മേയർ ബ്രോയ്ക്ക് ശേഷം തലസ്ഥാനത്തിന് പുതിയ നഗരാധിപൻ, കെ ശ്രീകുമാർ പുതിയ മേയർ
തിരുവനന്തപുരം: മേയര്‍ ബ്രോ വികെ പ്രശാന്തിന് ശേഷം തലസ്ഥാനത്തിന് പുതിയ നഗരാധിപന്‍. എല്‍ഡിഎഫിന്റെ കെ ശ്രീകുമാര്‍ തിരുവനന്തപുരം നഗരസഭ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. വികെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മേയര്‍ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫിന്റെ ഡി അനില്‍ കുമാര്‍, ബിജെപിയുടെ എംആര്‍ ഗോപന്‍ എന്നിവരെയാണ് ശ്രീകുമാര്‍ തോല്‍പ്പിച്ചത്.
ചാക്ക വാര്‍ഡ് കൗണ്‍സിലറാണ് ശ്രീകുമാര്‍, കോര്‍പ്പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍, സിപിഎം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. രണ്ട് റൗണ്ടുകളായി നടന്ന തിരഞ്ഞെടുപ്പില്‍ ശ്രീകുമാറിന് 42 വോട്ടുകളാണ് ലഭിച്ചത്.
ആദ്യ റൗണ്ടില്‍ ശ്രീകുമാറിന് 42 വോട്ടുകളും ഗോപന് 35 വോട്ടുകളും അനില്‍ കുമാറിന് 20 വോട്ടുകളും ലഭിച്ചു. തുടര്‍ന്ന് ഏറ്റവും കുറവ് വോട്ട് കിട്ടിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കി രണ്ടാം റൗണ്ട് തിരഞ്ഞെടുപ്പ് നടത്തി. രണ്ടാം റൗണ്ടിലും ശ്രീകുമാറിന് 42 വോട്ടുകള്‍ തന്നെ ലഭിച്ചു. ബിജെപിയുടെ ഗോപന് 34 വോട്ടും കിട്ടി. മൂന്ന് വോട്ടുകള്‍ അസാധുവായി.
ഒരു ബിജെപി അംഗം, കോണ്‍ഗ്രസ് അംഗം, സ്വതന്ത്ര അംഗം എന്നിവരുടെ വോട്ടുകളാണ് അസാധുവായത്. 100 അംഗങ്ങളാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലുളളത്. എല്‍ഡിഎഫിന് 34 അംഗങ്ങളും ബിജെപിക്ക് 35 അംഗങ്ങളും യുഡിഎഫിന് 21 അംഗങ്ങളുമാണുളളത്. ഒരു സ്വതന്ത്ര അംഗവുമുണ്ട്. വികെ പ്രശാന്തിന് കീഴില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി കയ്യടി നേടിയതാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍. പ്രളയകാലത്തെ പ്രശാന്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ കയ്യടി ലഭിച്ചിരുന്നു.