''ചായക്കടക്കാരന്റെ മകന്റെ ജീവിതാനുഭവം ക്യാമറകൾക്കുമുന്നിൽ വല്ലപ്പോഴും ചായ കുടിക്കുന്നവനുണ്ടാവില്ല''
കൽപ്പറ്റ: വൻ വിജയത്തിന് ശേഷം വോട്ടർമാരോട് നന്ദി പറയാൻ മണ്ഡലത്തിലെത്തിയ രാഹുൽ ഗാന്ധിക്ക് ആവേശകരമായ സ്വീകരണമാണ് വയനാട് ഒരുക്കിയത്. കനത്ത മഴയെ പോലും അവഗണിച്ച് ആയിരങ്ങളാണ് രാഹുൽ ഗാന്ധിയെ കാണാൻ എത്തിയത്. റോഡ് ഷോയ്ക്കിടെ വഴിയരികിലെ ചായക്കടയിൽ നിന്നും രാഹുൽ ഗാന്ധി ചായ കുടിച്ചത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇതിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.
രാഹുൽ ഗാന്ധി ചായക്കടയിലേക്ക് ഓടിക്കയറിയത് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾ അടിമ മനോഭാവമാണ് പ്രകടിപ്പിക്കുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ കെ സുരേന്ദ്രൻ വിമർശിക്കുന്നു. ചായക്കടക്കാരന്റെ മകന്റെ ജീവിതാനുഭവങ്ങൾ ക്യാമറകൾക്കുമുന്നിൽ വല്ലപ്പോഴും ചായ കുടിക്കുന്നവനുണ്ടാവില്ലെന്ന് തിരിച്ചറിയുന്നതിലാണ് മാധ്യമപ്രവർത്തകന്റെ മിടുക്കെന്നും സുരേന്ദ്രൻ വിമർശിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
രാഹുൽ ഗാന്ധി ചായക്കടയിലേക്ക് ഓടിക്കയറിയെന്ന് ആവേശത്തോടെ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ ഒരു തരം അടിമ മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. പ്രിയങ്കയെ കണ്ടപ്പോൾ സിന്ധുവിനും പ്രശാന്തിനും ഉണ്ടായ ഭാവപ്പകർച്ചയുടെ മറ്റൊരു രൂപാന്തരം. സത്യത്തിൽ മോദി അധികാരത്തിലെത്തിയതിന്റേയും രാഹുൽ പാളീസായതിന്റേയും ചെരുക്ക് ഇവർക്ക് ഇനിയും തീർന്നിട്ടില്ല. ചായക്കടക്കാരന്റെ മകന്റെ ജീവിതാനുഭവങ്ങൾ ക്യാമറകൾക്കുമുന്നിൽ വല്ലപ്പോഴും ചായ കുടിക്കുന്നവനുണ്ടാവില്ലെന്ന് തിരിച്ചറിയുന്നതിലാണ് മാധ്യമപ്രവർത്തകന്റെ മിടുക്ക്.












Click it and Unblock the Notifications