ഗ്രൂപ്പുകള്‍ ഒതുങ്ങി: പ്രഖ്യാപനത്തില്‍ വിജയിച്ച് സുധാകരനും സതീശനും, ഇനി സംഘടന തിരഞ്ഞെടുപ്പ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കെ പി സി സി ഭാരവാഹി പട്ടികയില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് അതൃപ്തിയുണ്ടെങ്കില്‍ അത് പരസ്യ പ്രതിഷേധത്തിലേക്ക് എത്തിയില്ല എന്നത് വലിയ ആശ്വാസമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കുന്നത്. നേരത്തെ ഡി സി സി ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ അതൃപ്തിയും പ്രതിഷേധവും പരസ്യമാക്കി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ രംഗത്ത് എത്തിയത് പുതിയ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു.
കെ പി സി സി ഭാരവാഹികളായിരുന്ന പിഎസ് പ്രശാന്ത്, കെപി അനില്‍കുമാര്‍, ജി രതികുമാര്‍ എന്നിവര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് സി പി എമ്മിലേക്ക് മാറുകയും ചെയ്തിരുന്നു. ഇതോടെ സ്വാഭാവികമായി കെ പി സി സി പട്ടിക പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍ കൂടുതല്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടാവുമെന്നായിരുന്നു സി പി എം ഉള്‍പ്പടെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അമര്‍ഷം പല നേതാക്കള്‍ക്കും ഉണ്ടെങ്കിലും അതൊന്നും വലിയ പൊട്ടിത്തെറിയായി പുറത്തേക്ക് എത്തിയില്ല.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു: 50 ലേറെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു, പ്രഖ്യാനം ഉടന്‍
ഡി സി സി ഭാരവാഹി പ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ പ്രതികരണങ്ങളുടെ പശ്ചാത്തലത്തില്‍ നേതൃത്വവും ഇത്തവണ കൂടുതല്‍ കരുതല്‍ സ്വീകരിച്ചിരുന്നു. പരാതികള്‍ ഉണ്ടെങ്കിലും മുതിര്‍ന്ന നോതാക്കളില്‍ പലരുമായും ഒന്നിലേറെ തവണ കൂടിക്കാഴ്ച നടത്തി. ഗ്രൂപ്പുകളില്‍ നിന്നും തങ്ങളുടെ നോമിനകളുടെ പേരുകള്‍ നേതൃത്വം സ്വീകരിച്ചു. ഇതില്‍ നിന്നും ഉള്‍പ്പെടുത്താന്‍ കഴിയുന്നവരെയൊക്കെ പരമവാധി ഉള്‍പ്പെടുത്തുകയും ചെയ്തു. അതേ സമയം പൂര്‍ണ്ണമായും ഗ്രൂപ്പുകള്‍ക്ക് വിട്ടുകൊടുക്കാതിരിക്കാനും സാധിച്ചു.
ദിലീപ് സിനിമാ ലൊക്കേഷനില്‍ ജോജുവിന് പിറന്നാള്‍ ആഘോഷം: വൈറലായി ചിത്രങ്ങള്‍
നിര്‍ദേശിച്ച പലരും പട്ടികയില്‍ വന്നതിന്റെ ആശ്വാസം ഗ്രൂപ്പുകള്‍ക്കുണ്ട്. പദവി കിട്ടാത്തവരെ ജംബോ പട്ടിക വെട്ടിച്ചുരുക്കിയത് കാണിച്ചും അനുനയിപ്പിക്കാനും സാധിക്കുന്നു. കൂടുതല്‍ ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ പട്ടിക ഇനിയും നന്നാക്കാമായിരുന്നുവെന്ന അഭിപ്രായമാണ് ഗൂപ്പുകളും കെ മുരളീധരനെപ്പോലുള്ള മറ്റ് നേതാക്കളും വ്യക്തമാക്കുന്നത്. തന്റെ അഭിപ്രായം കെ മുരളീധരന്‍ പരസ്യമായി പറഞ്ഞെങ്കിലും ഇക്കാരത്തിലെ കൂടുതല്‍ കാര്യങ്ങള്‍ പാര്‍ട്ടിക്ക് അകത്ത് മാത്രമേ ചര്‍ച്ച ചെയ്യുകയുള്ളുവെന്നും വ്യക്തമാക്കി.
