ടിപി യെ കൊല്ലാൻ നിർദ്ദേശം കൊടുത്തതാര്? അരിയാഹാരം കഴിക്കുന്നവർക്കറിയാമെന്ന് കെ സുരേന്ദ്രൻ
കണ്ണൂർ: ടിപി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ജയിലില്‍ കൂടിക്കാഴ്ച നടത്തിയതിനെ വിമർശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ടി പി കേസിലെ പ്രതികൾ പുറത്തുള്ളതും ജയിലിൽ കടക്കുന്നതും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോയെന്നും സുരേന്ദ്രൻ ചോദിക്കുന്നു. ഈ വാർത്ത ബ്രേക്കിംഗായി നൽകിയ മാധ്യമങ്ങളോട് സഹതാപമേയുള്ളുവെന്നും ഫേസ് ബുക്കിലെഴുതിയ കുറിപ്പിൽ കെ.സുരേന്ദ്രൻ പറയുന്നു.
കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മുഖ്യമന്ത്രി പ്രതികളുമായി കൂടിക്കാഴ്ച നടത്തിയത്. ടിപി കേസിലെ പ്രതികളായ കെസി രാമചന്ദ്രന്‍, ടികെ രജീഷ് എന്നിവര്‍ ഉള്‍പ്പെടെ ഇരുപത് തടവുകാരെയാണ് മുഖ്യമന്ത്രി കണ്ടത്.
ഇതൊക്കെ വാർത്തയാണോ?
മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ സെൻട്രൽ ജയിലിൽ ടി പി കേസ്സ് പ്രതികളുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വാർത്തയായി മാധ്യമങ്ങൾ കൊടുത്തിട്ടുണ്ട്. ഇവരുടെ പരോളിനെക്കുറിച്ച് നിവേദനം നൽകാനാണത്രേ പ്രതികൾ പിണറായിയെ കണ്ടത്. മറ്റു തടവുകാരാരും മുഖ്യനെ കണ്ടതായി വാർത്തയുമില്ല. സി പി എമ്മിനേയും പിണറായി വിജയനേയും അടുത്തറിയുന്നവർക്ക് ഇതൊരു വാർത്തയേ അല്ല. അല്ലെങ്കിൽ തന്നെ ഇവർക്കിനി എന്തു പരോളാണ് കൊടുക്കേണ്ടത്? ഈ പ്രതികൾക്ക് നിയമപരമായി ലഭിക്കേണ്ടതിനേക്കാൾ എത്രയോ അധികം പരോൾ ഇതിനോടകം കിട്ടിക്കഴിഞ്ഞു. പാർട്ടി സമ്മേളനങ്ങളിൽ അധ്യക്ഷം വഹിക്കാന്‍ പോലും അവസരം ലഭിച്ചു കഴിഞ്ഞു- കെ സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ജയിലിൽ സുഖവാസം
ആർഭാട വിവാഹം,വിനോദയാത്ര മുതൽ സുഖചികിത്സവരെയുള്ള എത്രയെത്ര വാർത്തകൾ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. ഇനി പുറത്തിരിക്കുന്നതും അകത്തു കിടക്കുന്നതിലും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഈ പ്രതികൾക്കുണ്ടോ? പെണ്ണുംപിള്ളയുടെ കൂടെ കിടക്കാന്‍ കഴിയുന്നില്ല എന്നതൊഴിച്ചാൽ കണ്ണൂർ സെൻട്രൽ ജയിലിൽ ബാക്കി എല്ലാം ഇവർക്കു നടക്കും. എത്ര ഫോൺ വേണമെങ്കിലും ഏതു സമയത്തും ഉപയോഗിക്കാം. ഫേസ് ബുക്കും വാട്സ് ആപ്പും ഉപയോഗിക്കാം, കള്ളുകുടിക്കാം. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാം. പാർട്ടി മീറ്റിംഗ് കൂടാമെന്നും സുരേന്ദ്രൻ വിമർശിക്കുന്നു.
എല്ലാം ജനങ്ങൾക്കറിയാം
നാലു കൊലക്കേസ്സിൽ പ്രതിയായ പി. ജയരാജനെ ജയിൽ ഉപദേശകനാക്കിയതു ചുമ്മാതാണോ? എന്തിനു ജയരാജനെപ്പറയണം ടി. പി യെ കൊല്ലാൻ നിർദ്ദേശം കൊടുത്തതാരാണെന്ന് അരിയാഹാരം കഴിക്കുന്ന ആളുകൾക്കെല്ലാമറിയില്ലേ. ഈ വാർത്ത ബ്രേക്കിംഗ് ന്യൂസ് ആയി കൊടുത്തവരോട് സഹതാപമേ തോന്നുന്നുള്ളൂവെന്ന് പറഞ്ഞാണ് സുരേന്ദ്രൻ ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കാണാൻ കഴിയാത്തവർ
ടി പി കേസിലെ മറ്റൊരു പ്രതിയായ കുഞ്ഞനന്തന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞില്ല. രേഖാമൂലം ആവശ്യപ്പെടാത്തതുകൊണ്ടാണ് സന്ദർശനം നടക്കാതെ പോയത്. അതേസമയം പുറത്ത് വെച്ച് കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യുകയും മുഖ്യമന്ത്രി പ്രത്യഭിവാദ്യം ചെയ്യുകയും ചെയ്തു. വിവാദങ്ങളെ ഭയന്നാണ് കൂടിക്കാഴ്ച ഒഴിവാക്കിയതെന്നും സൂചനയുണ്ട്. കുഞ്ഞനന്തന് അനധികൃതമായി പരോൾ ലഭിക്കുന്നുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.