കേരള ബിജെപിക്ക് നാഥനായി, കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ! തീരുമാനം ദില്ലിയിൽ നിന്ന്
തിരുവനന്തപുരം: കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് പുതിയ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചത്. സംസ്ഥാന ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് കെ സുരേന്ദ്രന്‍. പിഎസ് ശ്രീധരന്‍ പിളളയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിന് ശേഷം ബിജെപി കേരളത്തില്‍ നാഥനില്ലാത്ത അവസ്ഥയില്‍ ആയിരുന്നു.
മാസങ്ങളോളമായി അധ്യക്ഷനില്ലാത്ത അവസ്ഥ സംസ്ഥാനത്ത് ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിച്ചിരുന്നു. പ്രത്യേകിച്ച് പൗരത്വ നിയമത്തിന് എതിരെയുളള പ്രചാരണങ്ങളെ ചെറുക്കാനുളള നീക്കത്തിന് തലവനില്ലാത്ത അവസ്ഥയായിരുന്നു കേരളത്തില്‍ ബിജെപിക്ക്. പാര്‍ട്ടിക്കുളളിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ മൂലമാണ് സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് ഇത്രയേറെ വൈകാനുളള കാരണം.
Recommended Video
ബിജെപിക്കുളളിലെ വി മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും തമ്മിലായിരുന്നു അധ്യക്ഷ പദവിക്ക് വേണ്ടിയുളള വടംവലി. എംടി രമേശിനെ ആണ് കൃഷ്ണദാസ് പക്ഷം അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. കെ മുരളീധര പക്ഷം സുരേന്ദ്രനേയും നിര്‍ദേശിച്ചു. എന്നാല്‍ ഗ്രൂപ്പുകള്‍ തമ്മില്‍ സമവായത്തില്‍ എത്താത്ത സാഹചര്യത്തിലാണ് കേന്ദ്രം ഇടപെട്ടത്. ദില്ലി തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കും എന്നായിരുന്നു കേന്ദ്രത്തില്‍ നിന്നുളള അറിയിപ്പ്.
നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രന് മുരളീധര പക്ഷത്തിന്റെയും ആര്‍എസ്എസിന്റെയും അകമഴിഞ്ഞ പിന്തുണയാണ് തുണയായത്. ശബരിമല സ്ത്രീ പ്രവേശത്തിനെതിരെയുളള സമരത്തിലെ നേതൃത്വവും സുരേന്ദ്രനെ തുണച്ചു. കെ സുരേന്ദ്രന്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കും എന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത്. കേന്ദ്രം ഏല്‍പ്പിച്ച ചുമതല ഫലപ്രദമായി വിനിയോഗിക്കും എന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. പാർട്ടി ഓരോ സമയത്തും ഓരോ ചുമതലകൾ ഏൽപ്പിക്കുന്നതാണ്. പാര്‍ട്ടിക്ക് വേണ്ടി സംസ്ഥാനത്ത് ശക്തമായി പ്രവര്‍ത്തിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.