കെഎം ഷാജി അയോഗ്യനായതില്‍ സിപിഎമ്മിന് സന്തോഷം കാണില്ലെന്ന് കെ സുരേന്ദ്രൻ.. എന്താണ് കാരണം?
മഞ്ചേശ്വരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കെഎം ഷാജിക്കെതിരെ എതിർ സ്ഥാനാർത്ഥിയായിരുന്ന നികേഷ് കുമാർ നൽകിയ ഹർജിയിലാണ് കോടതി കെ എം ഷാജിയെ അയോഗ്യനാക്കിയത്. തിരഞ്ഞെടുപ്പ് കാലത്ത് ഷാജി വർഗീയ പ്രചാരണങ്ങൾ നടത്തിയെന്നാരോപിച്ചായിരുന്നു നികേഷ് കുമാർ നിയമനടപടിയുമായി മുന്നോട്ട് പോയത്. ഇതേ തിരഞ്ഞെടുപ്പ് കാലത്ത് തന്നെയാണ് മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ വിജയിച്ച ലീഗിന്റെ അബ്ദുൾ റസാഖിനെതിരെ പരാതിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രനും രംഗത്തെത്തിയത്.
നികേഷ് കുമാർ സ്വന്തമാക്കിയ ഈ വിധിയിൽ സ്വന്തം പാർട്ടിക്കാർക്ക് വലിയ സന്തോഷം ഉണ്ടാവില്ലെന്നാണ് കെ സുരേന്ദ്രന്റെ വിലയിരുത്തൽ. പുറമേക്ക് വലിയ മതേതരനിലപാടുകൾ ഉയർത്തിപ്പിടിക്കുന്നവർ പോലും പച്ചയായ വർഗ്ഗീയത ഉയർത്തിയാണ് തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നത്. ഇതേ ലീഗിനെ തന്നെയാണ് മഞ്ചേശ്വരത്ത് സിപിഎം പിന്തുണയ്ക്കുന്നതെന്ന് മറക്കരുതെന്ന് കെ. സുരേന്ദ്രൻ പറയുന്നു.
കെ എം ഷാജി അയോഗ്യൻ
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ എം ഷാജി വർഗീയ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് സിപിഎം സ്വതന്ത്ര്യ സ്ഥാനാർത്ഥിയായിരുന്ന എംവി നികേഷ് കുമാർ കോടതിയെ സമീപിക്കുകയായിരുന്നു. ഷാജിയെ അയോഗ്യനാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു നികേഷ് കുമാർ ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി തള്ളി. പിന്നീട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നതിനാൽ വിധിക്ക് സ്റ്റേ നൽകണമെന്ന കെ എം ഷാജിയുടെ ആവശ്യം പരിഗണിച്ച് രണ്ടാഴ്ചത്തേക്ക് കോടതി സ്റ്റേ അനുവദിച്ചിട്ടുണ്ട്.
മഞ്ചേശ്വരത്ത്
വെറു 89 വോട്ടുകൾക്കാണ് മഞ്ചേശ്വരം മണ്ഡലം കെ സുരേന്ദ്രന് നഷ്ടമായത്. തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് 2016 ജൂലൈ 2നാണ് കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിക്കുന്നത്. മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് ചെയ്തതിനെ തുടര്‍ന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലീഗിലെ അബ്ദുള്‍ റസാഖ് വിജയിച്ചതെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം.
പരാതിയുമായി മുന്നോട്ട്
എംഎൽഎയായി വിജയിച്ച അബ്ദുൾ റസാഖിന്റെ നിര്യാണത്തെ തുടർന്ന് കേസുമായി മുന്നോട്ട് പോകുന്ന കാര്യത്തിൽ നിലപാടറിയിക്കാൻ കോടതി സുരേന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ചയാൾ മരിച്ചാലും കേസ് പിൻവലിക്കാൻ ആവില്ലെന്നാണ് കെ സുരേന്ദ്രൻ കോടതിയിൽ വ്യക്തമാക്കിയത്. അഴീക്കോട് ലീഗിനെതിരെ കോടതിയിൽ പോയപ്പോൾ ഇതേ ലീഗിനെ തന്നെയാണ് പാർട്ടി മഞ്ചേശ്വരത്ത് പിന്തുണയ്ക്കുന്നതെന്ന് കെ സുരേന്ദ്രൻ പറയുന്നു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
മതേതരത്വം പറയുന്നവർ
പുറമേക്ക് വലിയ മതേതരനിലപാടുകൾ ഉയർത്തിപ്പിടിക്കുന്നവർ പോലും പച്ചയായ വർഗ്ഗീയത ഉയർത്തിയാണ് തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നത്. മഞ്ചേശ്വരത്ത് ഇതേ ലീഗിനെയാണ് സി പിഎം പിന്തുണക്കുന്നതെന്നുള്ളതും കാണാതിരുന്നുകൂടാ. അവിടെ ഒരു സമുദായാംഗങ്ങൾ മാത്രമുള്ള ബൂത്തുകളിലാണ് വ്യാപകമായ കള്ളവോട്ടുകൾ നടന്നത്.
ലീഗിന് സഹായം
അവിടെ സമൻസ് കൊടുക്കാൻ ചെന്നപ്പോൾ ഇടതു പൊലീസുകാർ ലീഗിനെയാണ് സഹായിച്ചത്. പഞ്ചായത്ത് ഓഫീസുകളിൽ മരണസർട്ടിഫിക്കറ്റിന്റെ ഫയലുകൾ തന്നെ സിപിഎം ഉദ്യോഗസ്ഥൻമാർ നശിപ്പിച്ചുകളഞ്ഞു. എൻജിഒ യൂനിയൻ നേതാക്കളായ റിട്ടേണിംഗ് ഓഫീസുകാർ മുഴുവനും കള്ളവോട്ടിന് ലീഗുകാരെ സഹായിച്ചു.
സിപിഎം-ലീഗ് ഐക്യം
സിപിഎം കാരായ ബിഎൽഓ മാരാണ് നാട്ടിലില്ലാത്തവരുടെ സ്ളിപ്പുകൾ ലീഗ് ഓഫീസിൽ കൊടുത്തത്. എന്തിനധികം പറയുന്നു പുത്തിഗെ പഞ്ചായത്തിലെ സിപിഎംകാരൊന്നടങ്കം വോട്ട് ലീഗിന് മറിക്കുകയും ചെയ്തു. ഇപ്പോൾ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും ഭരിക്കുന്നതും ലീഗ്-സിപിഎം ഐക്യമുന്നണിയാണ്.
പാർട്ടി സന്തോഷിക്കില്ല
അതുകൊണ്ട് എം വി നികേഷ് കുമാർ നേടിയ ഈ വിധി സ്വന്തം പാർട്ടിക്കാർക്ക് വലിയ സന്തോഷമൊന്നും നൽകുന്നണ്ടാവില്ല എന്ന് പരിഹസിച്ചാണ് കെ സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി... നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ തീര്‍പ്പ്
അന്ന്, ബിജെപിയ്‌ക്കൊപ്പം നിന്ന പിസി തോമസ്, ഇന്ന് മുസ്ലീം ലീഗുകാരനായ കെഎം ഷാജി... രണ്ട് അയോഗ്യര്‍!