സിപിഎമ്മിന്റെ നിലപാട് ഇരട്ടത്താപ്പ്; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ
കോഴിക്കോട്: മുസ്ലീം തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ അന്തര്‍ധാര സജീവമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. അവരുമായി നീക്കുപോക്കുണ്ട്. ഇക്കാര്യം മനസ്സിലായിട്ടും യുഎപിഎ കേസില്‍ സിപിഎം നേതാവ് പി മോഹനനും കോഴിക്കോട് ജില്ലാ കമ്മിറ്റിയും എടുത്ത നിലപാട് എന്തായിരുന്നുവെന്ന് എല്ലാവർക്കുമറിയാമെന്നും അദ്ദേഹം ആരോപിച്ചു. വാർത്താസമ്മേളനത്തിലാണ് സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിത്.
മുസ്ലിം തീവ്രവാദികളും സിപിഎമ്മും ഇരട്ടപെറ്റ മക്കളാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ നിലപാട് ഇരട്ടത്താപ്പാണ്. ജമ്മു കശ്മീര്‍ നിയമ ഭേദഗതിയുടെ സന്ദര്‍ഭത്തിലും അയോധ്യ കേസില്‍ വിധി വന്ന സാഹചര്യത്തിലും എസ്ഡിപിഐയും സിപിഎമ്മും സമാന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎപിഎ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വീട്ടില്‍ ആദ്യം ഓടിയെത്തിയ നേതാവാണ് പി മോഹനൻ. കേസിലെ പ്രതികള്‍ക്ക് നിയമസഹായം നല്‍കിയത് സിപിഎം ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരവുമാണ്. ഉന്നതനായ സിപിഎം നേതാവാണ് കേസിലെ പ്രതികള്‍ക്ക് നിയമസഹായം നല്കാന് കോടതിയില്‍ വാദിച്ച അഡ്വക്കറ്റ് ദിനേശന്. ഇക്കാര്യങ്ങളെല്ലാം അവരുമായുള്ള ബന്ധത്തിന്റെ ആഴത്തെയാണ് സൂചിപ്പിക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
പി ജയരാജന് പറയുന്നത് പി.മോഹനന് പറഞ്ഞ കാര്യങ്ങളെ കുറിച്ച് ഞങ്ങള്‍ക്ക് നേരത്തെ തന്നെ ബോധ്യമുള്ളതാണെന്നും, ദില്ലി ആസ്ഥാനമായി ഒരു നിയമ സഹായ സമിതി ഇതിന് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ന്തീരങ്കാവിലെ പാര്‍ട്ടി പ്രവര്‍ത്തകരെ പോലെ നിരവധി സഖാക്കള്‍ ഇത്തരം ഭീകരവാദ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നുള്ള വസ്തുത അവരെ അലോസരപ്പെടുത്തുന്നുണ്ട്. പകല്‍ എസ്ഡിപിഐയും രാത്രി ഡിവൈഎഫ്ഐയും എന്ന രീതിയിലുള്ള നടപടിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ സിപിഎമ്മിന് നില്ക്കാന് കഴിയില്ലെന്നും സുരേന്ദ്രന് പറഞ്ഞു.