'ഇതെത്രാമത്തെ പ്രാവശ്യമാണ് കേരളത്തിൽ ഒരു ആഭ്യന്തര മന്ത്രിയുണ്ടോ എന്ന് ചോദിക്കേണ്ടി വരുന്നത്?'
തിരുവനന്തപുരം: കോട്ടയത്ത് ഷാന്‍ എന്ന 19കാരനെ ഗുണ്ടാ നേതാവ് കൊലപ്പെടുത്തി പോലീസ് സ്‌റ്റേഷന് മുന്നിലിട്ട സംഭവം കേരളത്തെ നടുക്കിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കേരളത്തില്‍ സാധാരണക്കാരന് നീതി അപ്രാപ്യമാകുന്നുവെന്ന് കെ സുധാകരന്‍ പറഞ്ഞു
കെ സുധാകരന്റെ പ്രതികരണം: '' ഇതെത്രാമത്തെ പ്രാവശ്യമാണ് കേരളത്തിൽ ഒരു ആഭ്യന്തര മന്ത്രിയുണ്ടോ എന്ന് ചോദിക്കേണ്ടി വരുന്നത്! 19 വയസ്സുള്ള കൗമാരക്കാരനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനിൽ കൊണ്ടിടുന്ന ഗുണ്ടകളുള്ള നാടായി കേരളത്തെ പിണറായി വിജയൻ്റെ ഭരണം "വളർത്തി "യിരിക്കുന്നു. ഷാൻ എന്ന ആ ചെറുപ്പക്കാരനെ ഗുണ്ടകൾ കൂട്ടിക്കൊണ്ടു പോയ കാര്യം അമ്മ പരാതിപ്പെട്ടിട്ടും പോലീസിൻ്റെ ഭാഗത്തു നിന്നും നടപടി ഉണ്ടായില്ല. "ഞാനും ഒരമ്മയല്ലേ? സർക്കാർ ഇങ്ങനെ ഉള്ളവൻമാരെ എന്തിനാ പുറത്തു വിടുന്നത്? " കൊല്ലപ്പെട്ട ഷാനിൻ്റെ അമ്മയുടെ ചോദ്യം പിണറായി വിജയനെന്ന കഴിവുകെട്ട ഭരണാധികാരിയോട് മാത്രമല്ല, ഈ നെറികെട്ട ഭരണത്തിനെ വീണ്ടും തിരഞ്ഞെടുത്ത ജനങ്ങളുടെ മനസ്സാക്ഷിയോടു കൂടിയാണ്.
കൊലക്കേസ് പ്രതിയായിരുന്ന മുഖ്യമന്ത്രി ആഭ്യന്തരം ഭരിക്കുന്ന സംസ്ഥാനത്ത് ഇങ്ങനെയല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന ചോദ്യവും ജനങ്ങളിൽ നിന്നുയരുന്നുണ്ട്. കൊടി സുനിയെയും കിർമാണി മനോജിനെയും പോലെയുള്ള കൊടും കുറ്റവാളികളെ പുറത്തിറക്കി വിട്ടിരിക്കുന്ന സർക്കാർ തന്നെയാണ് ഈ കൊലപാതകിയെയും ജയിലിൽ നിന്ന് വിട്ടയച്ചത്.
സാധാരണക്കാരന് നീതി അപ്രാപ്യമാകുന്നു, സമാധാനമായി ജീവിക്കാനുള്ള സാഹചര്യം ഇല്ലാതാകുന്നു. ആഭ്യന്തര വകുപ്പിൻ്റെ അനാസ്ഥയും, സിപിഎമ്മിൻ്റെ ഒത്താശയും തെരുവിലിറങ്ങി നാട്ടുകാരെ വിറപ്പിക്കാൻ ഗുണ്ടകൾക്ക് ഇന്ധനമാകുന്നു. അരാജകത്വം വിളയാടുന്ന കേരളത്തിൽ സ്വയം സുരക്ഷിതരായിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം. കൊല്ലപ്പെട്ട ചെറുപ്പക്കാരൻ്റെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു''.

