കൊല്ലത്ത് കണ്ടത് വെറും ട്രെയിലർ മാത്രം; പിണറായിക്ക് കൂവലും മോദിക്ക് കൈയ്യടിയും , ഇനിയും വരും...
തിരുവനന്തപുരം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി ഒരു പിടി വിവാദങ്ങൾക്കും കൂടി തുടക്കമിട്ടാണ് മടങ്ങിയത്. ബൈപ്പാസ് ഉദ്ഘാടനം പാർട്ടി പരിപാടിയാക്കാൻ ബിജെപി ശ്രമിച്ചെന്ന് സിപിഎമ്മും പ്രധാനമന്ത്രിയെ മന:പ്പൂർവ്വം അവഹേളിക്കാൻ സിപിഎം ശ്രമിച്ചെന്ന് ബിജെപിയും ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ കേരളത്തിലെ ഇരു മുന്നണികളെയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.
പ്രധാനമന്ത്രി കൊല്ലത്ത് നടത്തിയ പ്രസംഗം രണ്ടുപേരെയും വെള്ളം കുടിപ്പിച്ചെന്നും കോൺഗ്രസിന്റെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കാൻ പ്രധാനമന്ത്രിക്കായെന്നും സുരേന്ദ്രൻ പറയുന്നു. മേലനങ്ങാതെ കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള കോൺഗ്രസ്സിന്റെ കാഞ്ഞ ബുദ്ധി ഇനി നടക്കില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ കെ സുരേന്ദ്രൻ വിമർശിക്കുന്നു.
കർണാടക പിടിക്കാൻ ബിജെപി ചെലവഴിച്ചത് 122 കോടി; മൂന്ന് സംസ്ഥാനങ്ങൾക്ക് ആകെ 14 കോടി
എതിരാളികളെ ഭയപ്പെടുത്തുന്നു
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്രമോദിജിയുടെ ആദ്യ കേരളസന്ദർശനം തന്നെ എതിരാളികളെ തീർത്തും പരിഭ്രാന്തരാക്കിയിരിക്കുന്നു എന്നതാണ് ഇടതുവലതു നേതാക്കളുടെ പ്രതികരണങ്ങൾ കാണിക്കുന്നത്. കൊല്ലത്ത് അദ്ദേഹം നടത്തിയ പ്രസംഗം രണ്ടു കൂട്ടരേയും അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിച്ചിരിക്കുകയാണ്.
കോൺഗ്രസിന്റെ ഇരട്ടത്താപ്പ്
ശബരിമല വിഷയത്തിൽ ഇടതു സർക്കാരിന്റെ ഹീനവും ലജ്ജാകരവുമായ നിലപാടിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി കോൺഗ്രസ്സിന്റെ ഇരട്ടത്താപ്പും തുറന്നുകാണിച്ചു. ശബരിമല സംരക്ഷിക്കാൻ വിശ്വാസികളോടൊപ്പം ആത്മാർത്ഥമായി നിന്നത് ബിജെപി മാത്രമാണെന്നും അതിനായി പ്രവർത്തകർ നടത്തിയ ത്യാഗോജ്ജ്വലമായ സമരങ്ങൾ ഇതിനുദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചുവെന്ന് കെ സുരേന്ദ്രൻ പറയുന്നു.
കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർ
മേലനങ്ങാതെ കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള കോൺഗ്രസ്സിന്റെ കാഞ്ഞ ബുദ്ധി ഇനി നടക്കില്ല എന്നുതന്നെയാണ് മോദി പറഞ്ഞതിന്റെ പച്ചമലയാളം. ലിംഗ നീതിയുടെ കാര്യത്തിൽ ഇടതു വലതു കാപട്യം മുത്തലാഖ് വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം തുറന്നടിച്ചു. മുന്നോക്ക സംവരണ വിഷയത്തിലും ലീഗിനെയും സിപിഐയേയും മുന്നിൽ നിർത്തി ഇരുമുന്നണികളും നടത്തുന്ന കള്ളക്കളി ജനങ്ങളെ ബോധ്യപ്പെടുത്താൻ ഈ സന്ദർശനത്തിനായി.
മോദി ഇനിയും വരും
അഴിമതി, വർഗ്ഗീയപ്രീണനം, വികസന വിരുദ്ധത ഇതു മൂന്നും മുഖമുദ്രയാക്കിയ ഇരുമുന്നണികളെക്കൊണ്ടും ജനങ്ങളെ അണി നിരത്തി കണക്കുപറയിക്കും എന്നു തന്നെയാണ് മോദി പറഞ്ഞതിന്റെ സാരം. പ്രചാരണം ആരംഭിച്ചിട്ടേയുള്ളൂ. മോദി ഇനിയും വരും കേരളത്തിലേക്ക്, പുതിയ അസ്ത്രങ്ങളുമായി.
ഇത് ട്രെയിലർ മാത്രം
ഇനി രണ്ടിലൊന്നറിഞ്ഞിട്ടേ ബാക്കിയുള്ളൂ. ജനുവരിയിലെ മരം കോച്ചുന്ന തണുപ്പത്തേ ഇങ്ങനെ വിയർക്കാൻ തുടങ്ങിയാൽ ഏപ്രിൽ മെയ് മാസത്തിലെ കൊടും ചൂടിൽ ഇരുമുന്നണികളും കുറച്ചൊന്നുമായിരിക്കില്ല ഉഷ്ണിക്കേണ്ടി വരിക. പിണറായിക്കു കൂവലും മോദിക്കു കയ്യടിയുമാണ് വരാനിരിക്കുന്ന കേരളം സമ്മാനിക്കാന്‍ പോകുന്നതെന്നതിന്റെ ട്രെയിലറാണ് കൊല്ലത്ത് കണ്ടത്. കൊടുത്താൽ കൊല്ലത്തും കിട്ടും. പീരങ്കി മൈതാനത്തുനിന്ന് ശക്തന്റെ മണ്ണിലേക്ക് അടുത്തയാഴ്ച വീണ്ടുമെന്ന് പറഞ്ഞാണ് കെ സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വർഗീയ പ്രസംഗം
പ്രധാനമന്ത്രി സ്വന്തം പദവി മറന്ന് രാഷ്ട്രീയ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് സിപിഎമ്മും കോൺഗ്രസും രംഗത്ത് വന്നിട്ടുണ്ട്. പ്രധാനമന്ത്രി പ്രസംഗിച്ചത് ആർഎസ്സുകാരനായിട്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കേരളത്തിൽ മത്സരിക്കാൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തുറന്നടിച്ചിരുന്നു.