ദേശീയ നേതാക്കൾ കേരളത്തിൽ മത്സരിക്കേണ്ടതില്ല, നിലപാട് വ്യക്തമാക്കി കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്ര നേതാക്കള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മത്സരിക്കും എന്ന തരത്തിലുളള വാര്‍ത്തകളെ തള്ളി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ദേശീയ നേതാക്കള്‍ കേരളത്തില്‍ വന്ന് മത്സരിക്കേണ്ട സാഹചര്യമില്ല. ഇവിടുത്തെ നേതാക്കള്‍ തന്നെ മത്സരിക്കാന്‍ പ്രാപ്തരാണ് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനെ പോലെയുളള കേന്ദ്ര നേതാക്കള്‍ കേരളത്തില്‍ മത്സരിക്കാനെത്തിയേക്കും എന്നുളള പ്രചാരണങ്ങള്‍ക്കിടെയാണ് സുരേന്ദ്രന്റെ പ്രതികരണം.
എന്‍എസ്എസിന് എതിരായ കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശങ്ങള്‍ക്കും കെ സുരേന്ദ്രന്‍ മറുപടി നല്‍കി. എന്‍എസ്എസിന്റെ ശക്തിയെന്താണ് എന്ന് സിപിഎമ്മിന് ലോക്‌സഭാ തെരഞ്ഞെടുപ്പോടെ മനസ്സിലാകുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. സ്വതന്ത്രമായും ഭരണഘടനാപരമായും പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എന്‍എസ്എസ്. അത്തരമൊരു സംഘടനയുടെ ആഭ്യന്തര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുളള അധികാരം സിപിഎമ്മിന് ആര് നല്‍കിയെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.
കോടിയേരി ബാലകൃഷ്ണന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയം മണത്തത് കൊണ്ടാണ് ഇത്തരത്തിലുളള പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സിപിഎമ്മിന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ചുവട് പിടിച്ച് എല്ലാവരും പ്രവര്‍ത്തിക്കണം എന്ന് പറയുന്നത് ശരിയല്ലെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു. എന്‍എസ്എസ് രാഷ്ട്രീയത്തില്‍ ഇടപെടുകയാണ് എങ്കില്‍ അത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് വേണം എന്ന് കോടിയേരി പറഞ്ഞിരുന്നു. എൻഎസ്എസ് നിലപാട് വ്യക്തമാക്കണമെന്നും നിഴൽയുദ്ധം നടത്തരുത് എന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു.