സിപിഎം നേതാക്കളെല്ലാം ഭക്തർ.. കടകംപള്ളിയെ തൊടാൻ സിപിഎമ്മിന് മുട്ട് വിറക്കും.. കെ സുരേന്ദ്രൻ തകർത്തു!
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട് സി പി എമ്മിന്റെ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കി ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. കടകംപള്ളിക്കെതിരെ നടപടിയെടുക്കാന്‍ സി പി എമ്മിന് മുട്ട് വിറക്കും എന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്ക് പേജില്‍ പറയുന്നത്.
സി പി എമ്മിലെ പല നേതാക്കന്മാരും ഭക്തന്മാരാണ് എന്ന കാര്യവും കെ സുരേന്ദ്രന്‍ എടുത്തു പറയുന്നു. സുരേന്ദ്രന്‍ പറയുന്നത് പോലെ തന്നെ, കടകംപള്ളിക്കെതിരെ നടപടി വേണ്ടെന്ന തീരുമാനത്തിലാണ് സി പി എമ്മും എത്തി നില്‍ക്കുന്നത്. സുരേന്ദ്രന്‍ എണ്ണിപ്പറയുന്ന കാര്യങ്ങള്‍ ഒന്ന് നോക്കൂ...

സിപിഎമ്മിന്റെ അടിത്തറ ഇളകും
കടകംപള്ളിക്കെതിരെ നടപടി എടുത്താൽ സി. പി. എമ്മിൻറെ അടിത്തറ ഇളകും. കോടിയേരി കാടാന്പുഴയിൽ പൂമൂടലും ശബരിമലയിൽ പുഷ്പാഭിഷേകവും നടത്തിയിട്ടുണ്ട്. സുരേഷ് കുറുപ്പ് മൂകാംബികയിൽ സ്ഥിരമായി ദർശനം നടത്താറുണ്ട്. പിണറായിയുടെ കുടുംബം അടിയുറച്ച ഈശ്വര വിശ്വാസികളാണ്.

എല്ലാവരും ഭക്തിയുള്ളവരാണോ?
ശ്രീമതി ടീച്ചറും ഇ. പി. ജയരാജനും ഉത്തമ വിശ്വാസികളാണ്. ഇ. എം. എസ് കുടുംബസമേതം പളനിയിൽ ദർശനം നടത്തിയിട്ടുണ്ട്. നായനാരും കുടുംബവും ഒന്നാന്തരം ഭക്തൻമാരായിരുന്നു. അദ്ദേഹത്തിൻറെ ചിതാഭസ്മം തിരുവല്ലം പരശുരാമ സന്നിധിയിലാണ് നിമജ്ജനം ചെയ്തത്.

അമ്പലം മാത്രമല്ല പള്ളിയും
എ. എൻ. ഷംസീറും മുഹമ്മദ് റിയാസും പെരുന്നാളിന് നമാസ് നടത്താറുണ്ട്. ടി. കെ. ഹംസയും പാലോളി മുഹമ്മദു കുട്ടിയും പള്ളിയിൽ പോയിട്ടുണ്ട്. ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാൻ പള്ളിയിൽ കുംപസരിച്ചിട്ടുണ്ട്. മകളുടെ കല്യാണം ആചാരമര്യാദകളോടെ പള്ളിയിലാണ് നടന്നത്.

സിപിഎമ്മിന്റെ ഹിപ്പോക്രസിയല്ലേ
വി. എസ് അച്യുതാനന്ദനുവേണ്ടി മകൻ നാട്ടിലുള്ള എല്ലാ ക്ഷേത്രങ്ങളിലും വഴിപാടു നടത്താറുണ്ട്. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം വെറും തട്ടിപ്പുമാത്രം. ഹിപ്പോക്രസിയുടെ തലതൊട്ടപ്പൻമാരാണ് ഒട്ടുമിക്ക കമ്യൂണിസ്റ്റ് നേതാക്കളും - ഇതാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. അയ്യായിരത്തോളം ആളുകളാണ് ഇത് ലൈക്ക് ചെയ്തിരിക്കുന്നത്.

