കെ സുരേന്ദ്രന് 10000 വോട്ടിന്‍റെ വിജയം ഉറപ്പാക്കണമെന്ന് അമിത് ഷാ; സാഹചര്യങ്ങള്‍ അനുകൂലമെന്ന് സര്‍വെ
തിരുവനന്തപുരം: ബിജെപിയെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പാണ് ഒക്ടോബര്‍ 21 നടക്കാന്‍ പോവുന്നത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ പാര്‍ട്ടി ഏറ്റവും കുടുതല്‍ വിജയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന നാലില്‍ മൂന്ന് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, കോന്നി എന്നീ മണ്ഡലങ്ങളിലാണ് ബിജെപിയുടെ വിജയ പ്രതീക്ഷ.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് വിജയിക്കാന്‍ കഴിഞ്ഞ ബിജെപിക്ക് മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും രണ്ടാമത് എത്താന്‍ സാധിച്ചിരുന്നു. മഞ്ചേശ്വരത്ത് 89 വോട്ടുകള്‍ക്ക് മാത്രമായിരുന്നു കെ സുരേന്ദ്രന്‍റെ പരാജയം. അതേ സുരേന്ദ്രന്‍ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാഴ്ചവെച്ച മുന്നേറ്റമാണ് കോന്നിയിലെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്. ഈ മണ്ഡലങ്ങളിലെല്ലാം ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ സകല അടവുകളും പുറത്തെടുത്ത് വിജയം ഉറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. വിശദാംശങ്ങള്‍ ഇങ്ങനെ..
ത്രിപുര പിടിച്ചെടുത്ത തന്ത്രം
സിപിഎം കോട്ടയായിരുന്നു ത്രിപുര പിടിച്ചെടുക്കാന്‍ പാര്‍ട്ടിയെ സഹായിച്ച അതേ തന്ത്രങ്ങള്‍ കേരളത്തിലും പയറ്റാനാണ് ബിജെപിയുടെ പദ്ധതി. ത്രിപുരയില്‍ 2018 ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പ് നടന്ന 2 ഉപതിരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. തുടര്‍ന്നായിരുന്നു സംസ്ഥാനാത്ത് അധികാരത്തില്‍ എത്തിയത്.
ആത്മവിശ്വാസം വര്‍ധിപ്പിക്കുക
ഏതുവിധേനയും ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയെന്ന തന്ത്രമാണ് ത്രിപുരിയില്‍ ബിജെപി ഫലപ്രദമായി പരീക്ഷിച്ച് വിജയിച്ചത്. ഇതേ ലക്ഷ്യമാണ് കേരള നേതൃത്വത്തിനും ലഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ 21 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വിജിയിച്ച് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുക എന്നതാണ് ബിജെപി പദ്ധതി.
ആര്‍എസ്എസിന്‍റെ മേല്‍നോട്ടം
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ കോന്നി, വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം എന്നിവ ലക്ഷ്യമാക്കി പ്രത്യേക പ്രചാരണ തന്ത്രങ്ങളാണ് ബിജെപി അണിയറയില്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരന്‍ പിള്ളയും കേന്ദ്ര മന്ത്രി വി മുരളീധരനുമാണ് തത്രങ്ങള്‍ രൂപീകരിക്കുന്നത്. ആര്‍എസ്എസിന്‍റെ കൃത്യമായ മേല്‍നോട്ടവും നീരീക്ഷണവും ഈ മുന്ന് മണ്ഡലങ്ങളിലുമുണ്ട്.
അമിത് ഷായുടെ നിര്‍ദ്ദേശം
സംസ്ഥാന ജനറല്‍സെക്രട്ടറി കെ സുരേന്ദ്രന്‍ മത്സരിക്കുന്ന കോന്നിയില്‍ ശബരിമല വിഷയത്തിന് പ്രചാരണത്തില്‍ പ്രത്യേക മുന്‍ഗണന നല്‍കും. കോന്നിയില്‍ സുരേന്ദ്രന് 10000 വോട്ടിന്‍റെ ഭൂരിപക്ഷം ഉറപ്പിക്കണമെന്നാണ് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ചര്‍ച്ച
കഴിഞ്ഞ ദിവസം കോന്നിയില്‍ എത്തിയ ശ്രീധരന്‍ പിള്ളയും വി മുരളീധരനും വിവിധ മതനേതാക്കളുമായി ചര്‍ച്ച നടത്തി. സുരേന്ദ്രന്‍റെ വിജയം ഉറപ്പിക്കാന്‍ വരും ദിവസങ്ങളില്‍ ആര്‍എസ്എസ് സക്വാഡുകളും കോന്നിയില്‍ ഇറങ്ങും. പിണക്കം മറന്ന ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി കോന്നിയില്‍ പ്രചാരണത്തിന് എത്തിയതും ബിജെപിക്ക് അനുകൂല ഘടകമായി കാണുന്നു.