വടകര എംഎൽഎ കെകെ രമയും കോട്ടയം കൊലപാതകത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. '' ഇന്നും നേരം പുലർന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന മറ്റൊരു കൊലപാതക വാർത്തയുമായാണ്. കോട്ടയത്ത് ഒരു 19 കാരനെ ഗുണ്ടാസംഘം ക്രൂരമായി വധിച്ച്, മൃതദേഹം തോളിലേറ്റി പോലിസ് സ്റ്റേഷനുമുന്നിൽ കൊണ്ടുപോയി ഇട്ടത്തിനു ശേഷം, താനൊരാളെ കൊന്നിരിക്കുന്നു എന്ന് പോലീസിനെ നേരിട്ട് അറിയിച്ചിരിക്കുന്നു. എവിടെ നിന്നാണ് ഗുണ്ടകൾക്ക് ഇത്രയും ധൈര്യവും ആത്മവിശ്വാസവും ലഭിക്കുന്നത്. ഇന്നലെ മകനെ കോട്ടയത്തെ ഒരു ഗുണ്ട തട്ടിക്കൊണ്ടുപോയെന്ന് കൊല്ലപ്പെട്ട ഷാൻ ബാബുവിൻ്റെ മാതാവ് പോലീസിൽ വ്യക്തമായ പരാതി നൽകിയിട്ടും അന്വേഷിക്കാമെന്ന സ്ഥിരം പല്ലവിയോടെ പോലീസ് ആ അമ്മയെ മടക്കുകയായിരുന്നു.
കേരളത്തിലെ പോലിസ് സംവിധാനത്തിൻ്റെ തോളിൽ കയ്യിട്ടാണ് ഗുണ്ടകളുടെ നടപ്പ്. ക്രിമിനലുകൾക്ക് താവളമൊരുക്കുന്ന ആഭ്യന്തര വകുപ്പും പോലിസുമുള്ളൊരു നാട്ടിൽ ആവർത്തിക്കപ്പെടുന്ന ഇത്തരം കൊലപാതകങ്ങൾ ഒരു വാർത്തയല്ലാതായി മാറിയിരിക്കുകയാണ്. ഗുണ്ടകളെ പിടിക്കാനെന്ന പേരിൽ ആരംഭിച്ച 'ഓപ്പറേഷൻ കാവൽ' പദ്ധതി വഴി ഗുണ്ടകൾക്ക് പകരം മാധ്യമപ്രവർത്തകരെയും, പൊതു പ്രവർത്തകരെയും നിരീക്ഷണ വലയത്തിലാക്കാനുള്ള ശ്രമത്തിലായിരുന്നു കേരള പോലീസ്.
കാപ്പ ചുമത്തി നാടുകടത്തപ്പെട്ട കൊടും ക്രിമിനൽ കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുൻപാണ് കോട്ടയം ജില്ലയിലേക്ക് പ്രവേശിച്ചത് എന്ന് പോലീസ് തന്നെ പറയുന്നു. ഇങ്ങനെയുള്ള ഒരാളെ ഒരാഴ്ച പോലും പോലീസ് നിരീക്ഷണ വലയത്തിൽ വെക്കാതെ സ്വതന്ത്രനാക്കി വിട്ടതിന്റെ പരിണിത ഫലമാണ് ഈ കൊലപാതകം. ഇവിടെ മറ്റാരെക്കാളും ക്രിമിനലുകൾക്കാണ് സ്വാധീനശക്തി. അടിമുടി ക്രിമിനൽവൽക്കരിക്കപ്പെട്ട ഒരു സംവിധാനത്തിനു കീഴിൽ ജനങ്ങൾക്ക് സുരക്ഷയും, നീതിയും എന്നും അകലെതന്നെയാണ്..''












Click it and Unblock the Notifications