കേരളമായത് കൊണ്ടും മലപ്പുറമായത് കൊണ്ടും ആൾക്കൂട്ട കൊല പ്രശ്നമല്ല.. കെ സുരേന്ദ്രന്റെ പരിഹാസം
Recommended Video
മലപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് നാട്ടുകാർ ആക്രമിച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഉത്തരേന്ത്യയിലാണ് ഇത്തരത്തിലൊരു കൊലപാതകം നടക്കുന്നത് എങ്കിൽ മോദി രാജി വെയ്ക്കണം എന്നായിരുന്നു ഇടത് പക്ഷമടക്കം ആവശ്യപ്പെടുകയെന്നും കേരളത്തിലായത് കൊണ്ട് കുഴപ്പമില്ലെന്നുമാണ് കെ സുരേന്ദ്രൻ പരിഹസിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്:
കേരളമായതുകൊണ്ടും മലപ്പുറത്തായതുകൊണ്ടും സദാചാരഗുണ്ടകൾ ഇടതുപക്ഷത്തിനും സർക്കാരിനും വേണ്ടപ്പെട്ടവരായതുകൊണ്ടും ഈ ആൾക്കൂട്ട നരഹത്യ ഒരു പ്രശ്നമാവാൻ സാദ്ധ്യതയില്ല. വല്ല ഉത്തരേന്ത്യയിലോ മറ്റോ ആയിരുന്നെങ്കിൽ കാണാമായിരുന്നു പൂരം. മോദി രാജിവെക്കണമെന്ന് ഇടതന്മാരും ജിഹാദികളും അവരുടെ പാദസേവചെയ്യുന്ന സാംസ്കാരിക നായകരും ആവശ്യപ്പെട്ടില്ല എന്നതു മാത്രമാണ് ഏക ആശ്വാസം. പൊലീസ് പ്രതികളുമായി പ്രശ്നം പറഞ്ഞു തീർക്കാനും ശ്രമിച്ചത്രേ. സെലക്ടീവ് പുരോഗമനവാദികൾ നീണാൾ വാഴട്ടെ എന്നാണ് സുരേന്ദ്രന്റെ പോസ്റ്റ്.
മലപ്പുറം ജില്ലയിലെ കുറ്റിപ്പാലയിലാണ് ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. മനോവിഷമത്തില്‍ കുറ്റിപ്പാല പണിക്കര്‍ പടി സ്വദേശിയായ മുഹമ്മദ് സാജിദ് തൂങ്ങിമരിക്കുകയായിരുന്നു. മമ്മാലിപ്പടിയില്‍ രാത്രി സാജിദിനെ ദുരൂഹ സാഹചര്യത്തില്‍ കണ്ടുവെന്ന് ആരോപിച്ചാണ് ആളുകള്‍ മര്‍ദ്ദിച്ചത്.
മാത്രമല്ല യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. സാജിദിനെ കയ്യും കാലും കെട്ടിയിട്ട നിലയിലുള്ള ദൃശ്യങ്ങളാണ് പ്രചരിപ്പിച്ചത്. ഇതില്‍ മനംനൊന്ത് സാജിദ് ആത്മഹത്യ ചെയ്തുവെന്നാണ് ആരോപണം. സാജിദിനെ മര്‍ദിച്ചവര്‍ക്കെതിരെ പോലീസ് നടപടി എടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.