വയനാട്ടിൽ കെ മുരളീധരൻ, ഉമ്മൻ ചാണ്ടിയേയും അടൂർ പ്രകാശിനേയും മത്സരിപ്പിക്കണമെന്ന് ആവശ്യം!
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ ഒരു ചുവട് മുന്നിലെത്തിയിരിക്കുന്നത് ഇടതുപക്ഷമാണ്. 20 സീറ്റുകളിലേക്കുമുളള സ്ഥാനാര്‍ത്ഥികളെ സിപിഎമ്മും സിപിഐയും നിശ്ചയിച്ച് കഴിഞ്ഞു. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കി.
ബിജെപിയിലും കാര്യങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടന്നിരിക്കുന്നു. മുന്നണി സീറ്റ് വിഭജനമാണ് കോണ്‍ഗ്രസിന് മുന്നിലെ കീറാമുട്ടി. വിജയസാധ്യത മാത്രം മാനദണ്ഡമാക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി അടക്കമുളള മുതിര്‍ന്ന നേതാക്കളാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
സീറ്റിനായി തർക്കം
മൂന്നാം സീറ്റിനായി ലീഗും രണ്ടാം സീറ്റിനായി കേരള കോണ്‍ഗ്രസും വാശി പിടിക്കുന്നതാണ് യുഡിഎഫിനകത്ത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയിരിക്കുന്നത്. മൂന്നാം സീറ്റ് ലീഗിനോ രണ്ടാം സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനോ നല്‍കാന്‍ സാധിക്കില്ല എന്ന ഉറച്ച നിലപാടിലാണ് നിലവില്‍ കോണ്‍ഗ്രസ് നേതൃത്വമുളളത്.
ഗ്രൂപ്പുകളുടെ കടിപിടി
കേരളത്തില്‍ ഇത്തവണ യുഡിഎഫിന് സാധ്യത പ്രവചിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണ് വരുന്നത്. അതുകൊണ്ട് തന്നെ ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം മാറ്റി വെച്ച് വിജയസാധ്യത മാത്രം മുന്നില്‍ കണ്ടുളള സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. എന്നാല്‍ സീറ്റിനായുളള ഗ്രൂപ്പുകളുടെ കടിപിടി തുടരുകയാണ്.
ഷാനവാസിന് പകരം ആര്
യുഡിഎഫിന്റെ ഉറച്ച സീറ്റാണ് വയനാണ്.. എംഐ ഷാനവാസ് അന്തരിച്ചതോടെ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടതുണ്ട്. വയനാട്ടില്‍ ഷാനവാസിന്റെ മകള്‍ മത്സരിക്കും എന്ന് സൂചനയുണ്ടായിരുന്നു. എന്നാലിതിനെ യൂത്ത് കോണ്‍ഗ്രസ് അടക്കം രൂക്ഷമായി എതിര്‍ത്തു.
കെ മുരളീധരന് സാധ്യത
സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍ എത്തുമ്പോള്‍ വയനാട്ടില്‍ നിന്നും ഇത്തവണ കെ മുരളീധരന്‍ മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കെപിസിസിയില്‍ നടന്ന അവസാന വട്ട ചര്‍ച്ചകളിലും കെ മുരളീധരനാണ് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത്.
അന്ന് മത്സരിച്ച് തോറ്റു
2009ല്‍ വയനാട്ടില്‍ മത്സരിച്ചിട്ടുണ്ട് കെ മുരളീധരന്‍. കോണ്‍ഗ്രസ് വിട്ട മുരളീധരന്‍ അന്ന് എന്‍സിപിക്ക് വേണ്ടിയാണ് മത്സരിച്ചത്. എന്നാല്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് അന്ന് മുരളീധരന്‍ പരാജയപ്പെട്ടു. ഇന്ന് അതേ മണ്ഡലത്തിലാണ് കോണ്‍ഗ്രസിന് വേണ്ടി മുരളീധരന്‍ മത്സരിക്കുക.
