തീപിടുത്തമുണ്ടായത് എൻഐഎ വിളിപ്പിച്ച ഉദ്യോഗസ്ഥർ തിരിച്ചെത്തിയതിന് പിന്നാലെ: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടുത്തത്തിൽ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വർണ്ണക്കടത്ത് കേസിന്റെ തെളിവുകൾ നശിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ തുടർച്ചയായുള്ള ശ്രമത്തിന്റെ ഭാഗമാണ് സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തമെന്നാണ് കെ സുരേന്ദ്രൻ ആരോപിക്കുന്നത്. ഇടിമിന്നലിൽ സിസിടിവി ദൃശ്യങ്ങൾ നശിച്ചെന്ന് പറഞ്ഞതിന് പിന്നാലെ പ്രോട്ടോക്കോൾ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള സുപ്രധാന രേഖകൾ തീയിട്ട് നശിപ്പിച്ചതാണെന്നും സുരേന്ദ്രൻ പറഞ്ഞു.
അന്വേഷണം വഴി തെറ്റിക്കാൻ
സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണം നേരിട്ട് മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് അറിഞ്ഞപ്പതോടെ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിക്കുന്നു. സിപിഎം നേതാക്കളായ ജീവനക്കാരെക്കൊണ്ട് ആസൂത്രിതമായി തീപിടുത്തം ഉണ്ടാക്കിച്ചതാണെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. നേരത്തെ പ്രോട്ടോക്കോൾ ഓഫീസറെ എൻഐഎ ഉദ്യോഗസ്ഥർ ഓഫീസിലേക്ക് വിളിപ്പിച്ച് ചില രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പ്രോട്ടോക്കോൾ ഓഫീസിലുണ്ടായ തീപിടുത്തതിൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ കത്തി നശിച്ചതിലുണ്ടെന്നാണ് പ്രതിപക്ഷവും ബിജെപിയും ഉന്നയിക്കുന്ന ആരോപണം.
അടച്ചിട്ട ഓഫീസിൽ എങ്ങനെയെത്തി?
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎ ആവശ്യപ്പെട്ട ഫയലുകളാണ് കത്തിച്ചിട്ടുള്ളതെന്നും കൊച്ചിയിൽ എൻഐഎയെ കാണാൻ പോയ ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം വിശദമായ നിയമോപദേശം തേടിയ ശേഷം മാത്രമാണ് ഫയലുകൾ നശിപ്പിച്ചിട്ടുള്ളതെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. തീപിടുത്തമുണ്ടാകുന്ന സമയത്ത് രണ്ട് സിപിഎം നേതാക്കൾ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. കൊറോണ വൈറസ് പ്രോട്ടോക്കോൾ പ്രകാരം അടച്ചിട്ട ഓഫീസിൽ ഇവർ എങ്ങനെയാണ് എത്തിയതെന്നും സുരേന്ദ്രൻ ചോദിക്കുന്നു.
Recommended Video
തയ്യാറാക്കിയ തിരക്കഥ?
സെക്രട്ടറിയറ്റിൽ തീപിടുത്ത സാധ്യത കണക്കിലെടുത്ത് ആഗസ്റ്റ് 13ന് പൊതുഭരണവകുപ്പ് സർക്കുലർ പുറത്തിറക്കിയിരുന്നു. എന്നിട്ടും എങ്ങനെയാണ് തീപിടുത്തം ഉണ്ടായതെന്ന് ചോദിക്കുന്ന ബിജെപി നേതാവ് ഇതെല്ലാം മുൻ കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും ആരോപിക്കുന്നു. സെക്രട്ടറിയേറ്റിലുള്ള എല്ലാ ഫയലുകളും ഇ ഫയലുകളെല്ലും സുപ്രധാന രേഖലകൾ പലതും പേപ്പർ ഫലയുകളാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. പ്രോട്ടോക്കോൾ ഓഫീസിലുണ്ടായ തീപിടുത്തത്തിൽ വിഐപികള്‍ ഗസ്റ്റ് ഹൗസുകള്‍ ബുക്ക് ചെയ്തതുമായി ബന്ധപ്പെട്ട ഫയലുകളാണ് തീപിടുത്തത്തിൽ കത്തിയതെന്നാണ് എന്നാണ് പൊതുഭരണ വകുപ്പ് നൽകിയ വിശദീകരണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു.
എന്തുകൊണ്ട് മുഖ്യമന്ത്രി?
തിരുവനന്തപുരത്ത് ഉണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പ് പോലും പുറത്തിറക്കാത്ത വിഷയത്തെ വിമർശിച്ച കെ സുരേന്ദ്രൻ ഷിബു സ്വാമിയുടെ വീട് കത്തിയപ്പോൾ മുഖ്യമന്ത്രി അഞ്ച് മിനിറ്റ് കൊണ്ട് സ്ഥലത്തെത്തിയ കാര്യവും ഓർമിപ്പിക്കുന്നു. പിണറായിയുടെ വിശ്വസ്തൻമാരെ വച്ച് അന്വേഷണം നടത്തിയാൽ തീപിടുത്തത്തിന്റെ സത്യാവസ്ഥ എങ്ങനെയാണ് പുറത്തുവരികയെന്നും കെ സുരേന്ദ്രൻ ചോദിക്കുന്നു. വിദേശ യാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം പോയ വിവിഐപികൾ ആരൊക്കെ? കത്തിയ ഫയലുകൾ ഏതെന്ന് അന്വേഷണം നടത്തുന്നതിന് മുമ്പേ പറയാൻ കഴിഞ്ഞത് എങ്ങനെ? എന്നും സുരേന്ദ്രൻ ചോദിക്കുന്നു.
അന്വേഷണം പ്രത്യേക സംഘത്തിന്
സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപ്പിടിത്തം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. സ്‌പെഷ്യല്‍ സെല്‍ എസ്പി അജിത്തിനാണ് അന്വേഷണ ചുമതല. തീപിടിത്തമുണ്ടായ സ്ഥലത്തെത്തി സംഘം പരിശോധന നടത്തി. തീപിടുത്തമുണ്ടായ സെക്രട്ടറിയേറ്റിലെ സാൻഡ് വിച്ച് ബ്ലോക്കിലെത്തി ഫോറൻസിക് സംഘവും പരിശോധന നടത്തിയിരുന്നു.