മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; കെ സുരേന്ദ്രന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: മഞ്ചേശ്വരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി സ്ഥാനാർത്ഥിയായിരുന്ന കെ സുരേന്ദ്രൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് 2016 ജൂലൈ 2നാണ് കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിക്കുന്നത്. മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് ചെയ്തതിനെ തുടര്‍ന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലീഗിലെ അബ്ദുള്‍ റസാഖ് വിജിയിച്ചതെന്നായിരുന്നു സുരേന്ദ്രൻ ആരോപിച്ചത്.
പി ബി അബ്ദുൾ റസാഖ് മരണപ്പെട്ടതിനാൽ കേസ് തുടരണമോയെന്ന് കോടതി സുരേന്ദ്രനോട് ചോദിച്ചിരുന്നു. എന്നാൽ കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് സുരേന്ദ്രൻ കോടതിയെ അറിയിച്ചു. അബ്ദുൾ റസാഖ് മരിച്ചതിനാൽ കേസിൽ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് മകൻ ഷഫീഖ് റസാഖ് നൽകിയ അപേക്ഷ കോടതിയുടെ പരിഗണനയ്ക്ക് എത്തും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 89 വോട്ടുകൾക്കാണ് മഞ്ചേശ്വരം മണ്ഡലം കെ സുരേന്ദ്രന് നഷ്ടമായത്. കെ സുരേന്ദ്രയെന്ന അപരന് 467 വോട്ടുകളാണ് കിട്ടിയത്. 259 പേർ കള്ളവോട്ട് ചെയ്തുവെന്നാരോപിച്ചാണ് കെ സുരേന്ദ്രൻ കോടതിയെ സമീപിച്ചത്.
രാഹുലിന്റെ വിജയം മുതല്‍ ബ്രാന്‍ഡ് മോദി വരെ..... തിരഞ്ഞെടുപ്പ് ഫലത്തിന്റെ സ്വാധീനം ഇങ്ങനെ......
സംസ്ഥാന സ്കൂള്‍ കലോത്സവം: പാലക്കാടിന് കലാ കിരീടം! അടുത്ത കലോത്സവം കാസര്‍ഗോഡ്