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും നല്ല തീരുമാനം. ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ കരുത്ത് പകരുന്നത് അച്ഛൻ തന്നെയാണ്. അദ്ദേഹം തെളിച്ച പാതയിലൂടെയായിരിക്കും എന്നുമെന്റെ സഞ്ചാരം. അച്ഛന്റെ അനശ്വരമായ ഓർമ്മകൾക്കു മുന്നിൽ നിറ മിഴികളോടെ പ്രണാമം അർപ്പിക്കുന്നു''.