ശബരിമല വിഷയം പ്രചാരണായുധമാക്കും, വിലക്കാൻ കമ്മീഷന് അധികാരമില്ലെന്ന് കെ സുരേന്ദ്രൻ
Recommended Video
കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശബരിമല വിഷയം ഉപയോഗിച്ചാൽ തിരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് കേസെടുക്കുമെന്ന് വ്യക്തമാക്കിയ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ബിജെപി. ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുമെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ശബരിമല പ്രശ്നം ഉയർത്തിക്കാട്ടരുതെന്ന് പറയാൻ ആർക്കും അവകാശമില്ല. സർക്കാർ നിലപാടിനെ ചോദ്യം ചെയ്യും. ഇത് ആർക്കും തടയാൻ കഴിയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കള്ളവോട്ട് തടയാനുള്ള നടപടികൾ സ്വീകരിക്കുകയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ചെയ്യേണ്ടതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ശബരിമല പ്രശ്നത്തെ സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്ന തരത്തിൽ രാഷ്ട്രീയ കക്ഷികൾ ഉപയോഗിച്ചാൽ അത് ചട്ട ലംഘനമാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വ്യക്തമാക്കുകയായിരുന്നു. മതം, ദൈവം തുടങ്ങിയ വിഷയങ്ങൾ സാമുദായിക ദ്രുവീകരണം ഉണ്ടാകും വിധം പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ ബിജെപിയുടെ മുഖ്യ പ്രചാരണ ആയുധമാണ് ശബരിമല പ്രശ്നം. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ വലിയ പ്രക്ഷോഭങ്ങളാണ് സംസ്ഥാനം കണ്ടത്. ശബരിമല പ്രശ്നത്തിൽ ആഴ്ചകളോളം കെ സുരേന്ദ്രന് ജയിൽ വാസം അനുഭവിക്കേണ്ടി വന്നിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം അന്യായവും പരിഹാസ്യവുമാണെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരനും ആരോപിച്ചിരുന്നു. കമ്മീഷന് ഇക്കാര്യത്തിൽ അധികാരം ഉണ്ടോയെന്ന് പരിശോധിക്കും. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുമ്മനം ജയിച്ചാല്‍ കേന്ദ്രമന്ത്രി! വന്‍ ഓഫറുമായി ദേശീയ നേതൃത്വം! തുറുപ്പാക്കാന്‍ ആര്‍എസ്എസ്