എവിടെ പോയാലും പുറകെ നടന്നു ഉപദ്രവിക്കുന്ന സിപിഎം! ചിത്രലേഖയോടുള്ള പക അവസാനിപ്പിക്കൂയെന്ന് സുധാകരൻ
പയ്യന്നൂർ: 2004 മുതൽ കണ്ണൂരിലെ സിപിഎമ്മിന്റെ നിരന്തരമായ ആക്രമണങ്ങൾക്ക് വിധേയയാകുന്നുണ്ട് ചിത്രലേഖ എന്ന ദളിത് യുവതി. നിരന്തരമായി സിപിഎമ്മിനോട് പൊരുതിയാണ് ചിത്രലേഖ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതും. ഏക ജീവിതമാർഗമായ ഓട്ടോറിക്ഷ ഓടിക്കാൻ സമ്മതിക്കാതെയും ഓട്ടോറിക്ഷ കത്തിച്ചുമെല്ലാം കഴിയുംപോലെ പീഡനങ്ങൾ തുടരുന്നു. ഏറ്റവും ഒടുവിലായി യുഡിഎഫ് സർക്കാർ നൽകിയ 5 സെന്റ് ഭൂമിയിൽ വീട് പണി നടന്നുകൊണ്ടിരിക്കെ ആ ഭൂമി തിരിച്ചെടുത്ത് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു. ചിത്രലേഖയെ പിന്തുണച്ചും സിപിഎമ്മിനെതിരെ വിമർശനമുയർത്തിയും കോൺഗ്രസ് രംഗത്തുണ്ട്. അതേ ഭൂമിയിൽ വീടുപണി തുടരുന്നതിന് പിന്തുണയുമായി കണ്ണൂരിലെ കോൺഗ്രസ് നേതാവ് കെ സുധാകരൻ രംഗത്തുണ്ട്. സുധാകരന്റെ ഫേസ്ബുക്കിലെ പ്രതികരണം വായിക്കാം:

നിരന്തരമായ സി പി എം ആക്രമണത്തിന് വിധേയയാകുന്ന ചിത്രലേഖയുടെ വീട് സന്ദർശിച്ചു. സി പി എം ശക്തി കേന്ദ്രമായ എടാട്ട് സഖാക്കളുടെ ജാതി വിവേചനത്തിനു എതിരെ സമരം ചെയ്ത ചിത്രലേഖക്ക് യു ഡി എഫ് സർക്കാർ നൽകിയ അഞ്ചു സെന്റ് ഭൂമി തിരിച്ചെടുക്കാൻ ഉള്ള എൽ ഡി എഫ് തീരുമാനം ഉടൻ പിൻവലിക്കണം. തങ്ങളുടെ ദുഷ്ചെയ്തികൾക്കു എതിരെ ശബ്ദം ഉയർത്തുന്നവരെ ഒരു തരത്തിലും ജീവിക്കാൻ അനുവദിക്കില്ല എന്ന സി പി എം നിലപാട് അംഗീകരിക്കാൻ കഴിയില്ല. ഓട്ടോറിക്ഷ തൊഴിലാളി ആയ ചിത്രലേഖയെ ജോലി ചെയ്യാൻ അനുവദിക്കാതെ സി ഐ റ്റി യു പലതവണ ഉപദ്രവിച്ചിട്ടുണ്ട്.
ഓട്ടോ കത്തിക്കുന്നതും വീടുകയറി അക്രമിക്കുന്നതും അടക്കം വളരെ വലിയ രീതിയിൽ ഉണ്ടായ സി പി എം ആക്രമണങ്ങളെ തുറന്നു കാട്ടി ചിത്രലേഖ നടത്തിയ സമരത്തെ തുടർന്നാണ് ചിറയ്ക്കൽ പഞ്ചായത്തിൽ യു ഡി എഫ് സർക്കാർ അഞ്ചു സെന്റ് ഭൂമി അനുവദിച്ചത്. ഒരു സന്നദ്ധ സംഘടനയുടെ സഹായത്തോടെയുള്ള വീടുപണി പൂർത്തിയാകുന്ന വേളയിൽ ഇത്ര തിടുക്കത്തിൽ ഈ ഭൂമി തിരിച്ചെടുക്കുന്നത് എവിടെ പോയാലും പുറകെ നടന്നു ഉപദ്രവിക്കുക എന്ന സി പി എം നയത്തിന്റെ ഭാഗമായാണ്. സർക്കാർ ഈ പാവപ്പെട്ട കുടുംബത്തോടുള്ള പകപോക്കൽ അവസാനിപ്പിച്ചു ഭൂമി ഏറ്റെടുക്കാൻ ഉള്ള തീരുമാനം പിൻവലിക്കണം എന്നു ഞാൻ ആവശ്യപ്പെടുന്നു എന്നാണ് കെ സുധാകരൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications