കുരീപ്പുഴയെ അധിക്ഷേപിച്ച് ആഗോള ദുരന്തമായി കെ സുരേന്ദ്രൻ.. പുസ്തകം വിൽക്കാനുള്ള എളുപ്പവഴിയെന്ന്!
കൊല്ലം: മണ്ടത്തരത്തിന്റെ പേരിൽ ചാനൽചർച്ചകളിൽ നിന്നും ഒരു സംസ്ഥാന നേതാവിനെ വിലക്കേണ്ട ഗതികേട് വന്ന പാർട്ടിയാണ് കേരളത്തിലെ ബിജെപി. കെ സുരേന്ദ്രനും ഗോപാലകൃഷ്ണനും സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനും അടങ്ങുന്ന ബിജെപി നേതാക്കൾ എന്തുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം പരിഹാസത്തിനും ട്രോളുകൾക്കും ഇരയാകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? വസ്തുതകളെ വളച്ചൊടിച്ചും പച്ചക്കള്ളം പറഞ്ഞും ആളെ പറ്റിക്കാനുള്ള തൊലിക്കട്ടി ഉള്ളത് കൊണ്ട് തന്നെ.
കുരീപ്പുഴ ശാഖയില്‍ ചേര്‍ന്നു കാണും, നിക്കറെടുത്തിട്ടു കാണും! സംഘിഭീകരതയ്ക്കെതിരെ പ്രതിഷേധം
ഈ നേതാക്കൾ ചാനൽ ചർച്ചകളിലും ഫേസ്ബുക്കിലും തട്ടിവിടുന്ന പച്ചക്കള്ളങ്ങൾ എത്രയോ തവണ കയ്യോടെ പിടിക്കപ്പെട്ടതും പൊളിച്ചടുക്കപ്പെട്ടതുമാണ്. സ്ഥാനത്തും അസ്ഥാനത്തും കയറി മണ്ടത്തരം പറയുക എന്നതും ഗോപാലകൃഷ്ണനും കെ സുരേന്ദ്രനും അടക്കമുള്ളവർക്ക് ലഭിച്ചിരിക്കുന്ന പ്രത്യേക കഴിവാണ്. കവി കുരീപ്പുഴ ശ്രീകുമാറിനെ ആർഎസ്എസുകാർ ആക്രമിച്ചുവെന്നത് പ്രശസ്തിക്ക് വേണ്ടി തട്ടിവിടുന്നതാണ് എന്ന ആഗോള വിടുവായത്തം കെ സുരേന്ദ്രനല്ലാതെ ഇന്ന് കേരളത്തിൽ മറ്റാർക്ക് പറയാനൊക്കും!
പെരുമാൾ മുരുകനെതിരെ
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: അജ്ഞാതനായ ഒരാൾ ടെലിഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്നു പറഞ്ഞാണ് പെരുമാൾ മുരുകൻ എഴുത്തുനിർത്തൽ വിളംബരം നടത്തിയത്. പിന്നെ പ്രതിഷേധമായി ബഹളമായി. മോദി മറുപടി പറഞ്ഞേ അടങ്ങൂ എന്നായി. ജീവിതത്തിൽ ഇതാരാണെന്നു പോലും അറിയാത്തവരും അദ്ദേഹത്തിൻറെ കൃതികളിലൊന്നുപോലും കണ്ടിട്ടില്ലാത്തവരും ആർ. എസ്. എസിൻറെ ഫാസിസത്തിനെതിരെ സാഹിത്യസമ്മേളനങ്ങളും പുരസ്കാരം മടക്കലും.
ഒരിടത്തും സംഘപരിവാറില്ലത്രേ
തൻറെ നാട്ടിലെ പെണ്ണുങ്ങൾ പലരും രാത്രിയിൽ ക്ഷേത്രങ്ങളിലെ ഉൽസവത്തിനുപോകുന്നത് വ്യഭിചരിക്കാനാണെന്ന് മുരുകൻ പറഞ്ഞതാണ് പ്രകോപനത്തിനു കാരണമായത്. മുരുകൻറെ നാട്ടിൽ ആർ. എസ്. എസും ബി ജെ പിയും കഷായത്തിൽ കൂട്ടാൻ പോലുമില്ല. അവസാനം പോലീസ് കേസ്സായി അന്വേഷണമായി. ഒരിടത്തും ആർ. എസ്. എസുമില്ല ബി. ജെ. പിയുമില്ല.
കുരീപ്പുഴയ്ക്ക് പ്രശസ്തനാവാൻ!
ആർ. എസ്. എസിനെ പിടിക്കാനായില്ലെങ്കിലും മുരുകൻ എഴുതിയതും ആരും തിരിഞ്ഞുനോക്കാതെ കെട്ടിക്കിടന്നിരുന്നതുമായ ചവറുകൾ പലതും വിററുപോയി. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന എഴുത്തുകാരനുമായി. പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങൾ വിററഴിക്കാനുമുള്ള എളുപ്പ വഴി താൻ മോദിയുടെ വിമർശകനാണെന്നും എനിക്ക് ആർ. എസ്. എസ് ആക്രമണ ഭീഷണിയുണ്ടെന്നും വരുത്തിത്തീർക്കുക എന്നതാണ്.
ഇനി ആഗോളപ്രശസ്തൻ
കുരീപ്പുഴ ഇന്നുമുതൽ ആഗോളപ്രശസ്തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തിൽ വിററു തീരും. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കും. കർണ്ണാടകയിൽ ഒരുത്തൻ സിനിമയെല്ലാം പൂട്ടിപ്പോയിട്ടും എന്നും മോദിയെ ചീത്ത വിളിച്ച് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഇവിടേയും മാതൃകയാക്കാവുന്നതാണ് എന്നാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സുരേന്ദ്രന് പൊങ്കാല
സംഘികൾക്ക് പുസ്തകം അലർജിയാണെന്ന് പറയുന്നത് വെറുതെയല്ല. കുരീപ്പുഴയ്ക്ക് പ്രശസ്തനാവാൻ ആർഎസ്എസ് വേണമെന്നതൊക്കെയുള്ള കണ്ടുപിടുത്തങ്ങൾ ദുരന്തമെന്നല്ലാതെ മറ്റെന്ത് പറയാൻ. കെ സുരേന്ദ്രനെ പിന്തുണച്ച് സംഘികൾ പോസ്റ്റിന് കീഴെ പൂമാലയുമായി എത്തുന്നുണ്ട്. പതിവ് പോലെ കണക്കിന് പൊങ്കാലയും സുരേന്ദ്രന് കിട്ടുന്നുണ്ട്.
ദളിത് സമരത്തിന് പിന്തുണ
കഴിഞ്ഞ ദിവസം രാത്രി കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍ കൈരളി ഗ്രന്ഥശാല സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് ഒരു സംഘം ആര്‍എസ്എസുകാര്‍ കുരീപ്പുഴയെ ആക്രമിച്ചത്. വടയമ്പാടിയിലെ ജാതിമതില്‍ സമരത്തിന് അനുകൂലമായി പ്രസംഗിച്ചതാണ് ആർഎസ്എസുകാരെ പ്രകോപിപ്പിച്ചത്.
ആറ് പേർ പിടിയിൽ
കുരീപ്പുഴയെ ആക്രമിച്ചവരിൽ ആറ് ആർഎസ്എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദീപു, മനു, കിരണ്‍, ലൈജു, ശ്രീജിത്ത്, ശ്യാം എന്നിവരാണ് പിടിയിലായത്. ഇക്കൂട്ടത്തിൽ ദീപു ഗ്രാമപഞ്ചായത്ത് അംഗം കൂടിയാണ്. സംഭവത്തെക്കുറിച്ച് കടയ്ക്കല്‍ പോലീസില്‍ കുരീപ്പുഴ നല്‍കിയ പരാതി അനുസരിച്ച് 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.
വർഗീയത തല പൊക്കുന്നു
ഉത്തരേന്ത്യയില്‍ എന്ന പോലെ വര്‍ഗീയ ഭീകരത കേരളത്തിലും തലപൊക്കുകയാണ് എന്നാണ് കുരീപ്പുഴ തനിക്ക് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചത്. കേരളം ഇരുണ്ട യുഗത്തിലേക്ക് തിരികെ പോകുന്നു എന്നതിന്‌റെ സൂചനയാണിത്. ആക്രമണത്തിന് ശേഷം മതേതര കേരളം നല്‍കിയ പിന്തുണ വലുതാണെന്നും കവി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്