വാളയാർ കേസ്; ജുഡീഷ്യൽ അന്വേഷണം പോലീസിനെ രക്ഷിക്കാനുള്ള ഗൂഡോദ്ദേശം, വിമർശനവുമായി കെ സുരേന്ദ്രൻ!
തിരുവനന്തപുരം: വാളയാർ കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള മന്ത്രിസഭ തീരുമാനത്തിനെതിരെ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ജുഡിഷ്യൽ അന്വേഷണം നടത്താൻ തീരുമാനമായത്. വിജിലന്‍സ് ട്രൈബ്യൂണല്‍ മുന്‍ ജഡ്ജി എസ്.ഹനീഫയ്ക്കാണ് അന്വേഷണ ചുമതല.
എന്നാൽ വാളയാർ കേസ്സിൽ ജുഡീഷ്യൽ അന്വേഷണം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന പ്രസ്താവനയുമായി കെ സുരേന്ദ്രൻ രംഗത്ത് വന്നു. ഖജനാവിൽ നിന്ന് കുറെ കാശ് ചെലവായിക്കിട്ടും എന്നതല്ലാതെ ഒരു കുറ്റവാളിയും ഇതിന്റെ പേരിൽ ശിക്ഷിക്കപ്പെടാൻ പോകുന്നില്ല. ഇന്നുവരെ ഒരു ജുഡീഷ്യൽ അന്വേഷണത്തിലും നടപടി ഉണ്ടായിട്ടുമില്ലെന്ന് അദ്ദേഹം തന്റഎ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
പെൺകുട്ടികളുടെ കുടുംബം നീതിക്കുവേണ്ടി ഹൈക്കോടതിയെ സമീപിച്ചതിലുള്ള അപകടം മനസ്സിലാക്കിയാണ് ഈ നീക്കം. സിപിഎമ്മുകാരായ പ്രതികളേയും കേസ്സ് അട്ടിമറിച്ച സിപിഎം പോലീസുകാരെയും രക്ഷിക്കാനുള്ള ഗൂഡോദ്ദേശമാണ് സർക്കാരിന്. പ്രോസിക്യൂട്ടറുടെ പേരിൽ നടപടി എടുത്തപോലെ എന്തുകൊണ്ട് പൊലീസിനെതിരെ സർക്കാർ നടപടി എടുക്കുന്നില്ല?വാളയാറിൽ കുറ്റവാളികളോടൊപ്പമാണ് സർക്കാർ എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.