ശതം സമര്‍പ്പിയാമിയുടെ അക്കൗണ്ടിന് പകരം ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട്! തിരുത്തുമായി സുരേന്ദ്രന്‍
ശബരിമലയിലെ പ്രതിഷേധ സമരങ്ങളില്‍ അക്രമം അഴിച്ചിട്ട ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അണികള്‍ കൂട്ടത്തോടെ അറസ്റ്റിലായതോടെ നേതൃത്വം പ്രതിസന്ധിയിലായി. പ്രവര്‍ത്തകരുടെ കേസ് നടത്തിപ്പിനായി വലിയ തുകയാണ് ബിജെപിക്ക് കണ്ടെത്തേണ്ടതായിട്ടുള്ളത്.ഇതോടെയാണ് ശതം സമര്‍പ്പയാമി എന്ന പേരില്‍ ധന സമാഹരണം നടത്തുന്ന പദ്ധതിയുമായി കെപി ശശികല രംഗത്തെത്തിയത്.
എന്നാല്‍ ബിജെപിയുടെ പദ്ധതി അമ്പേ പാളി. സോഷ്യല്‍ മീഡിയയില്‍ വന്‍ പരിഹാസമാണ് ഇതിനെതിരെ ഉയരുന്നത്. അതിനിടെ കെ സുരേന്ദ്രനും പദ്ധതിയുടെ പേരില്‍ പണികിട്ടി. കെ സുരേന്ദ്രന്‍റെ ഫോട്ടോ ഉപയോഗിച്ച് ശതം സമര്‍പ്പയാമിയുടെ അക്കൗണ്ടിന് പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് വെച്ചുള്ള പോസ്റ്റുകള്‍ പ്രചരിച്ചതോടെ പണം ദുരിതാശ്വാസ നിധിയില്‍ എത്തി. സംഭവത്തില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേന്ദ്രന്‍.
കെപി ശശികലയുടെ വീഡിയോ
മുപ്പതിനായിരത്തോളം പേര്‍ക്കെതിരായിട്ടാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കേസുകളില്‍ ഉള്‍പ്പെട്ട് ഇപ്പോഴും ജയില്‍ കിടക്കുന്ന പ്രവര്‍ത്തകരെയും മറ്റുള്ളവരെയും ജയിലില്‍ നിന്നിറക്കാനും തുടര്‍ കേസ് നടത്താനുമായും ആവശ്യപ്പെട്ടാണ് കര്‍മ്മസമിതി നേതാവ് കൂടിയായ കെപി ശശികല രംഗത്ത് എത്തിയത്.
പതിനായിരക്കണക്കിന് പേര്‍
ശതം സമര്‍പ്പയാമി എന്ന് പേരിലായിരുന്നു ഈ സംഭാവന പിരിവ് പ്രതിഷേധങ്ങളുടെ തീച്ചൂളയിലേക്ക് ഇറങ്ങിയ ധീരയോദ്ധാക്കളില്‍ പതിനായിരത്തോളം പേര്‍ ഇന്ന് വിവിധ വകുപ്പുകളില്‍ ശിക്ഷിക്കപ്പെടുകയാണ്. അതില്‍ പലരും ഇന്നും തടവറകളിലാണെന്നും കര്‍മ്മ സമിതി പുറത്തിറക്കിയ വീഡിയോയില്‍ ശശികല വ്യക്തമാക്കുന്നു.
ട്രോളും പരിഹാസവും
എന്നാല്‍ വീഡിയോയ്ക്കെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതിനിടെ ചില വീരന്‍മാര്‍ ശതം സമര്‍പ്പയാമിയുടെ അക്കൗണ്ടിന് പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് ചേര്‍ത്ത് കെ സുരേന്ദ്രന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക്
ഇതോടെ പണം ദുരിതാശ്വാസ നിധിയിലേക്ക് എത്തി. നിരവധി പേര്‍ക്ക് അബദ്ധം പറ്റിയത് മനസിലാക്കിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ തന്നെ ഫേസ്ബുക്കില്‍ ഇത് തിരുത്തി രംഗത്തെത്തിയിട്ടുണ്ട്.
തെറ്റിധരിക്കപ്പെട്ടുകൂടാ
കമ്മികളും സുഡാപ്പികളും സംയുക്തമായി നടത്തുന്ന പിതൃശൂന്യ സൈബർ പ്രചാരണം മനസ്സിലാക്കാനുള്ള കഴിവ് വിശ്വാസി സമൂഹത്തിനുണ്ടെന്നറിയാം. ഒരാൾപോലും തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൂടാ എന്നുള്ളതുകൊണ്ടു മാത്രമാണ് ഇതിവിടെ കുറിക്കുന്നത്.
തെറ്റായ പ്രചരണം
പിണറായി വിജയനെതിരെ ആരെങ്കിലും വല്ലതും മൊഴിയുന്നുണ്ടോ എന്നന്വേഷിക്കാനും കേസ്സെടുക്കാനും മാത്രമുള്ളതാണല്ലോ ഇവിടുത്തെ പൊലീസിന്റെ സൈബർ സെല്ലും. തെറ്റായ പ്രചരണങ്ങളിൽ വീഴാതിരിക്കുക.
ആചാരം സംരക്ഷിക്കാന്‍
ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണ്. അത് സത്യവും ധർമ്മവും നിലനിർത്താൻ വിശ്വാസവും ആചാരവും സംരക്ഷിക്കാൻ മാത്രമായി വിനിയോഗിക്കുക.
അക്കൗണ്ട് നമ്പര്‍
ശതം സമർപ്പയാമിയുടെ ഒറിജിനൽ അക്കൗണ്ട് നമ്പർ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ആണിനെ പെണ്ണാക്കുന്ന വ്യാജൻമാർ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം നിതാന്ത ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം