ആർഎസ്എസ് നേതാക്കൾ കെ സുധാകരനെ കണ്ടു, ബിജെപിയിലേക്ക് ക്ഷണം! സ്ഥിരീകരിച്ച് സുധാകരൻ
Recommended Video
കണ്ണൂര്‍: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നം കേരളത്തില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയപരമായ സുവര്‍ണാവസരം ആണ്. ബിജെപി മുന്നോട്ട് വെയ്ക്കുന്ന തീവ്രഹിന്ദുത്വ രാഷ്ട്രീയത്തോട് കാലങ്ങളായി മുഖം തിരിച്ച് നില്‍ക്കുന്ന കേരളത്തില്‍ അവര്‍ക്ക് വീണ് കിട്ടിയതാണ് ശബരിമല വിഷയം. അതുകൊണ്ട് തന്നെ ശബരിമലയില്‍ പരമാവധി മുതലെടുപ്പിന് ബിജെപി ശ്രമിക്കുന്നു.
ശബരിമലയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്താനുളള ശ്രമവും ബിജെപി നടത്തുന്നു. കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും നേതാക്കളെ അടക്കം അടര്‍ത്തി മാറ്റി തങ്ങള്‍ക്കൊപ്പം നിര്‍ത്തിക്കുക എന്ന അജണ്ട ഒരു വശത്ത് നടക്കുന്നുണ്ട്. കണ്ണൂരിലെ ശക്തനായ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനേയും ആര്‍എസ്എസ് സമീപിച്ചിരിക്കുന്നു.
വിശ്വാസ സംരക്ഷകൻ സുധാകരൻ
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ഇതുവരെ പ്രത്യക്ഷ സമരത്തിനിറങ്ങിയിട്ടില്ല. വിശ്വാസികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. കോണ്‍ഗ്രസിന്റെ സംസ്ഥാന തല നേതാക്കളെ ആരെയും നിലയ്ക്കലോ പമ്പയിലോ സന്നിധാനത്തോ വിശ്വാസ സംരക്ഷണമെന്ന പേരില്‍ കണ്ടിട്ടില്ല. എന്നാല്‍ കെ സുധാകരന്‍ അതിനുണ്ടായിരുന്നു. ബിജെപി നേതാക്കളേക്കാളും ശക്തമായി ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരെ ശബ്ദിക്കുന്ന നേതാവാണ് കെ സുധാകരന്‍.
ആർത്തവം അശുദ്ധമെന്ന് വരെ
ആര്‍ത്തവം അശുദ്ധമാണെന്ന് സംഘപരിവാര്‍ നേതാക്കള്‍ പോലും പറയാന്‍ മടിക്കുന്നയിടത്ത് പത്രസമ്മേളനം നടത്തി ആര്‍ത്തവം അശുദ്ധിയാണ് എന്ന് പറയുക പോലും ചെയ്തിട്ടുണ്ട് സുധാകരന്‍. ശബരിമല വിഷയത്തിൽ കെ സുധാകരന് ബിജെപി ആശയങ്ങളോടുളള ഈ ചായ്വ് തന്നെയാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് സംഘപരിവാര്‍ പാളയത്തിലേക്ക് എത്തും എന്ന അഭ്യൂഹം പൊതു സമൂഹത്തിൽ പരക്കാനുളള പ്രധാന കാരണവും.
സുധാകരനെ ചാക്കിലാക്കാൻ
കണ്ണൂരില്‍ കെ സുധാകരനും ആര്‍എസ്എസും തമ്മില്‍ കൂട്ട് കച്ചവടം നടത്തുന്നു എന്ന് സിപിഎം നിരന്തരമായി ആരോപിക്കുന്നതുമാണ്. കേരളത്തിലെ ഏറ്റവും ശക്തനായ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായ കെ സുധാകരനില്‍ സംഘപരിവാറിന് ഒരു കണ്ണുണ്ട് എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. സുധാകരനെ സംഘപാളയത്തിലേക്ക് എത്തിക്കാനുളള ശ്രമങ്ങളും കൊണ്ട് പിടിച്ച് നടക്കുന്നുണ്ട്. കെ സുധാകരന്‍ തന്നെ അക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നു.
ആർഎസ്എസ് നേതാക്കൾ കണ്ടു
തന്നെ ബിജെപിയിലേക്ക് ക്ഷണിക്കാന്‍ ആര്‍എസ്എസ് നേതാക്കള്‍ വന്ന് കണ്ടിരുന്നു എന്നാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടായ കെ സുധാകരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിലെ വാര്‍ത്താ സമ്മേളനത്തിലാണ് കെ സുധാകരന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ബിജെപിയില്‍ പോകുക എന്ന ഒരു ചിന്ത പോലും തനിക്കില്ലെന്ന് കെ സുധാകരന്‍ പറയുന്നു.
ബിജെപിയിലേക്ക് പോകില്ല
രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ പോലും കോണ്‍ഗ്രസില്‍ നിന്ന് വേറെ ഒരിടത്തും പോകില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി. കെ സുധാകരന്‍ ബിജെപിയിലേക്ക് പോകാന്‍ തയ്യാറെടുത്തിരിക്കുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. രൂക്ഷമായാണ് മുഖ്യമന്ത്രിയുടെ വാക്കുകളോട് കെ സുധാകരന്‍ പ്രതികരിച്ചത്.
അപ്പനില്ലാത്ത വര്‍ത്തമാനം പറയരുത്
മുഖ്യമന്ത്രി അപ്പനില്ലാത്ത വര്‍ത്തമാനം പറയരുത് എന്നാണ് കെ സുധാകരന്റെ പ്രതികരണം. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ആഭാസത്തരം വിളിച്ച് പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണമായ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. അമ്പലം പൊളിച്ച് വോട്ടുണ്ടാക്കാനാണ് ഇടത് പക്ഷം ശ്രമിക്കുന്നത് എന്നും കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചു.