'പിന്നെ നീയെന്തിനാണ് വടിയും പിടിച്ച് നടക്കുന്നത്', ആലപ്പുഴയിൽ പത്രക്കാരോട് കയർത്ത് കെ സുരേന്ദ്രൻ!
ആലപ്പുഴ: ശബരിമല വിവാദത്തിന്റെ ഓളത്തില്‍ പത്തനംതിട്ടയില്‍ നിന്ന് ജയിച്ച് കേന്ദ്ര മന്ത്രിവരെ ആകും എന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ച നേതാവാണ് കെ സുരേന്ദ്രന്‍. എന്നാല്‍ പത്തനംതിട്ടയില്‍ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ കെ സുരേന്ദ്രന്‍ എത്തിയത് മൂന്നാം സ്ഥാനത്ത് മാത്രമാണ്.
പത്തനംതിട്ടയിലെ തോല്‍വിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി കെ സുരേന്ദ്രന്‍ വിവാദത്തിലായിരിക്കുകയാണ്. ആലപ്പുഴയില്‍ ബിജെപി സംസ്ഥാന നേതൃസമ്മേലനം പുരോഗമിക്കുന്നതിനിടെയാണ് കെ സുരേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരുടെ മെക്കിട്ട് കേറിയത് എന്നാണ് ആരോപണം.

പൊട്ടിത്തെറിച്ച് സുരേന്ദ്രൻ
ന്യൂസ് 18 കേരളയുടെ ആലപ്പുഴ റിപ്പോര്‍ട്ട് വിവി വിനോദ്, ക്യാമറാമാന്‍ പികെ പ്രശാന്ത് എന്നിവരോടാണ് കെ സുരേന്ദ്രന്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി. ന്യൂസ് 18 ചാനലില്‍ നല്‍കിയ ഒരു വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രന്‍ പൊട്ടിത്തെറിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പറയാത്ത കാര്യം ചാനലില്‍
താന്‍ പറയാത്ത കാര്യം ചാനലില്‍ വാര്‍ത്തയായി നല്‍കി എന്നാരോപിച്ചായിരുന്നു സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തത്. എന്നാല്‍ സമ്മേളനനവുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്തയല്ല അതെന്ന് റിപ്പോര്‍ട്ടര്‍ വിശദീകരിച്ചു. എന്നാല്‍ അതൊന്നും സുരേന്ദ്രന് ദഹിച്ചില്ല.

നേതാവിന്റെ ഭീഷണിയും
ചാനലില്‍ വന്ന വാര്‍ത്തയുടെ വിവരം അറിയാനായില്ലെങ്കില്‍ പിന്നെ നീയെന്തിനാണ് വടിയും പിടിച്ച് നടക്കുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. സംസ്ഥാന നേതാക്കളുടെ അടക്കം സാന്നിധ്യത്തിലാണ് സുരേന്ദ്രന്‍ ഇത്തരത്തില്‍ പെരുമാറിയത്. തങ്ങള്‍ വിചാരിച്ചാല്‍ പുറത്തിറങ്ങി നടക്കാന്‍ ആവില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

പ്രതിഷേധിച്ച് പത്രക്കാർ
കെ സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയതിന് എതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി രംഗത്ത് വന്നു. പത്രപ്രവര്‍ത്തകരെ പൊതുവേദിയില്‍ അപമാനിച്ച നടപടി തിരുത്താന്‍ കെ സുരേന്ദ്രന്‍ തയ്യാറാവണം എന്ന് പ്രതിഷേധക്കുറിപ്പില്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ഇതോടെ ഫേസ്ബുക്കിൽ സുരേന്ദ്രൻ മറുപടിയുമായി വന്നിട്ടുണ്ട്. പോസ്റ്റ് വായിക്കാം:

മുഖത്തുനോക്കി ചോദിച്ചു
മാധ്യമപ്രവർത്തനത്തിന്റെ ഏറ്റവും നെറികെട്ട ഒരു മാതൃകയ്ക്കെതിരെ റിപ്പോർട്ടറോട് മുഖത്തുനോക്കി ചോദിച്ചു എന്നത് സത്യം. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഞാൻ ഏറെ ബഹുമാനിക്കുകയും ചെയ്യുന്ന സാമുദായിക സംഘടനയായ നായർ സർവ്വീസ് സൊസൈറ്റിക്കെതിരെ പാർട്ടിയോഗത്തിൽ ഞാൻ വിമർശനം നടത്തി എന്ന അങ്ങേയറ്റം വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ ഒരു വാർത്ത കാലത്തുമുതൽ ന്യൂസ് 18 ചാനൽ വലിയ ബ്രേക്കിംഗ് ന്യൂസായി തുടർച്ചയായി കൊടുത്തുകൊണ്ടിരിക്കുകയാണ്.

നെറികേട് കാണിച്ചാൽ നേരെ ചോദിക്കും
മനപ്പൂർവ്വം തെറ്റിദ്ധാരണ പരത്താനുള്ള ഈ വാർത്ത ബി. ജെ. പി യേയും വ്യക്തിപരമായി എന്നേയും അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രം പടച്ചുവിട്ടതാണ്. പതിനായിരക്കണക്കിന് എൻ. എസ്. എസ് പ്രവർത്തകരുടെ വോട്ട് പത്തനംതിട്ടയിൽ എൻ. ഡി. എയ്ക്ക് കിട്ടിയ കാര്യം നേരത്തെ ഞാന്‍ പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. നെറികേട് കാണിച്ചാൽ നേരെ ചോദിക്കും അത് ആരായാലും.

അത് ലൈസൻസല്ല
ഒരു പത്രപ്രവർത്തകനോടും അപമര്യാദയായി പെരുമാറുന്ന പതിവില്ല. പത്രപ്രവർത്തകർക്ക് ആരേയും തേജോവധം ചെയ്യാനുള്ള ലൈസൻസില്ല എന്ന വസ്തുത സി. പി. എമ്മിന്റെ പോഷകസംഘടനയായി അധഃപതിച്ച പത്രപ്രവർത്തക യൂനിയനെ വിനയത്തോടെ ഓർമ്മിപ്പിക്കുന്നു.

തിരുത്തേണ്ടത് വാർത്ത
രാഷ്ട്രീയമായി എതിർക്കാം. അതിന് മറ്റു സംഘടനകളെ അനാവശ്യമായി വലിച്ചിഴക്കുന്നത് അംഗീകരിക്കില്ല. തിരുത്താനായി ഒന്നും എന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. തിരുത്തേണ്ടത് ന്യൂസ് 18 ആണ്. വാർത്ത പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകും എന്നാണ് ആരോപണത്തോടുളള കെ സുരേന്ദ്രന്റെ മറുപടി.
ഫേസ്ബുക്ക് പോസ്റ്റ്
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications