'പണ്ട് കണ്ണൂരില്‍ കാണിച്ച ശ്രീകൃഷ്ണജയന്തി നാടകം പോലെ പാർട്ടി വക തീവ്രവാദവിരുദ്ധ നാടകങ്ങൾ ഉടനുണ്ടോ?
തിരുവനന്തപുരം: ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയും ആശയപാപ്പരത്തവുമാണ് കേരളത്തിലെ സിപിഎം ഇപ്പോൾ നേരിടുന്നതെന്ന് കെ സുരേന്ദ്രന്‍. തീവ്രവാദം സംഘപരിവാറിന്റെ വിദ്വേഷപ്രചാരണം മാത്രമെന്നായിരുന്നു ഇത്രയും കാലം പറഞ്ഞത്. ഇരവാദം ഇനി എങ്ങനെ പൊലിപ്പിക്കും. കശ്മീർ വിഷയത്തിലും അയോദ്ധ്യാ വിധിയിലുമൊക്കെ നേതാക്കൾ പറഞ്ഞതെല്ലാം ഇനി വിഴുങ്ങുമോയെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ കെ സുരേന്ദ്രന്‍ ചോദിച്ചു. പോസ്റ്റ് വായിക്കാം
ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയും ആശയപാപ്പരത്തവുമാണ് കേരളത്തിലെ സി. പി. എം ഇപ്പോൾ നേരിടുന്നത്. കോഴിക്കോട്ടെ രണ്ട് ഡി. വൈ. എഫ്. ഐ പ്രവർത്തകരെ പൊലീസ് പിടികൂടിയതോടുകൂടിയാണ് പാർട്ടി ആകെ ആശയക്കുഴപ്പത്തിലും അങ്കലാപ്പിലുമായത്. ആദ്യം പൊലീസിനെ പഴിപറഞ്ഞ് പ്രതികളെ രക്ഷിക്കാൻ നെട്ടോട്ടം. തോമസ് ഐസക്കും പി. മോഹനനും വീട്ടിൽ പാഞ്ഞെത്തി പ്രതികൾക്ക് ഐക്യദാർഡ്യപ്രകടനം. പിന്നെ ജില്ലാ നേതാവിനെ വെച്ച് കോടതിയിൽ പാർട്ടി വക നിയമസഹായം. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയി. പൊലീസ് കൂടുതൽ തെളിവുകളുമായി രംഗത്ത്.
പിന്നെ പാർട്ടി വക അന്വേഷണം. കണ്ടെത്തിയത് പ്രതികൾ നിഷ്കളങ്കരല്ലെന്നും മാവോയിസ്റ്റുകൾ മാത്രമല്ല മുസ്ളീം തീവ്രവാദസംഘടനകളും ഇവരുടെ പിന്നിലുണ്ടെന്നും. പിന്നെ ജില്ലാ സെക്രട്ടറിയുടെ ഏറ്റുപറച്ചിൽ. ഒരാഴ്ചയ്ക്കിടയിൽ അതി സാഹസികമായ മലക്കം മറിച്ചിൽ. ഇത്രയും കാലമെടുത്ത നിലപാടുകൾ ഇനി എന്തുപറഞ്ഞു തിരുത്തുമെന്ന് അണികളുടെ ചോദ്യത്തിന് എന്തുത്തരമാവും പാർട്ടി പറയുക. തീവ്രവാദം സംഘപരിവാറിന്റെ വിദ്വേഷപ്രചാരണം മാത്രമെന്നായിരുന്നു ഇത്രയും കാലം പറഞ്ഞത്. ഇരവാദം ഇനി എങ്ങനെ പൊലിപ്പിക്കും?
കശ്മീർ വിഷയത്തിലും അയോദ്ധ്യാ വിധിയിലുമൊക്കെ നേതാക്കൾ പറഞ്ഞതെല്ലാം വിഴുങ്ങുമോ അതോ ഇനിയും പറഞ്ഞാൽ അണികൾ തള്ളുമോ കൊള്ളുമോ? തീവ്രവാദബന്ധമുള്ള മറ്റണികളിലേക്ക് അന്വേഷണം നീളുമോ അതോ ഇവിടെ അവസാനിപ്പിക്കുമോ? അണികൾ തീവ്രവാദികളാവുന്നതിന്റെ കാരണം കണ്ടെത്തുമോ അതോ ജില്ലാസെക്രട്ടറിയുടെ പ്രസ്താവനയിൽ എല്ലാം ഒതുങ്ങുമോ?
കേന്ദ്രക്കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ഈ നിലപാട് തള്ളുമോ കൊള്ളുമോ? സംഘപരിവാറിനോട് മൽസരിച്ച് ശബരിമലയ്ക്ക് കാവൽ നിൽക്കും എന്നു പറയുന്നപോലെയാവുമോ ഈ കാര്യത്തിലും. പണ്ട് കണ്ണൂരിലും മറ്റും കാണിച്ച ശ്രീകൃഷ്ണജയന്തി നാടകം പോലെ ഇനി പാർട്ടി വക തീവ്രവാദവിരുദ്ധനാടകങ്ങൾ ഉടനെ അരങ്ങേറുമോ? കാത്തിരുന്നുകാണാം. പുള്ളിപ്പുലിയുടെ പുള്ളി എളുപ്പം മായുന്നതല്ലെന്ന് സി. പി. എമ്മിന്റെ ചരിത്രം അറിയുന്നവർക്കെല്ലാം ബോധ്യമുണ്ട്. ഏതായാലും ഒരു കാര്യം ഉറപ്പായിട്ടുണ്ട്. ഒരു പ്രമുഖ സഖാവ് സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതുപോലെ കൂടെ നടക്കുന്നവനെത്തന്നെ സംശയിക്കേണ്ട ഗതികേടിലായെന്ന്. വരമ്പത്തു കൂലി വാങ്ങുകയാണ് സി. പി. എം. ഇപ്പോൾ. ഉത്തരത്തിലുള്ളത് കിട്ടാനും പോകുന്നില്ല കക്ഷത്തിലുള്ളത് പോയിക്കിട്ടുകയും ചെയ്യുമെന്ന ദുരവസ്ഥ.....