സഹിഷ്ണുതയ്ക്കൊക്കെ ഒരതിരുണ്ട്... ഈ ചൊറിച്ചിലിന് മരുന്നില്ല, പ്രതിഷേധക്കാർക്കെതിരെ കെ സുരേന്ദ്രൻ
കോഴിക്കോട്: അറുപതെട്ടോളം കലാകാരന്മാർ പുരസ്ക്കാര ചടങ്ങ് ബഹിഷ്ക്കരിക്കുകയായിരുന്നു. മലയാളത്തിലെ ഫഹദ് ഫാസിൽ, പാര്ഡവ്വതി തുടങ്ങിയ പ്രഗൽഭരും ആ കൂട്ടത്തിലുണ്ടായിരുന്നു. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് യേശുദാസും സംവിധായകൻ ജയരാജും രാഷ്ട്രപതിയുടെ കൈയ്യിൽ നിന്നും അവാർഡ് വാങ്ങിയിരുന്നു. ഇവർക്കെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ നടന്നത്.
സിനിമ മേഖലയിലെ നിരവധി പ്രമുഖരും ഇവർക്കെതിരെ രംഗത്തെത്തിയിരുന്നു. തലമുതിർന്നവർ യുവാക്കളെ കണ്ട് പഠിക്കണമെന്ന തരത്തിൽ വരെ അഭിപ്രായങ്ങൾ വന്നിരുന്നു. എന്നാൽ ഇവർക്കെതിരെയുള്ള വിമർശനങ്ങളിൽ പ്രതിഷേധവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്ത് വന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത്.
ഇത് മഹാവൃത്തികേടാണ്
നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ്. വ്യത്യസ്തമായ നിലപാടുകൾ സ്വീകരിക്കാനുള്ള പൗരൻറെ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിൻറെ സവിശേഷത. അവാർഡുദാന ചടങ്ങ് ബഹിഷ്കരിക്കാനുള്ള ചിലരുടെ സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അത് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും. അതിൻറെ പേരിൽ യേശുദാസിനെപ്പോലെ ലോകം മുഴുവൻ ആദരിക്കുന്ന ഒരു മഹാപ്രതിഭയെ ഇങ്ങനെ നികൃഷ്ടമായ നിലയിൽ അധിക്ഷേപിക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ മഹാവൃത്തികേടാണ്. അസഹിഷ്ണുതക്ക് ഒരതിരുണ്ട്. ഇതിനു മുൻപും എത്രയോ കലാകാരൻമാർ മന്ത്രിമാരുടെ കയ്യിൽനിന്ന് അവാർഡ് സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഈ ജന്മത്തിൽ അവാർഡുവാങ്ങാനുള്ള യോഗം ഉണ്ടാവുകയില്ല
ബിജെപി മന്ത്രിയുടെ കയ്യിൽനിന്ന് അവാർഡുവാങ്ങില്ല എന്നൊക്കെ വാശിപിടിച്ചാൽ പലർക്കും ഈ ജന്മത്തിൽ അവാർഡുവാങ്ങാനുള്ള യോഗം ഉണ്ടാവുകയില്ല. ഈ പ്രതിഷേധം ആദർശപരമെന്നൊന്നും ആരും കരുതുന്നില്ല. മോദിയോടും ബി. ജെ. പിയോടുമുള്ള ഒരു തരം അടങ്ങാത്ത പകയും മറ്റുചില അധമചിന്തകളും പല രൂപത്തിൽ പുറത്തുവരുന്നതാണ്. അതിനു വേറെ പരിഹാരമൊന്നുമില്ല. ഈ ചൊറിച്ചിലിനു മരുന്നുമില്ല. എന്നാൽ അതിൻറെ മറവിൽ ലോകം ആദരിക്കുന്നവരെ അധിക്ഷേപിച്ചാൽ അതു തിരിച്ചറിയാനുള്ള വിവേകമൊക്കെ ജനങ്ങൾക്കുണ്ടെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കൊതിപ്പിച്ച് നിരാശരാക്കി
അതേസമയം അവാർഡ്ദാന ചടങ്ങ് വിവാദത്തിൽ പ്രസ്താവനപുമായി സംസ്ഥാന അവാർഡ് ജേതാവ് ഇന്ദ്രൻസ് രംഗത്ത് വന്നു. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ കൊതിപ്പിച്ച് നിരാശരാക്കുകയാണ് ചെയ്തതെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കുമെന്ന് പറഞ്ഞതിനു ശേഷം നല്‍കില്ലെന്ന് മണിക്കൂറുകള്‍ക്ക് മുമ്പ് അറിയിച്ചതാണ് പുരസ്‌കാര ജേതാക്കള്‍ക്ക് വിഷമമുണ്ടാക്കിയത്. ആ വിഷമത്തിനെതിരായുള്ള തികച്ചും സ്വാഭാവികമായ പ്രതികരണമായിരുന്നു പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ബഹിഷ്‌കരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പിന്തുണയുമായി മുഖ്യമന്ത്രിയും
അവാര്‍ഡിന് അര്‍ഹരായവരില്‍, തിരഞ്ഞെടുത്ത പതിനൊന്നു പേര്‍ക്കു മാത്രമേ രാഷ്ട്രപതി നേരിട്ട് പുരസ്‌കാരം നല്‍കുകയുള്ളുവെന്നും മറ്റുള്ളവര്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനി പുരസ്‌കാരം നല്‍കുമെന്നും വാര്‍ത്താവിതരണ മന്ത്രാലയം തീരുമാനിച്ചതിനെതിരെയാണ് കടുത്ത പ്രതിഷേധമുയര്‍ന്നത്. മലയാളി താരങ്ങളടക്കം അവാര്‍ഡിന് അര്‍ഹരായ 140 പേരില്‍, 68 പേര്‍ ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു. ബഹിഷ്ക്കരിച്ചവർക്ക് പിന്തുണയുമായി നരവധി പേർ രംഗത്ത് വന്നിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനടകം പ്രതിഷേധക്കാർക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.