തന്നെ മാറ്റിയാൽ എന്താണ് കുഴപ്പമെന്ന് കെ സുധാകരൻ; 'ഹൈക്കമാന്റിന്റെ എന്ത് തീരുമാനവും അനുസരിക്കും'
തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുന്നത് ഹൈക്കമാന്റിന്റെ തീരുമാനമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ഹൈക്കമാന്റിന്റെ എന്ത് തീരുമാനവും അനുസരിക്കും, മാറ്റിയാൽ എന്താണ് കുഴപ്പം. ഹൈക്കമാന്റിന് മാറ്റണം എന്നാണെങ്കിൽ സ്വീകരിക്കാൻ താൻ തയ്യറാണ്. തനിക്കൊരു പരാതിയുമില്ലെന്നും താൻ തൃപ്തനാണെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിൽ എനിക്ക് കിട്ടാവുന്ന എല്ലാ പദവിയും കിട്ടിയിട്ടുണ്ട്. മാനസികമായ സംഘർഷാവസ്ഥയിൽ അല്ല, തൃപ്തനായ മനസ്സിന്റെ ഉടമയാണ് ഞാൻ. ആശങ്ക ഇല്ല. കനഗോലുവിന്റെ റിപ്പോർട്ടിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

കേരളത്തിലെ കോൺഗ്രസിൽ പുന സംഘടന ഉണ്ടായേക്കുമെന്നും കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ നീക്കിയേക്കും എന്നും ചില സൂചനകൾ ഉള്ളതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് അടൂർ പ്രകാശ്, ബെന്നി ബെഹനാൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് വിവരം. അടുത്ത മാസം ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നും പറയുന്നു.
കേരളത്തിലെ സംഘടനയിൽ സമൂല മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം സുനിൽ
കനുഗോലു സമർപ്പിച്ചു. കെ സുധാകരനെ ബോധ്യപ്പെടുത്തി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും റിപ്പോർട്ടിൽ കനഗോലു പറയുന്നു.
കഴിഞ്ഞ മാസം കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി സംസ്ഥാനത്തെ നേതാക്കളെ പ്രത്യേകം കണ്ടിരുന്നു. കെ പി സി സി അധ്യക്ഷ സ്ഥാനത്ത് മാറ്റം വേണമെന്നും വേണ്ടാ എന്നും അഭിപ്രായം ഉണ്ടായി. സുധാകരൻ മാറിയാലും ഈഴവ പ്രാതിനിധ്യം നിലനിർത്തണമെന്ന അഭിപ്രായം വന്നാൽ അടൂർ പ്രകാശിനാകും സാധ്യത. നേതൃത്വത്തിൽ ക്രിസ്ത്യൻ നേതാക്കളുടെ അഭാവം പരിഹരിക്കണമെന്ന നിലപാട് ഉയർന്നാൽ ബെന്നി ബെഹ്നാനാകും സാധ്യത.
ദളിത് വിഭാഗത്തെ പരിഗണന നൽകണമെന്ന അഭിപ്രായമാണെങ്കിൽ പ്രവർത്തക സമിതി അംഗമായ കൊടിക്കുന്നിൽ സുരേഷ് കെ പി സി സി പ്രസിഡന്റ് ആവാനാണ് സാധ്യത. എന്നാൽ ഇത് സംബന്ധിച്ച ആശയവിനിമയം നടയിത്തിട്ടില്ല.












Click it and Unblock the Notifications