പട്ടികയുമായി ദില്ലിക്ക്
ശനിയാഴ്ചയോടെ സംസ്ഥാനത്തെ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാവും. കെപിസിസി ഭാരവാഹികള്‍ ഞായറാഴ്ചയാണ് സ്ഥാനാര്‍ത്ഥി പട്ടികയുമായി ദില്ലിയില്‍ ഹൈക്കമാന്‍ഡിനെ കാണാന്‍ പോകുക. തിങ്കളാഴ്ച ചേരുന്ന സ്‌ക്രീനിംഗ് കമ്മിറ്റി പട്ടിക പരിശോധിച്ച് തീരുമാനമെടുക്കും.
എല്ലാ എംപിമാർക്കും സീറ്റില്ല
നിലവില്‍ യുഡിഎഫിന് കേരളത്തില്‍ 12 എംപിമാരാണ് ഉളളത്. എന്നാല്‍ എല്ലാ സിറ്റിംഗ് എംപിമാരും ഇത്തവണ മത്സരിക്കാന്‍ സാധ്യതയില്ല. വിജയസാധ്യത കൂടി കണക്കിലെടുത്ത് മാത്രമേ സിറ്റിംഗ് എംപിമാരെ പരിഗണിക്കുന്നുളളൂ. ഈ തീരുമാനത്തിനാണ് പാര്‍ട്ടിയില്‍ അംഗീകാരവും.
എംപിയുടെ പേരില്ല
പത്തനംതിട്ട മണ്ഡലത്തിലേക്ക് വേണ്ടി ജില്ലാ കമ്മിറ്റി തയ്യാറാക്കിയ സാധ്യതാ പട്ടികയില്‍ സിറ്റിംഗ് എംപി ആന്റണി ആന്റോയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് വിവാദമായിരുന്നു. ഗ്രൂപ്പ് പോരിന്റെ ഭാഗമായിട്ടായിരുന്നു ഈ ഒഴിവാക്കല്‍. മുകുള്‍ വാസ്‌നിക്ക് ഇതില്‍ അതൃപ്തിയും പ്രകടിപ്പിക്കുകയുണ്ടായി.
ഉമ്മൻചാണ്ടി മത്സരിക്കണം
ഇടത് പക്ഷത്തെ പോലെ സിറ്റിംഗ് എംഎല്‍എമാരെ മത്സരിപ്പിക്കുന്ന കാര്യം യുഡിഎഫ് ആലോചിക്കുന്നില്ല. അതേസമയം വിജയ സാധ്യതയുളള മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്. ഉമ്മന്‍ ചാണ്ടിയുടേയും അടൂര്‍ പ്രകാശിന്റെയും അടക്കം പേരുകള്‍ കെപിസിസിയുടെ സജീവ പരിഗണനയിലാണ്. തിരുവനന്തപുരത്ത് തരൂർ തന്നെ മത്സരിക്കും.
സാധ്യതാ പട്ടികയിലുളളവർ
അടൂര്‍ പ്രകാശിനെ ആറ്റിങ്ങലും ഉമ്മന്‍ ചാണ്ടിയെ കോട്ടയത്തും മത്സരിപ്പിക്കാനുളള ആലോചനകള്‍ നടക്കുന്നുണ്ട്. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സീറ്റായ കോട്ടയം ഉമ്മന്‍ചാണ്ടിക്ക് വേണ്ടി വിട്ട് കൊടുക്കുമോ എന്ന കാര്യം സംശയമാണ്. മത്സരിക്കാന്‍ താല്‍പര്യമില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. കെ സുധാകരന്‍, പിജെ കുര്യന്‍, ബെന്നി ബെഹനാന്‍ എന്നീ നേതാക്കളേയും പരിഗണിക്കുന്നുണ്ട്.
ബിജെപി ഭരിക്കുന്ന സർക്കാരുകളെ പിരിച്ച് വിടാൻ നീക്കം, മഹാരാഷ്ട്രയും ഹരിയാനയും, പുതിയ തന്ത്രം!