ചിത്തിര ആട്ടവിശേഷത്തിന് ഭക്തയെ ആക്രമിച്ചത് ഡിവൈഎഫ്ഐക്കാർ, ആരോപണവുമായി സുരേന്ദ്രൻ
തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷത്തിന് ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചത് അടക്കമുളള സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഡിവൈഎഫ്‌ഐ ആണെന്ന് ആരോപിച്ച് കെ സുരേന്ദ്രന്‍. 22 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഇന്ന് പുറത്തിറങ്ങിയ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ ആരോപണം ഉന്നയിച്ചത്. തൃശൂരില്‍ നിന്നുളള ഡിവൈഎഫ്‌ഐ സംഘമാണ് അക്രമുണ്ടാക്കിയത് എന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. സന്നിധാനത്തെ അക്രമ ദൃശ്യങ്ങളില്‍ കാണുന്നത് ആരുടെ പ്രവര്‍ത്തകരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ചിത്തിര ആട്ടവിശേഷ നാളില്‍ സന്നിധാനത്ത് എത്തിയ 50 വയസ്സിന് മുകളില്‍ പ്രായമുളള തൃശൂര്‍ സ്വദേശിനി ലളിതയെ ആക്രമിച്ച കേസിലാണ് സുരേന്ദ്രന്‍ ജാമ്യത്തിലിറങ്ങിയത്. ലളിതയെ തടയുന്നതിനിടയില്‍ അവളെ കൊല്ലെടാ എന്ന് ആള്‍ക്കൂട്ടത്തില്‍ നിന്നും ആക്രോശിക്കുന്നത് ഓഡിയോയില്‍ വ്യക്തമാണെന്നും ഇതാരാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

വനിതാ മതില്‍ എന്തിന് വേണ്ടിയാണെന്ന് ചോദിച്ച സുരേന്ദ്രന്‍ ശബരിമലയില്‍ യുവതീപ്രവേശനത്തിനുളള ബോധവത്കരണത്തിനാണോ വനിതാ മതില്‍ എന്നും ചോദിച്ചു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. യുവതീപ്രവേശനം നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി എന്തുകൊണ്ട് പിറകിലേക്ക് പോയി എന്ന് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മിനകത്ത് തന്നെ ഭിന്നാഭിപ്രായങ്ങളുണ്ട്. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. തന്നെ മുന്‍കരുതല്‍ ആയിട്ടാണ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് തന്റെ പേരില്‍ അഞ്ച് കള്ളക്കേസുകള്‍ ചുമത്തി. കടുത്ത മനുഷ്യാവകാശ ലംഘനമാണ് തനിക്ക് നേരെ നടന്നത് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications