'മുഖ്യമന്ത്രിയുടെ നവോത്ഥാനസമിതിയൊക്കെ വെറും ഏട്ടിലെ പശു മാത്രമാണ്'; സുരേന്ദ്രൻ
കേന്ദ്ര അധികാരത്തിന്റെ മറവിൽ സംഘപരിവാര്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്
തിരുവനന്തപുരം: ചെമ്പഴന്തിയിൽ മുഖ്യമന്ത്രി കേന്ദ്രസർക്കാരിനും ബി ജെ പി ക്കുമെതിരെ നടത്തിയത് തികഞ്ഞ ജല്പനമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭരണഘടനയെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാനുള്ള ധാർമ്മികതയില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഭരണഘടനയ്ക്കു പുല്ലുവില കൽപ്പിച്ചുകൊണ്ടാണ് പിണറായി വിജയൻ ഇവിടെ ഭരണം നടത്തുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.
'ഭരണഘടന അനുസരിച്ചാണോ പിണറായി വിജയൻ യു. എ. ഇ കോൺസുലേറ്റുമായി ഇടപാടുകൾ നടത്തിയത്? ഭരണഘടനാപരമായിട്ടാണോ ഇവിടെ കിഫ്ബി തട്ടിപ്പുകൾ നടത്തിയത്? ഭരണഘടന അനുസരിച്ചാണോ ഇവിടെ സർവ്വകലാശാലകളിൽ താങ്കൾ ഭരണം നടത്തുന്നത്? കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാൻ ജുഡീഷ്യൽ കമ്മീഷനെ വെച്ചതും സുപ്രീം കോടതിയിൽ പോയതും ഏത് ഭരണഘടന അനുസരിച്ചാണെന്നുകൂടി താങ്കൾ പറയണം. സി. എ. ജി റിപ്പോർട്ട് അട്ടിമറിക്കാനും പാർലമെന്റ് പാസ്സാക്കിയ നിയമങ്ങൾക്കെതിരെ തിരിയാനും ഏത് ഭരണഘടനയെയാണ് താങ്കൾ കൂട്ടുപിടിക്കുന്നത്? ഇത് കേരളമാണെന്നു പറഞ്ഞുള്ള ഈ വിരട്ടൽ താങ്കൾ അവസാനിപ്പിക്കുന്നതാണ് നല്ലത്'
'മുഖ്യമന്ത്രി ഭരണഘടനയ്ക്കതീതനാണെന്ന താങ്കളുടെ ധാരണ അസ്ഥാനത്താണ്. പിന്നെ മതേതരത്വം എന്നുള്ളത് താങ്കൾക്കു കേവലം വർഗ്ഗീയ പ്രീണനം മാത്രമാണ്. ഭീകരവാദികളേയും പരമതനിന്ദ നടത്തുന്നവരേയും വെള്ളപൂശുന്നതിന്റെ പേര് മതേതരത്വം എന്നല്ല പിണറായി വിജയൻ. താങ്കളുടെ നേതൃത്വത്തിലുള്ള ', സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്ര അധികാരത്തിന്റെ മറവിൽ സംഘപരിവാര്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇന്ത്യയിൽ അധികാരം കൈയാളുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഭാഗമാകാൻ വിസമ്മതിച്ചവരുടെ പിന്മുറക്കാരാണ്. പൗരത്വ നിയമം പോലുള്ളവ നടപ്പാക്കുന്നത് വഴി ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കപ്പെടുന്നു. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ആഭ്യന്തര ശത്രുക്കൾ ആയി സംഘ പരിവാര്‍ ചിത്രീകരിക്കുകയാണ്. ന്യൂനപക്ഷങ്ങൾ വിധേയമായി ജീവിക്കേണ്ടവരാണെന്ന പ്രസ്താവന ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഹിന്ദു എന്നതിന്‍റെ വിപരീത പദം മുസ്ലിം എന്ന് പഠിപ്പിച്ചു തുടങ്ങി. ഭരണഘടനാ തകർന്നാൽ രാഷ്ട്രത്തിെൻറ പരമാധികാരമുൾപ്പെടെ തകരും.വ്യക്തി സ്വാതന്ത്ര്യവും തകരും.ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കും എന്ന് ആർഎസ്എസ് പ്രഖ്യാപിച്ചതാണ്.അത് ഭരണഘടനയ്ക്ക് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.