അവർ ഒന്നാന്തരം സിപിഎമ്മുകാരാണ്; കച്ചവടം പൊളിഞ്ഞതിന് ബിജെപിയുടെ നെഞ്ചത്ത് കയറണ്ട- കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കീഴാറ്റൂര്‍ ബൈപാസ് വിഷയത്തില്‍ കേന്ദ്രം ഇന്ന് സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കേരള സര്‍ക്കാറിനെ അറിയിക്കാതെ നടത്തിയ ചര്‍ച്ചയില്‍ സമരസമിതി നേതാക്കള്‍ക്ക് പുറമേ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും സംസ്ഥാനത്ത് നിന്നുള്ള ബിജെപി എംപികളും മാത്രമാണ് പങ്കെടുത്തത്.
ബൈപാസ് പ്രശ്‌നത്തിലെ സാങ്കേതികവശം പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും ബദല്‍പാതയടക്കമുള്ള മറ്റുമാര്‍ഗങ്ങള്‍ ഈ സമിതി പരിശോധിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രിനിതിന്‍ ഗഡ്കരി യോഗത്തില്‍ ഉറപ്പു നില്‍കിയതായും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞിരുന്നു.
സംസ്ഥാന സര്‍ക്കാറിനെ അറിയിക്കാതെ നടത്തിയ ചര്‍ച്ചയ്‌ക്കെതിരെ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഇതിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവായ കെ സുരേന്ദ്രന്‍.
കേന്ദ്രം
കീഴാറ്റൂര്‍ ബൈപാസ് വിഷയത്തില്‍ കേന്ദ്രം ഇന്ന് നടത്തിയ ചര്‍ച്ച തെറ്റായ നടപടിയെന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്. കേരള സര്‍ക്കാറിനെ അറിയിക്കാതെ സമരസമിതിയുമായി ചര്‍ച്ച നടത്തിയത് തെറ്റാണ്. ഫെഡറലിസത്തിന് എതിരായ നടപടി കേന്ദ്ര-സംസ്ഥാന ബന്ധം തകര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരിയും
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ പരോക്ഷമായ വിമര്‍ശനവും മുഖ്യമന്ത്രി നടത്തി. കേരളത്തിനോടുള്ള അവഗണനയ്ക്ക് മലയാളിയായ മന്ത്രിയും കൂട്ടുനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്.
സുരേന്ദ്രന്‍
ഇടത്‌നേതാക്കളുടെ കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനത്തിനെതിരെ ഇപ്പോള്‍ ബിജെപി നേതവായ കെ സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുകയാണ്. നെല്‍വയലിലൂടെ റോഡ് കൊണ്ടുപോവാന്‍ നോക്കിയതിന് പിന്നില്‍ വന്‍ സാമ്പത്തിക താല്‍പര്യങ്ങളുണ്ടായിരുന്നെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ വിമര്‍ശനം..
നിരാശരാണ്
കെ സുരന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
കീഴാറ്റൂര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി. പി. എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കടുത്ത നിരാശരാണ് എന്ന വസ്തുതയാണ് അവരുടെ പ്രതികരണങ്ങള്‍ കാണിക്കുന്നത്.
ഗള്‍ഫ് പണക്കാര്‍
തളിപ്പറമ്പിലെ ഗള്‍ഫ് പണക്കാരെ സഹായിക്കാനാണ് അലൈന്മെന്റ് മാറ്റി പാവങ്ങളുടെ നെല്‍വയലുകളിലൂടെ അവര്‍ റോഡ് കൊണ്ടുപോകാന്‍ നോക്കിയത്. ഇതിനു പിന്നില്‍ വലിയ സാമ്പത്തിക താല്‍പ്പര്യങ്ങളുമുണ്ടായിരുന്നു.
മണ്ണു മാഫിയ
പിന്നെ വയല്‍ നികത്തുമ്പോഴുള്ള മണ്ണു മാഫിയകളുമായുള്ള ഇടപാടുകളും. സ്ഥലം എം. എല്‍. എ ക്കെതിരെ ഇക്കാര്യത്തില്‍ പാര്‍ട്ടിക്കാര്‍ തന്നെ പരാതി പറഞ്ഞിട്ടുണ്ട്. നാഷനല്‍ ഹൈവേയുടെ അലൈന്മെന്റ് മാറ്റുന്നത് എങ്ങനെയാണ് ഫെഡറലിസത്തിന്റെ ലംഘനമാവുന്നത്?
നന്നായറിയാം
റോഡുവികസനത്തിന്റെ കാര്യത്തില്‍ കീഴാറ്റൂരില്‍ കാണിക്കുന്ന ഉഷാര്‍ എന്തേ മലപ്പുറത്തു കാണിക്കാത്തത്? വയല്‍ക്കിളികള്‍ ബി. ജെ. പിക്കാരല്ല ഒന്നാന്തരം സി. പി. എമ്മുകാര്‍ തന്നെയാണെന്ന് നാട്ടുകാര്‍ക്ക് നന്നായറിയാം. കച്ചവടം പൊളിഞ്ഞതിന് ബി. ജെ. പിയുടെ നെഞ്ചത്ത് കേറാന്‍ നോക്കേണ്ട
ഫെയ്സ്ബുക്ക് പോസ്റ്റ്
സുരേന്ദ്രന്‍റെ പ്രതികരണം