മോദിയെ ഗാന്ധിയോട് ഉപമിച്ച അബ്ദുളളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ട് പോകണമെന്ന് കെ സുധാകരൻ
കോഴിക്കോട്: മോദി സ്തുതിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എപി അബ്ദുളളക്കുട്ടിക്കെതിരെ കെ സുധാകരന് എംപി രംഗത്ത്. ഗാന്ധിജിയുമായി നരേന്ദ്ര മോദിയെ ഉപമിച്ച അബ്ദുളളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്ന് കെ സുധാകരന് തുറന്നടിച്ചു. അബ്ദുള്ളക്കുട്ടിയെ കുറിച്ച് അന്നും ഇന്നും തനിക്ക് നല്ല അഭിപ്രായമില്ലെന്നും കെ സുധാകരന് പറഞ്ഞു.
മോദിയുടെ ഗുജറാത്ത് മോഡല്‍ വികസനത്തെ പുകഴ്ത്തിയതിന്റെ പേരിലാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിപിഎം അബ്ദുളളക്കുട്ടിയെ പുറത്താക്കിയത്. അന്ന് അബ്ദുളളക്കുട്ടിയെ കോണ്‍ഗ്രസിലെത്തിച്ചത് കെ സുധാകരന് ആയിരുന്നു. അബ്ദുളളക്കുട്ടിയെ കോണ്‍ഗ്രസിലെത്തിച്ചത് തെറ്റായിപ്പോയെന്ന് കരുതുന്നില്ലെന്നും അന്ന് കണ്ണൂരിലെ രാഷ്ട്രീയത്തിന് അനുയോജ്യമായ തീരുമാനമായിരുന്നു അതെന്നും സുരേന്ദ്രന് പറഞ്ഞു.
കോണ്‍ഗ്രസില്‍ എത്തിയ ശേഷവും യാതൊന്നും പ്രവര്‍ത്തിക്കാതെ ഇരുന്ന സമയത്താണ് അബ്ദുളളക്കുട്ടിക്ക് സ്ഥാനം കൊടുത്തത് എന്നും കെ സുധാകരന് പറഞ്ഞു. അബ്ദുളളക്കുട്ടി ഇപ്പോള്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ്. വഴിവക്കിലെ ഇറച്ചിക്കച്ചവടക്കാരെ പോലെ മറ്റ് പാര്‍ട്ടികള്‍ വിട്ട് വരുന്നവരെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് ബിജെപിയെന്നും സുധാകരന് കുറ്റപ്പെടുത്തി.
ഒരാള്‍ കോണ്‍ഗ്രസിലേക്ക് വരുമ്പോള്‍ തങ്ങള്‍ അവരെ സ്വീകരിക്കും. കോണ്‍ഗ്രസില്‍ നിന്ന് പോകുമ്പോള്‍ എപ്പഴാണ് തിരികെ വരിക എന്ന് ചോദിക്കും. അല്ലാതെ സിപിഎമ്മിനെ പോലെ പാര്‍ട്ടി വിട്ട് പോകുന്നവരുടെ കയ്യും കാലുമൊന്നും വെട്ടില്ല. അബ്ദുളളക്കുട്ടി ബിജെപിയില്‍ പോയി നന്നായി വരട്ടെ എന്നും കെ സുധാകരന് എംപി പരിഹസിച്ചു. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട അബ്ദുളളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നേക്കും എന്നുളള വാര്‍ത്തകള്‍ക്കിടെയാണ് സുധാകരന്റെ പ്രതികരണം.