അതേസമയം തങ്ങളെ പൂർണമായും വിശ്വാസത്തിലെടുക്കാൻ പുതിയ നേതൃത്വം തയാറാകുന്നില്ലെന്ന പരാതി ഗ്രൂപ്പുകള്‍ തുടരുന്നുണ്ട്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ഗ്രൂപ്പുകള്‍ പ്രശ്നമുണ്ടാക്കുന്നുവെന്ന ഒരു പ്രചരണം നേരത്തെ അണികള്‍ക്കിടയില്‍ ശക്തമായിരുന്നു. ഡി സി സി ഭാരവാഹി പ്രഖ്യാപനത്തിന് പിന്നാലെയുള്ള പരസ്യ പ്രതികരണങ്ങളായിരുന്നു ഇതിന് കാരണം. പുതിയ സാഹചര്യത്തില്‍ ആക്ഷേപം തുടര്‍ന്നാല്‍ ഗ്രൂപ്പുകള്‍ക്ക് അത് കൂടുതല്‍ ക്ഷീണമാവും. ഇതോടെ ഗ്രൂപ്പുകളും നിലപാട് മാറ്റാന്‍ തയ്യാറാവുകയായിരുന്നു.
ഇപ്പോള്‍ പ്രശ്നമില്ലാതെ നിന്നാല്‍ സംഘടന തിരഞ്ഞെടുപ്പ് വരുമ്പോള്‍ ശക്തി തെളിയിക്കാം എന്നാണ് ഗ്രൂപ്പുകളുടെ പ്രതീക്ഷ. താഴെക്കിടയിലെ പ്രവര്‍ത്തകര്‍ ഇപ്പോഴും തങ്ങള്‍ക്ക് ഒപ്പമുണ്ടെന്നും അവര്‍ വിശ്വസിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പിന് അതീതമായി ചിന്തിക്കുന്ന ഒരു വിഭാഗം ഉയര്‍ന്ന് വന്നുവെന്നും സംഘടന തിരഞ്ഞെടുപ്പ് വന്നാലും അവര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിന് ഒപ്പം നില്‍ക്കുമെന്ന് മറുപക്ഷവും കരുതുന്നു.
നിലവിലെ പട്ടികയില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പൂര്‍ണ്ണ തൃപ്തിരാണ്. നാനൂറോളം പേരുണ്ടായിരുന്ന നിർവാഹകസമിതി നൂറിൽത്താഴെ പേരിലേക്കു ചുരുക്കേണ്ടി വന്നതിലെ പരിമിതിയും പ്രശ്നങ്ങളുമാണ് അവര്‍ക്ക് മുന്നിലെ ഏക ആശങ്ക. ഇതൊഴിച്ച് നിര്‍ത്തിയാല്‍ അര്‍ഹതയുള്ള എല്ലാവരും പദവിയില്‍ എത്തിയിട്ടുണ്ടെന്നാണ് ഇരു നേതാക്കളും അവകാശപ്പെടുന്നത്. ഗ്രൂപ്പുകൾ നിർദേശിച്ചു എന്നതിന്റെ പേരിൽ മാത്രം ആരെയും മാറ്റി നിർത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
എ വിഭാഗം നിര്‍ദേശിച്ചവരില്‍ നിന്നും ആറുപേരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. വി പി സജീന്ദ്രന്‍, ജി പ്രതാപവര്‍മ തമ്പാന്‍, ആര്യാടന്‍ ഷൗക്കത്ത്, സി ചന്ദ്രന്‍, സോണി സെബാസ്റ്റ്യന്‍, അബ്ദുള്‍ മുത്തലിബ് എന്നിവരാണ് എ വിഭാഗത്തിന്റെ പട്ടികയില്‍ നിന്നും ഇടംപിടിച്ചത്. വൈസ് പ്രസിഡന്റായ എൻ.ശക്തനെ പാർട്ടിയിൽ സജീവമാക്കാനും ഉമ്മൻ ചാണ്ടിക്കു താൽപര്യമുണ്ടായിരുന്നു. പാര്‍ട്ടിയിലെ പഴയ സമവാക്യം വെച്ച് ശേഷിക്കുന്നവരില്‍ ഭൂരിപക്ഷവും ഐ വിഭാഗമാണെങ്കിലും ഗ്രൂപ്പ് പല നേതാക്കളുടേതായി പിളര്‍ന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ അതിനെ അങ്ങനെ കാണാന്‍ സാധിക്കില്ല.