തുഷാര്‍ എത്തി
തുഷാര്‍ എത്തിയതോടെ മണ്ഡലത്തിലെ ബിഡിജെഎസ് പ്രവര്‍ത്തകരും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാവുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. സീതാത്തോട്ടിലായിരുന്നു കോന്നിയിലെ തുഷാറിന്‍റെ ആദ്യ പ്രചരണം. ബിഡിജെഎസ് എന്‍ഡിഎയില്‍ തന്നെ തുടരുമെന്നും മുന്നണിവിടുമെന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും തുഷാര്‍ പറഞ്ഞു.
ശബരിമല
ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ പത്മകുമാറാണ് കോന്നി തിരഞ്ഞെടുപ്പ് കമ്മിറ്റ് ചെയര്‍മാന്‍. ശബരിമല വിഷയം മണ്ഡലത്തിലെ പ്രധാന ചര്‍ച്ചാ വിഷമായിക്കി നിര്‍ത്താന്‍ പ്രത്യേക ശ്രദ്ധയും ബിജെപി നല്‍കുന്നു. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വ്വേയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ ബിജെപിക്ക് കോന്നിയില്‍ കാര്യങ്ങള്‍ അനുകൂലമാണെന്നാണ് കണ്ടെത്തിയത്.
പ്രതിരോധിക്കും
തിരഞ്ഞെടുപ്പ് വോട്ടോ കണക്കോ ഒന്നും ശബരിമല വിഷയത്തില്‍ ഞങ്ങള്‍ നോക്കാറില്ലെന്നാണ് കെ സുരേന്ദ്രന്‍ വ്യക്തമാക്കിയതെങ്കിലും ശബരിമല തന്നെയാണ് പ്രചാരണത്തിലെ ശ്രദ്ധാകേന്ദ്രം. വീണ്ടും മണ്ഡലകാലം വരികയാണ്. പഴയ സമീപനം തന്നെയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ പ്രതിരോധിക്കും. സുപ്രീംകോടതി വിധി പ്രതികൂലമായാല്‍ കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ആചാരലംഘകരെ ആനയിച്ച് പോലീസ് പോകുമ്പോള്‍ പ്രതിരോധം തീര്‍ക്കാന‍് ആരുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
വികസനം എവിടെ
കോന്നിയുടെ വികസനം എവിടെ എത്തിനില്‍ക്കുന്നു? ചെങ്ങറ സമരക്കാര്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചോ? വിനോദ സഞ്ചാര മേഖലയില്‍ കോന്നിക്ക് എന്ത് വികസനമാണ് ഉണ്ടാക്കാന്‍ കഴിഞ്ഞത് എന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങളും ബിജെപി കോന്നിയില്‍ ഉയര്‍ത്തുന്നു. കേന്ദ്ര പദ്ധതികള്‍ ഫലപ്രദമാക്കി നടപ്പാക്കി കോന്നിയുടെ വികസനാണ് എന്‍ഡിഎ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭ തിരഞ്ഞെടുപ്പില്‍
ലോക്സഭ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ബിജെപിയായിരുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കു ലഭിച്ച വോട്ടിനേക്കാൾ 28,284 വോട്ടുകളുടെ വർധനയാണ് കോന്നിയില്‍ ഇത്തവണ ബിജെപിക്ക് നേടാനായത്. സുരേന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വവും ശബരിമല വിഷയവുമായിരുന്നു മണ്ഡലത്തില്‍ ബിജെപിക്ക് കരുത്തായത്.
വോട്ട് കണക്ക്
യുഡിഎഫിന് കഴിഞ്ഞ തവണ 53,480 വോട്ടും എൽഡിഎഫിന് 45,384 വോട്ടും ലഭിച്ചപ്പോൾ ഇത്തവണ യുഡിഎഫിന് ലഭിച്ചത് 49,667 വോട്ടും എൽഡിഎഫിന് ലഭിച്ചത് 46,946 വോട്ടുമാണ്. അതായത് യുഡിഎഫിന് 3,813 വോട്ടിന്റെയും എൽഡിഎഫിന് 1,562 വോട്ടിന്റെയും കുറവാണ് ഇത്തവണ കോന്നിയില്‍ ഉണ്ടായത്. ഉപതിരഞ്ഞെടുപ്പിലും സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ ഇതേ പ്രകടനം ആവത്തിക്കാനും വിജയിക്കാനും കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ.
Koodathai Explainer: ആറ് അരുംകൊലകള്‍ക്ക് പിന്നിലും ജോളി മാത്രമോ? ആരാണ് ഈ സ്ത്രീ? അറിയേണ്ടതെല്ലാം
Koodathai Explainer: ജോളിയമ്മ ജോസഫ് എന്ന ജോളി മുതൽ പ്രജുകുമാർ വരെ... കൂടത്തായിയിൽ അറിഞ്ഞിരിക്കേണ്ടവർ