മുരളീധരന് ഒരു പ്രശ്‌നവുമില്ല; നിങ്ങളായിട്ട് ഉണ്ടാക്കരുതെന്ന് കെ സുധാകരന്‍; കെപിസിസി രാഷ്ട്രീയ സ്കൂൾ തുടങ്ങും
തിരുവനന്തപുരം : കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വിട്ടുനിന്ന കെ മുരളീധരനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുരളീധരൻ നേരത്തെ അസൗകര്യം അറിയിച്ചിരുന്നു.ആരുമായും പാർട്ടിയിൽ ഒരു തർക്കവുമില്ലെന്നും സുധാകരൻ പറഞ്ഞു.കോൺഗ്രസ് പ്രവർത്തകർക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകാൻ രാഷ്ട്രീയ സ്കൂൾ തുടങ്ങുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നിന്ന് കെ മുരളീധരൻ വിട്ടു നിന്നതിനെ കുറിച്ച് കെ സുധാകരനോട് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ ഇതായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി."കെ മുരളീധരൻ രാഷ്ട്രീയക്കാര്യ സമിതിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് നേരത്തെ അസൗകര്യം അറിയിച്ചിരുന്നു.ആരുമായും പാർട്ടിയിൽ ഒരു തർക്കവുമില്ല. വെറുതെ, വിവാദങ്ങളിലേക്ക് പോകേണ്ട സാഹചര്യമില്ലെ''ന്നും കെ സുധാകരൻ പറഞ്ഞു.
കെപിസിസിയിൽ സ്ഥിരം മാധ്യമ സമിതിയുണ്ടാകും.താഴെ തട്ടിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുകയാണ് ദൗത്യം.വാർഡ്,ബ്ലോക്ക് കമ്മിറ്റികൾ മുതൽ സംസ്ഥാനതലം വരെ കൃത്യമായി വിലയിരുത്തും. അച്ചടക്കലംഘനം പാർട്ടിയെ തകർക്കും. സംസ്ഥാന ജില്ലാ തലത്തിൽ പാർട്ടി അച്ചടക്ക സമിതികൾ രൂപീകരിക്കും - കെ സുധാകരൻ പറഞ്ഞു
കോൺഗ്രസ് പ്രവർത്തകർക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകാൻ കെപിസിസി രാഷ്ട്രീയ സ്കൂൾ ആരംഭിക്കും. ഇതിന് പ്രത്യേക പരിഗണന നൽകും. ഭാരവാഹി നിർണയത്തിൽ മെറിറ്റ് മാനദണ്ഡമാക്കും.പുന: സംഘടനയിൽ ഗ്രൂപ്പ് മാനദണ്ഡം അനുവദിക്കില്ല.ഭാരവാഹികളുടെ പ്രവർത്തനം പാർട്ടി കൃത്യമായി വിലയിരുത്തുമെന്നും സുധാകരൻ പറഞ്ഞു.
Recommended Video
സെമി കേഡർ ലക്ഷ്യത്തിലേക്ക് പാർട്ടിയെ വളർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും പിന്തുണയും ഇതിന് സുധാകരൻ അഭ്യർത്ഥിച്ചു.സദുദ്ദേശപരമായ നിരവധി പരിഷ്കാരങ്ങൾക്ക് കോൺഗ്രസ് വേദിയാകുമെന്ന സൂചനയാണ് കെ സുധാകരൻ വാർത്താസമ്മേളനത്തിൽ നൽകുന്നത്. പുതിയ കെപിസിസി അധ്യക്ഷൻ്റെ പ്രഖ്യാപനങ്ങളൊക്കെ പാർട്ടിയിൽ നടപ്പിലാകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.