ജയശങ്കറിൻറെ പോസ്റ്റ്
അഷ്ടമി രോഹിണി ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി ഭാര്യയുടെയും മക്കളുടെയും പേരിൽ വഴിപാട് കഴിപ്പിച്ച ദേവസ്വംമന്ത്രി സഖാവ് കടകംപളളി സുരേന്ദ്രനോട് വിശദീകരണം ചോദിക്കുമെന്ന് പാർട്ടി സെക്രട്ടറി സഖാവ് കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. - അഡ്വ ജയശങ്കറിന്റെ പേരിൽ ഫേസ്ബുക്കിൽ തകർത്തോടുന്നു ഈ പോസ്റ്റ്.

പരസ്യമായി പോകരുത്
പരസ്യമായി അമ്പലത്തിൽ പോകുന്നതും വഴിപാടു കഴിപ്പിക്കുന്നതും പാർട്ടി ഭരണഘടന പ്രകാരം കുറ്റകരമാണ്, ശിക്ഷാർഹവുമാണ്. എന്നാൽ, സഖാക്കളുടെ കളത്ര പുത്രാദികൾക്ക് ഈ വകുപ്പ് ബാധകമല്ല. അതുകൊണ്ടാണ് കോടിയേരിയുടെ ഭാര്യ വിനോദിനി കാടാമ്പുഴയിൽ പൂമൂടലും മൂത്തമകൻ ബിനോയ് ചോറ്റാനിക്കരയിൽ ഉദയാസ്തമയ പൂജയും നടത്തിയത്.

ഭാര്യമാർക്ക് വിട്ടുവീഴ്ചയുണ്ട്
ഭാര്യമാർക്കു വേണ്ടി ചെറിയ വിട്ടുവീഴ്ചകൾ അനുവദനീയമാണ്. ഇഎംഎസ് പഴനിക്കും പി ഗോവിന്ദപ്പിളള പുട്ടപർത്തിക്കും പോയത് ആ സൗകര്യം ഉപയോഗിച്ചാണ്. എസ്. രാമചന്ദ്രൻ പിളള ഭാര്യയുടെ ചിതാഭസ്മം ഹരിദ്വാറിൽ കൊണ്ടുപോയി ഗംഗയിൽ ഒഴുക്കിയതും അതുപോലെ തന്നെ.

മഴ പെയ്യാതിരിക്കാൻ വരെ
പാർട്ടിയുടെ പ്രകടനവും പൊതുസമ്മേളനവും തിരുവനന്തപുരത്തു നടക്കുമ്പോൾ മഴ പെയ്യാതിരിക്കാൻ സഖാവ് കാട്ടായിക്കോണം ശ്രീധർ പഴവങ്ങാടി ഗണപതിക്ക് നാളികേരമുടച്ചത് പ്രസിദ്ധമാണ്. മഴപെയ്തില്ല, പരിപാടി ഗംഭീര വിജയമായി. പാർട്ടി വിശദീകരണം ചോദിച്ചപ്പോൾ കാട്ടായിക്കോണം പറഞ്ഞു: തേങ്ങ ഉടച്ചത് പാർട്ടിക്കു വേണ്ടിയാണ്, എന്റെ ഭാര്യവീട്ടുകാരുടെ ഗുണത്തിനു വേണ്ടിയല്ല.

ഒരു നടപടിയും ഉണ്ടാകില്ല
കാട്ടായിക്കോണത്തിന്റ അത്യുത്തമ ശിഷ്യനാണ് കടകംപിളളി. അദ്ദേഹം ഗുരുവായൂരമ്പലത്തിൽ തൊഴുതതും കാണിക്കയിട്ടതും പറനിറച്ചതും പുഷ്പാഞ്ജലി കഴിപ്പിച്ചതും പാർട്ടിക്കു വേണ്ടിയാണ്. അതുകൊണ്ട് യാതൊരു നടപടിയും ഉണ്ടാവില്ല. ഭഗവാൻ ശ്രീ ഗുരുവായൂരപ്പനാണെ സത്യം












Click it and Unblock the Notifications