'കെ ഫോണ്‍' പദ്ധതി ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സൗജന്യ ഇന്റര്‍നെറ്റ് ഉറപ്പാക്കുന്ന 'കെ ഫോണ്‍' പദ്ധതി ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച കണ്‍സോര്‍ഷ്യവുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇക്കാര്യത്തിൽ ധാരണയായത്. കൺസോർഷ്യം ലീഡറും ബിഇഎല്ലിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം വി ഗൗതം ഇക്കാര്യം ഉറപ്പുനല്‍കി. കണ്‍സോര്‍ഷ്യത്തിലെ മറ്റു പങ്കാളികളും ഇതിനോട് യോജിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തെ സംബന്ധിച്ച് ഈ പദ്ധതിയുടെ പൂര്‍ത്തീകരണം വലിയ നേട്ടമായിരിക്കും. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നതോടൊപ്പം വിദ്യാലയങ്ങള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ മുതലായ പൊതുസ്ഥാപനങ്ങള്‍ക്കും നെറ്റ്വർക്ക് വഴി കണക്ഷന് ലഭ്യമാക്കും. സംസ്ഥാനം വിഭാവനം ചെയ്യുന്ന വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥക്ക് കെ-ഫോണ്‍ ഉത്തേജനമാകും. കേരളത്തിലേക്ക് വ്യവസായ നിക്ഷേപം ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് ഊര്‍ജം പകരും. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കണ്‍സോര്‍ഷ്യത്തിന് എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഐടി വകുപ്പ് പദ്ധതിയുടെ പുരോഗതി തുടര്‍ച്ചയായി വിലയിരുത്തുന്നുണ്ട്. കണ്‍സോര്‍ഷ്യത്തിലെ എല്ലാ പങ്കാളികളോടും കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാകാനും ഇവിടെ നിക്ഷേപം നടത്താനും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇന്റര്‍നെറ്റ് ശൃംഖലയായിരിക്കും കെ-ഫോണ്‍. കോവിഡിന് ശേഷമുള്ള ലോകത്തില്‍ ഇന്റര്‍നെറ്റിന്റെ പ്രാധാന്യവും പ്രസക്തിയും ഏറെ വര്‍ധിക്കും. ലോകത്തിന്റെ ചലനം തന്നെ ഇന്റര്‍നെറ്റ് അടിസ്ഥാനത്തിലായിരിക്കും. വിദ്യാഭ്യാസം, ബാങ്കിങ് പോലുള്ള മേഖലകളില്‍ ഇന്റര്‍നെറ്റിന്റെ ഇപയോഗം വലിയതോതില്‍ വര്‍ധിക്കും. കോവിഡാനന്തരം കേരളത്തെ ലോകത്തിലെ പ്രധാന വ്യവസായ-വിദ്യാഭ്യാസ-ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കെ-ഫോണ്‍ വലിയ പിന്തുണയായിരിക്കും. കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയും കെഎസ്ഇബിയും യോജിച്ചാണ് കെ-ഫോണ്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്റര്‍നെറ്റിനുള്ള അവകാശം പൗരന്മാരുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇതിന്റെ ഭാഗമായാണ് പാവപ്പെട്ടവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് താങ്ങാവുന്ന നിരക്കിലും ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ കേരള ഫൈബര്‍ ഓപ്ടിക് നെറ്റ്വര്‍ക്ക് (കെ-ഫോണ്‍) പദ്ധതി ആവിഷ്കരിച്ചത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല.1500 കോടി രൂപ ചെലവു വരുന്ന ഈ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള രണ്ടു പ്രധാന കമ്പനികള്‍ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം രൂപീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎല്‍), റെയില്‍ടെല്‍ എന്നീ പൊതുമേഖലാ കമ്പനികളും എസ്ആര്‍ഐടി, എല്‍എസ് കേബിള്‍സ് എന്നീ പ്രമുഖ സ്വകാര്യ കമ്പനികളും ചേര്‍ന്നതാണ് കണ്സോര്ഷ്യമെന്നും മുഖ്യമന്ത്രി അറിയിച്ചു.