രമേശ് ചെന്നിത്തല നിര്‍ദേശിച്ച പട്ടികയില്‍ നിന്നും എഎ ഷുക്കൂര്‍, എസ് അശോകന്‍, ടിയു രാധാകൃഷ്ണന്‍, കെഎ തുളസി, എംഎം നസീര്‍ എന്നിങ്ങനെ അഞ്ചു പേര്‍ കെ പി സി സി ഭാരവാഹികളായി. അതേസമയം, പുതിയ പട്ടികയിലെ പത്തിലേറെപ്പോര്‍ സംഘടന ചുമതലയുള്ള എ ഐ സി സി സെക്രട്ടറി കെസി വേണുഗോപാലിന്റെ നോമിനികളാണെന്നാണ് എയും ഐയും ആരോപിക്കുന്നത്.
നേരത്തെ ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന ചിലര്‍ ഇപ്പോള്‍ അതേ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന കെസി വേണുഗോപാല്‍, കെ സുധാകരന്‍, വിഡി സതീശന്‍ എന്നിവരുടെ വിശ്വസ്തരായി മാറി. പിടി അജയ് മോഹന് വേണ്ടി ചെന്നിത്തല അവസാന നിമിഷം വരേയും ശക്തമായി വാദിച്ചിരുന്നു. എന്നാല്‍ ഗ്രൂപ്പു യോഗങ്ങൾ പരക്കെ വിളിക്കാൻ നോക്കിയെന്ന വിലയിരുത്തലിൽ അദ്ദേഹത്തെ ഒഴിവാക്കി. എയിലുള്ള ചിലരും ഗ്രൂപ്പു കൂറ് നിലനിർത്തിക്കൊണ്ടു തന്നെ പുതിയ നേതൃത്വവുമായി നല്ല സമ്പർക്കത്തിലുമാണ്...
പൊതുവെ വിമര്‍ശനം ഉയര്‍ന്നത് കോഴിക്കോട് നിന്നുള്ള കെ ജയന്തിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരേയാണ്. നേരത്തേ കെ പി സി സി സെക്രട്ടറി സ്ഥാനം രാജിവച്ച ചരിത്രമുള്ള വ്യക്തിയാണ് ഇദ്ദേഹം. വര്‍ക്കിങ് പ്രസിഡന്റായ ടി സിദ്ധീഖ് ഉള്‍പ്പടേയുള്ളവര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ കെ സുധാകരന്‍ ശക്തമായി ജയന്തിന് വേണ്ടി വാദിച്ചു. അതേസമയം നിർവാഹക സമിതിയിലേക്കു പറഞ്ഞ പേരുകൾ ഉൾപ്പെടുത്താത്തതാണു മുരളിയുടെ അതൃപ്തിക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്.
സാരിയില്‍ തിളങ്ങി നവ്യ നായര്‍: കൂട്ടിന് റൂമി വചനങ്ങളും, വൈറലായി ചിത്രങ്ങള്‍
Recommended Video