ജെഎൻയു അക്രമത്തെ പരിഹസിച്ച് ശോഭാ സുരേന്ദ്രൻ, ഇടതു ജിഹാദി കോൺഗ്രസ്സ് സംഘമെന്ന് കെ സുരേന്ദ്രൻ!
Recommended Video
ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥികളെ ക്യാംപസ്സില്‍ വെച്ച് മുഖംമൂടി ധരിച്ച ഗുണ്ടാസംഘം ക്രൂരമായി തല്ലിച്ചതച്ചതിനെതിരെ വന്‍ പ്രതിഷേധം ഉയരുകയാണ്. പുറത്ത് നിന്നുളളവര്‍ അടക്കമുളള എബിവിപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത് എന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. അതിനിടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കമുളളവരെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കേരളത്തിലെ ബിജെപി നേതാക്കള്‍.
ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: '' തല പൊട്ടി ചോര ഒലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യമായി കാണുകയാണ്. സ്ക്രിപ്റ്റ് എഴുതിയ മഹാന്റെ ബുദ്ധി! ദേശീയ മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ നിന്ന് വ്യക്തമാണ് എന്താണ് സംഭവിച്ചെതെന്ന്. കേരളത്തിലെ മാധ്യമ സിംഹങ്ങളിൽ നിന്ന് ഈ റിപ്പോർട്ടിങ്ങല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചില്ല''.
ജെഎൻയുവിൽ ആക്രമണം നടത്തിയത് കോൺഗ്രസും ഇടത്-ജിഹാദി സംഘടനകളും ആണെന്നാണ് കെ സുരേന്ദ്രൻ ആരോപിക്കുന്നത്. മാത്രമല്ല മാധ്യമങ്ങളേയും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തുന്നു. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
'' ജെ. എൻ. യുവിൽ കോൺഗ്രസ്സും ഇടതുസംഘടനകളും നടത്തിയ ഭീകരമായ അക്രമങ്ങളെ വെള്ളപൂശുന്ന വ്യാജവാർത്തകളാണ് കേരളത്തിലെ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ദേശീയമാധ്യമങ്ങൾ സത്യം പറയുമ്പോൾ മലയാള മാധ്യമങ്ങൾ പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്. ജിഹാദികളുടെ പ്രചാരകരായി മലയാളമാധ്യമങ്ങൾ മാറുന്നത് കാണാതിരിക്കാനാവില്ല. അധ്യാപകരേയും വിദ്യാർത്ഥികളേയും ക്രൂരമായി അക്രമിച്ചത് ഇടതു ജിഹാദി കോൺഗ്രസ്സ് സംഘമാണ്''. ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ച് കയ്യില്‍ വടികളും ആയുധങ്ങളും ഏന്തിയ ഒരു സംഘം നടന്ന് പോകുന്നതിന്റെ ദൃശ്യങ്ങളും കെ സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ''മാരകായുധങ്ങളുമായി ജെ എൻ യുവിൽ എ. ബി. വി. പി പ്രവർത്തകരെ ആക്രമിക്കുന്ന ഇടതു ജിഹാദി തെമ്മാടികൾ'' എന്ന കുറിപ്പിനൊപ്പമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും എതിരെ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.