കോടിയേരിക്ക് മറുപടിയുമായി സുരേന്ദ്രൻ.. ഭീഷണിപ്പെടുത്തി എൻഎസ്എസ്സിനെ വരുതിയിലാക്കാമെന്നത് വ്യാമോഹം
കോഴിക്കോട്: വനിതാ മതിലിനെ ചൊല്ലിയുളള തർക്കം മുറുകുന്നു. ജനുവരി ഒന്നിന് ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിന് എതിരെ നേരത്തെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ധാർഷ്ട്യമാണ് എന്നും വനിതാ മതിലിൽ അല്ല അയ്യപ്പ ജ്യോതിയിൽ ആണ് വിശ്വാസികൾ പങ്കെടുക്കേണ്ടത് എന്നും വനിതാ മതിൽ വിഭജനമുണ്ടാക്കുമെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.
പിന്നാലെ സുകുമാരൻ നായരെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത് എത്തി. എൻഎസ്എസിനെ ആർഎസ്എസിന്റെ തൊഴുത്തിൽ കൊണ്ട് കെട്ടാനാണ് ശ്രമിക്കുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി. കോടിയേരിക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ശബരിമല വിഷയത്തിൽ എൻ. എസ്. എസ് എടുത്ത ഉറച്ച നിലപാട് സി. പി. എമ്മിനെ വെപ്രാളത്തിലാക്കി എന്നതിന്റെ തെളിവാണ് കോടിയേരിയുടെ ജൽപ്പനങ്ങൾ കാണിക്കുന്നത്. സർക്കാരിനെ വിമർശിക്കുന്നവരെയെല്ലാം ആർ. എസ്. എസ് ആക്കുന്നത് ഗൂഡലക്ഷ്യത്തോടെയാണ്. കാലിനടിയിൽ നിന്ന് മണ്ണ് ഒലിച്ചുപോകുമ്പോൾ സംഘപരിവാർ പേരുപറഞ്ഞ് ന്യൂനപക്ഷങ്ങളെ വരുതിയിലാക്കുക എന്ന ദുഷ്ടലാക്കാണ് സി. പി. എമ്മിന്റേത്. ന്യൂനപക്ഷങ്ങളും ശബരിമല വിഷയത്തിൽ സി. പി. എമ്മിനെതിരാണെന്ന് കോടിയേരി ഓർക്കുന്നത് നല്ലത്.
ഭീഷണിപ്പെടുത്തി എൻ. എസ്. എസ്സിനെ വരുതിയിലാക്കാമെന്നത് വെറും വ്യാമോഹം മാത്രമായിരിക്കും. മടിയിൽ കനമില്ലാത്തവർക്ക് വഴിയിൽ ഭയപ്പെടേണ്ട കാര്യമില്ലെന്ന് കോടിയേരിക്കും സി. പി. എമ്മിനും മനസ്സിലാവാൻ പോകുന്നതേയുള്ളൂ. മതിലു പൊളിയുന്നു എന്ന നിസ്സഹായതയാണ് കോടിയേരിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. ശബരിമലയെ തകർക്കാനുള്ള സി. പി. എം ഗൂഡാലോചന എല്ലാവർക്കും മനസ്സിലാവുന്നു എന്നതുകൊണ്ടാണ് വനിതാമതിലിൽ നിന്ന് ആദ്യം പിന്തുണ നൽകിയവർപോലും പിന്നീട് പിൻമാറുന്നത്.